Thursday, December 30, 2010

മൂന്നാമത്തെ ലോകത്തിലേക്കൊരു തീവണ്ടി.

പതിവ് പോലെ മംഗലാപുരം-ചെന്നൈ സൂപര്‍ ഫാസ്റ്റില്‍ നല്ല തിരക്കാണു.ലേഡീസ് കമ്പാര്‍ട്ട്മെന്റ് തിങ്ങി നിറഞ്ഞിരിക്കുന്നു.വണ്ടി നീങ്ങാന്‍ തുടങ്ങുമ്പോഴാണു ഒരുപെണ്‍കുട്ടി ധൃതിയില്‍ ഓടിക്കയറിയത്. സുന്ദരി, ഒരു ഫാഷന്‍ മോഡലിനെ പോലെ.പക്ഷെ ഒന്നു നീങ്ങിയിരിക്കാമൊ എന്ന അവളുടെ ചോദ്യം കേട്ട് ;ആ സ്വരം കേട്ട് ഞാനൊന്ന് പതറി.ശരീരത്തിനു ചേരാ‍ത്ത ശബ്ദം. ബാഗൊക്കെ അടുക്കി വെച്ച് ഇരിക്കുന്നതിനിടെ അവള്‍ പറഞ്ഞു,ചെന്നൈക്ക് പോകുന്നു അവിടെ പഠിക്കുകയാണു ,ഫാഷന്‍ ഡിസൈനിംഗ്.
പിന്നീടുള്ള യാത്രയില്‍ അവളാ കഥ പറഞ്ഞു
ശരീരം മനസ്സിനോട് ഏറ്റുമുട്ടുന്ന നിസ്സഹായരായ കുറേ ജീവിതങ്ങളുടെ കഥ.ആണ്‍ ശരീരത്തിനുള്ളിലെ ഒരു പെണ്‍ മനസ്സിന്റെ
വീര്‍പ്പുമുട്ടലുകള്‍, താനൊരു പെണ്ണാണെന്നു തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന നിസ്സഹായത, സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തിനുള്ളില്‍ നിന്നും നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍,കളിയാക്കലുകള്‍.ജീവിതം അവസാനിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്നും അതിശക്തമായ് ജീവിതത്തെ സ്നേഹിച്ച് കൊണ്ട് തിരിച്ച് വന്ന കഥ.

തന്റെ പുരുഷ ശരീരത്തിലെ പെണ്മനസ്സിനെ കണ്ടെത്തുകയും ,തനിക്ക് ഓപ്പോസിറ്റ് സെക്സ് എന്നത് പെണ്‍കുട്ടിയല്ല ഒരു പുരുഷനാണു എന്ന സത്യം തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും സ്ത്രീയാവാന്‍ വേണ്ടി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒരു ട്രാന്‍സ് ജെന്‍ഡര്‍.. പൂര്‍വ്വാശ്രമത്തില്‍ അവള്‍ ഇങ്ങനെ ആയിരുന്നില്ല ,കൂട്ടുകാര്‍ ഒന്‍പത് എന്നു വിളിച്ച് കളിയാക്കിയിരുന്ന ഒരാണ്‍കുട്ടി.

ഈ കഥ എന്നെ കൊണ്ടുപോയത് നമ്മള്‍ മറന്നു പോയ ഒരു മൂന്നാമത്തെ ലോകത്തിലേക്കായിരുന്നു. ആണും പെണ്ണും അല്ലാത്ത ഒരു മൂന്നാമത്തെ പിറവി.ഹിജഡകള്‍ ,അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള്‍ മുഖം തിരിച്ച് കളയുന്ന മൂന്നാമത്തെ വര്‍ഗ്ഗം.ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല,നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല.പരിഹാസവും യാതനകളും മാത്രമാകുമ്പോള്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുന്നതില്‍ എന്തല്‍ഭുതം.

തമിഴ്നാട്ടിലെ കൂവാഗത്ത് കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ആ ണ്ടിലൊരിക്കല്‍ ഇവരുടെ ഉത്സവം കൊണ്ടാടാറുണ്ടത്രെ.ഈ ഉത്സവത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ വിജയത്തിനായ് അര്‍ജുനനു ,നാഗ സുന്ദരി ഉലൂപിയില്‍ ജനിച്ച മകന്‍‘ അരവാന്‍‘ സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി.മരിക്കുന്നതിനു മുന്‍പ് ഒരു സ്ത്രീയൊടൊത്ത് രാത്രി കഴിയണമെന്ന അരവാന്റെ ആഗ്രഹത്തിനു ഒരു സ്ത്രീയും തയ്യാറായില്ല. മോഹിനിയുടെ രൂപത്തില്‍ വന്ന കൃഷ്നന്‍ ,അരവാന്റെ മോഹം സാധിപ്പിക്കുകയാണു പിന്നെ. ആ മോഹിനിയോടാണു ഹിജഡകള്‍ സ്വയം സാദൃശ്യപ്പെടുന്നത്.

ശുഭാപ്തി വിശ്വാസത്തിലാണു അവള്‍ .പഠിത്തം കഴിഞ്ഞാല്‍ ഒരു ജോലി, ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും മാന്യമായ് ജീവിക്കാനാകും എന്ന് സമൂഹത്തിനു കാണിച്ച് കൊടുക്കണം എന്ന ആഗ്രഹം.അവളെ പോലുള്ള ഒരുപാട് പേരുണ്ടത്രെ ചെന്നൈയില്‍.
ഒരു ശരീരത്തില്‍ നിന്നും വേറൊരു ശരീരത്തിലേക്കുള്ള കൂടുമാറ്റം എളുപ്പമല്ല.എല്ലാം നടക്കുന്നത് ഒരേ ശരീരത്തിലും മനസ്സിലുമാകുമ്പോള്‍ പിരിമുറുക്കം കൂടൂം. അവര്‍ക്കായ് ഒന്നും ചെയ്യാനായില്ലേല്‍ കൂടി ഇനി നമുക്ക് അവര്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം.ആണും പെണ്ണും കെട്ടവനെ എന്നു വിളിക്കാതിരിക്കാം.

ഓരോ യാത്രയും ഓരോ ദൂരത്തിലേക്കാണു.ഓരോ ദൂരവും കൊണ്ടു വരുന്നത് ഒരോരോ കാഴ്ചകള്‍ .അരനാഴിക നേരം മാത്രം നീ‍ണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍ . എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ .......

നമുക്ക് സ്വല്‍പ്പമൊന്നു ഒതുങ്ങിക്കൊടുക്കാം
live and let live.
ശുഭയാത്ര.



..

Sunday, December 19, 2010

താമിയും ഞാനും

എനിക്ക് പിടികിട്ടാത്ത ഒരു തരം മലയാളത്തില്‍ താമി അങ്ങനെ പാടിക്കൊണ്ടിരിക്കും.
വീട്ടിലെ പശുക്കളെ നോക്കാന്‍ ഉപ്പ പാലക്കാട്ട് ന്ന് കൊണ്ടുവന്നതാണ് താമിയെ,പത്തെഴുപത് വയസ്സുണ്ടാകും താമിക്ക്, മകനുമുണ്ടായിരുന്നു കൂടെ,ഷെട്ടി.പണിയൊക്കെ അവന്‍ ചെയ്തോളും.
മുകളില്‍ ഞാന്‍ പഠിക്കാനിരിക്കുന്ന ഒരു കൊച്ചുമുറിയുണ്ട്,അവിടെ താമി
കുടിപാര്‍പ്പ് തുടങ്ങി.ഞാന്‍ ചെല്ലുമ്പോ ഒരു വിളക്കും കത്തിച്ചുവെച്ച് ,പെട്ടിയും തുറന്നുവെച്ച് ഇരിപ്പുണ്ട്.
മുറിയിലെ ലൈറ്റ് ഓണാക്കി ഞാന്‍ പറഞ്ഞു “ഇനി ആ വിളക്ക് കെടുത്തിക്കൊ”.
വേണ്ട കുട്ട്യേ...നുമ്പക്ക് ഈ വെളക്ക് മതി,അതാ സൊഗം,
ഇദ് എവിടെങ്കിലും ഒന്നു വെക്കണൊല്ലൊന്റെ കുട്ട്യെ...
എന്താദ്... ദൈവാ....ഞാനെന്റെ പഴയ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്ന പെട്ടി
അരികിലേക്ക് നീക്കിവെച്ചു.ഇതിന്ന്റ്റെ പുറത്ത് വെച്ചോ,ഇന്റെ പെട്ടിയാദ്,ആരും എടുക്കൂല.
വളരെ ശ്രദ്ധയോടെ ഫോട്ടോയെ പൊതിഞ്ഞിരുന്ന തുണി താമി നിവര്‍ത്തി, പാറ്റ ഗുളികയുടെ
മണം,ഞാന്‍ മൂക്ക് ചുളിച്ചു.ഫോട്ടോയിലേക്ക് എത്തിനോക്കിയ ഞാന്‍ പൊട്ടിച്ചിരിച്ചു,
“അയ്യേ ഇത് ഗാന്ധിജിയല്ലെ,നമ്മുടെ രാഷ്ട്രപിതാവ്”. “അതാ..നുമ്പടെ ദൈവം“
താമി ചിരിച്ചു.പിന്നെ ഒരു രഹസ്യമെന്നോണം ശബ്ദം താഴ്ത്തി”ഗാന്ധിരിസി ഒറ്റപ്പാലത്ത് വന്നപ്പൊ
ഞാനു തൊട്ടട്ക്കുണു”. "സത്യം?.." " ആ കുട്ട്യേ ...ദാ..ഇബടെ..." താമി ചൂണുവിരല്‍ കൊണ്ട്
എന്റെ വാരിയെല്ലില്‍ തൊട്ടു. ഞാന്‍ ഇളകി ചിരിച്ചു.
താമി എനിക്കു കഥകള്‍ പറഞ്ഞു തന്നു.നീലിയും വെള്ളച്ചിയും ഷൈക് തങ്ങളുമൊക്കെ താമിയുടെ കഥകളില്‍
നിറഞ്ഞു നിന്നു.പകരം ഞാന്‍ താമിയെ എഴുതാന്‍ പഠിപ്പിച്ചു.തറ പറ താമി എതിര്‍ത്തു.
“നുമ്പക്ക് ഗാന്ധിരിസീന്ന് എഷ്തിയാലു പോതും.”
“ഗ”വലിയ എതിര്‍പ്പില്ലാതെ താമിക്ക് വഴങ്ങി.പക്ഷെ“ ന്ധ“ യുടെ കയറ്റിറക്കങ്ങളില്‍
തട്ടി താമി അന്തിച്ചുനിന്നു.കരി കൊണ്ട് ചുവരില്‍ എഴുതിയിട്ട“ ഗാന്ധിജി”യില്‍ നോക്കി താമി പറയും
“ഇതിലും എളുപ്പാര്‍ന്നൂ നുമ്പക്ക് സോതന്ത്ര്യം കിട്ടാനു”
താമി പോകുന്നിടത്തൊക്കെ ഞാനുമുണ്ടാകും വാലായിട്ട്,തൊഴുത്തില്‍,പറമ്പില്‍,പുഴയില്‍ അങ്ങനെ നടക്കും.
എന്റെ മുടി ചീകി കെട്ടുന്നതിനിടയില്‍ കുഞ്ഞിപ്പെണ്ണു എന്നെ പേടിപ്പിക്കും.
“കുട്ടിക്ക് അറിയാഞ്ഞിട്ടാ...അയാക്ക് ഒടിമറിയാന്‍ അറിയാം,എനിക്ക് നല്ല നിശ്ശംണ്ട്...ഒരൂസം അയാള്‍ കുട്ടീനെ എട്ടുകാലിയാക്കും,കറുത്ത് തടിച്ച ഒരു എട്ടുകാലി.“
കുഞ്ഞിപ്പെണ്ണിന്റെ കൈ തട്ടിമാറ്റി ഞാന്‍ അകത്തേക്കോടും.
പാമ്പ്,തേള്‍,പാറ്റ,പഴുതാര എന്നീ ജീവികളെയൊന്നും കുഞ്ഞിപ്പെണ്ണിനു പേടിയില്ല.പാറ്റയേയും പഴുതാരെയേയുമൊക്കെ നിലത്തിട്ട് കാലുകൊണ്ട് ഊശ്..ഊശ്..എന്ന് ചവിട്ടുകൊല്ലും.പക്ഷേ എട്ടുകാലിയെ കണ്ടാല്‍
ഊയിന്റമ്മേ...എന്നും പറഞ്ഞ് ഓടിയൊളിക്കും.അതുകൊണ്ടാവും കുഞ്ഞിപ്പെണ്ണ് എന്നെ എട്ടുകാലിയായ് സങ്കല്‍പ്പിച്ചത്.
പിന്നീട് എത്രയോ രാത്രികളില്‍ ഉറക്കത്തില്‍ നിന്നും കിടക്ക വിട്ട് എഴുന്നേല്‍ക്കുന്ന ഞാന്‍ ഒരു എട്ടുകാ‍ലിയായ് കൈയും കാലും വലിച്ച് വെച്ച് പുറത്തേക്ക് ഇഴഞ്ഞു പോയിരിക്കുന്നു. അതൊരു സ്വപ്നമായിരുന്നു. എന്നാലും അത്
അങ്ങനെ തന്നെ ആയിരുന്നു.

പിന്നെയും ഒരുകൊല്ലം കഴിഞ്ഞ് ഏഴാംക്ലാസ്സിലെത്തിയപ്പോഴാണ് ബാലചന്ദ്രന്‍ മാഷ് എനിക്ക്
“ഖസാക്കിന്റെ ഇതിഹാസം”വായിക്കാന്‍ തരുന്നത്.ചിതലിമലയുടെ താഴ്വാരത്തിലൂടെ,
തസ്രാക്കിലൂടെ നടക്കുമ്പോ എനിക്കു തോന്നി ഞാനിവിടെ മുമ്പ് വന്നിട്ടുണ്ടല്ലോ...
കരിമ്പനയെ ചുഴറ്റി വീശിവന്ന ഒരു കാറ്റ് എന്റെ വാരിയെല്ലില്‍ തൊട്ടു:ദാ..ഇബടെ!
ചിലപ്പൊ ഞാന്‍ മൈമൂനയായി,ചിലപ്പോ കുഞ്ഞാമിന!


അങ്ങനെയിരിക്കെ...ഒരു നട്ടുച്ചക്ക്,ക്ലാസ്സിലെ ഏതോ വിരസമായ ഇടവേളയില്‍ അമീര്‍ അവന്റെ പ്രണയം എന്നോട് വെളിപ്പെടുത്തി. അതിനു നീ രവിയല്ലല്ലോ എന്ന എന്റെ മറുചോദ്യത്തില്‍ ആകെ അമ്പരന്നു പോയ അവനെന്നോട് ചോദിച്ചു.”ഏത് രവി..?”
“വിജയന്‍ മാഷിന്റെ രവി."
“ഏത് വിജയന്‍ മാഷ്..?പത്ത് ബിയിലെ വിജയന്‍ മാഷിന്റേയോ..?”
ഇപ്രാവശ്യം അമ്പരന്നത് ഞാന്‍.എന്റെ നോട്ടത്തിന്റെ ചൂടേറ്റ് അവന്റെ ഉള്ളിലെ പ്രണയം ഉരുകി ആവിയായ് ആകാശത്തേക്കുയരുന്നത് ഞാന്‍ കണ്ടു.

സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍.ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല.

Friday, December 17, 2010

ഖജുരാഹോയിലേക്ക്.........

ആഗ്രയിലെ മൂന്നു കൊല്ലക്കാലത്തെ വാസത്തിനിടക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പറ്റിയിട്ടുണ്ട്. അവിടെ ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ക്ലബുണ്ടായിരുന്നു. റോസസ് ക്ലബ്. യാത്രകളായിരുന്നു മുഖ്യ അജണ്ട. അങ്ങനെയാണു അക്കൊല്ലം ഖജുരാഹോയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ജാന്‍സി വഴി ഖജുരാഹോയിലേക്ക്,അവിടുന്ന് ഇന്ത്യയുടെ ഡയമണ്ട് സിറ്റിയായ പന്നയിലേക്ക്...

ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ.

ഇതാണു ചമ്പല്‍ 
ആഗ്രയില്‍ നിന്നും പുറപ്പെട്ട് ബിന,മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചമ്പലായി. ഇനി യാത്ര ചമ്പല്‍ കാടുകള്‍ക്കരികിലൂടെ...കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് , അവക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴികള്‍, അവിടെങ്ങും മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടികളാണു നിറയെ. കുതിരപ്പുറത്തേ സഞ്ചരിക്കാന്‍ പറ്റൂ...ഒരു കാലത്ത് ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ് സര്‍ക്കാറുകളെ വെള്ളം കുടിപ്പിച്ചിരുന്ന ഇന്ത്യയുടെ ബാന്‍ഡിക്റ്റ് ക്യൂ‍ന്‍ ഫൂലന്‍ ദേവിയും കൂട്ടാളികളായ വിക്രമും മാന്‍സിംഹുമെല്ലാം വിഹരിച്ചിരുന്ന ഇടം. ഫൂലനും കൂട്ടരുമേ ഇല്ലാതായിട്ടുള്ളു, പക്ഷേ ഇപ്പഴും ഈ പ്രദേശത്ത് പിടിച്ച് പറി സംഘങ്ങള്‍ വളരെ സജീവമാണത്രെ.
ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം
ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു.
ഫൂലന്‍ കൂട്ടരേയും ചമ്പലില്‍ തന്നെ വിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു, ജാന്‍സിയിലേക്ക്, ഫൂലനില്‍ നിന്നും ലക്ഷ്മീ ഭായിയിലേക്ക് അധികം ദൂരമില്ല.സാഹചര്യങ്ങളാണു അവരെ രണ്ട് ധ്രുവങ്ങളിലാക്കിയത്. ലക്ഷ്മീഭായി ജനിച്ചത് വരാണസിയില്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണന്റെ മകളായിട്ട്. അവര്‍ ജാന്‍സിയിലെത്തിയത് മഹാരാജാ ഗംഗാദര്‍ റാവുവിന്റെ പട്ടമഹിഷിയായി.ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത പേരാണു റാണീ ലക്ഷ്മീഭായിയുടേത്. ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സ്വാതന്ത്ര്യ സമരത്തിലെ വീരനായിക.
1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര്‍ റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല.
കോട്ടക്കകത്ത് ഒരു അമ്പലമുണ്ട് ,ശിവ പ്രതിഷ്ഠ ,ജാന്‍സി ഗാര്‍ഡനൊക്കെ പുല്ലുമൂടിക്കിടക്കുന്നു. ഒരുകാലത്ത് കുതിരക്കുളമ്പടികളും പോര്‍വിളികളാലും പ്രകമ്പനം കൊണ്ടിരുന്ന രണ ഭൂമിയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിലപ്പെട്ട ഒരേട് നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവും.. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കാന്‍ എന്തിനും തയ്യാറാകുന്ന ബ്രിട്ടീഷ്കാരുടെ ദുരയാണു ലക്ഷ്മീഭായിയെയും ജാന്‍സിയിലെ ജനങ്ങളെയും പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിധവയാകുമ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദത്തെടുത്ത മകന്‍ അനന്തരാവകാശിയാവാന്‍ നിയമമില്ലായെന്ന വരട്ടുവാദം പറഞ്ഞാണ് ലോര്‍ഡ്
ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി
കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി.
പിന്നീട് കല്‍പ്പിയില്‍ വെച്ച് നടന്ന രണ്ടാമത്തെ യുദ്ധത്തിലാണു ജാന്‍സി റാണി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍. പണ്ട് സോഷ്യല്‍ സയന്‍സ് ക്ലാസില്‍ ജാന്‍സി റാണിയെ പറ്റി കാണാതെ പഠിക്കുമ്പോള്‍ സ്വപ്നേപി കരുതിയതല്ല അവരുടെ ചോര പുരണ്ട മണ്ണില്‍ കാലുകുത്താന്‍ പറ്റുമെന്ന്!

ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

ചന്ദ്രവര്‍മ്മനാണു ഈ ക്ഷേത്ര നഗരി പണിതത്, 200 വര്‍ഷം കൊണ്ടാണു ഈ ക്ഷേത്ര സമുച്ചയം പണിതുയര്‍ത്തിയത്. മധ്യ കാല ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്ദ്യവും ശില്പ ചാരുതയും വിളിച്ചോതുന്നതാണു ഓരോ ക്ഷേത്രങ്ങളും. മൊത്തം 88 ക്ഷേത്രങ്ങളാണു, മൂന്നു വിങ്ങുകളിലായി,അതങ്ങനെ പരന്നു കിടക്കുന്നു. ഇപ്പോള്‍ 22 എണ്ണമേ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു.എട്ട് ഗേറ്റുകളാണു ഈ സമുച്ചയത്തിനു.ഓരോ കവാടത്തിനും കാവലെന്ന പോലെ രണ്ട് ഈന്തപ്പനകള്‍. അതില്‍ നിന്നാണു ഖജുരാഹോ എന്ന പേര്‍ വന്നത്, ഖജൂര്‍ എന്നാല്‍ ഈന്തപ്പന.റെഡ് സ്റ്റോണിലാണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, സിമെന്റ് ഉപയൊഗിച്ചിട്ടേയില്ല. ഓരോ കല്ലും ഒന്നിനോട് യോജിപ്പിച്ച് വച്ചിരിക്കുന്നു. ഇന്റെര്‍ ലോക്കിങ്.

ഖജുരാഹോയിലെ ശില്പങ്ങള്‍ ലോകപ്രശസ്തമാണു, അന്നത്തെ ശില്‍പ്പികളുടെ കഴിവ് അപാരം.അത്രയും ചാരുതയോടെയാണു ഓരോ ഭാവങ്ങളും അവര്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തീലെ എല്ലാ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷിയും കാലി വളര്‍ത്തലുമായിരുന്നു അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നു ആ ശില്‍പ്പങ്ങള്‍ പറയുന്നു. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്. പക്ഷേ ഇന്നോ ,എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ലൈംഗികത എന്നാല്‍ എന്തോ ഭീകര കാര്യമാണെന്ന തോന്നലാണു ഉളവാക്കിയിരിക്കുന്നത്. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!!
ക്ഷേത്രത്തിന്റെ പുറം ചുവരില്‍ മാത്രമേ രതിശില്‍പ്പങ്ങള്‍ ഉള്ളു.അതിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ രസകരമാണു
മനുഷ്യന്‍ തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ്‍ ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്.
കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ.
  

കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സൂര്യനും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തിരക്കു കൂട്ടുന്നു. ഞങ്ങള്‍ക്കും പോയേ പറ്റൂ.പന്നയിലെത്തണം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി. ഇവിടെ നിന്നു 40 കി.മി ആണു പന്നയിലേക്ക്. ഇന്ത്യയുടെ ഡയമണ്ട് ഉല്പാദനത്തിന്റെ ഏറിയ പങ്കും പന്നയിലെ മജഗാവന്‍ മൈനില്‍ നിന്നുമാണു.നാഷണല്‍ മിനെറല്‍ ഡെവെലപ്മെന്റ് കൊര്‍പ്പറേഷന്റെ (NMDC) കീഴിലാണു
മൈന്‍.പന്നയുടെ പണ്ടത്തെ പേര്‍ പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള്‍ പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!!
രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്

Monday, December 13, 2010

മോഹങ്ങള്‍..മോഹഭംഗങ്ങള്‍

“മുന്‍പ് വായിച്ചത് വീണ്ടും വായിക്കുമ്പോള്‍ അതൊരു മോഹഭംഗമാണു സമ്മാനിക്കുക.ഒരു കാലത്ത് നമ്മെ
വല്ലാതെ ആകര്‍ഷിച്ച പല രചനകളും പിന്നീട് അസഹ്യമായ് അനുഭവപ്പെടും.ഹൈസ്ക്കൂള്‍ കാലത്തെ കാമുകിയെ
പില്‍ക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്നത് പോലെയൊരു അനുഭവമാണത്.”

( ഗബ്രിയേല്‍ ഗാര്‍സിയെ മാര്‍ക്കേസ്)
ഇന്നലെ ബുക്ക് ഷെല്‍ഫ് പൊടിതട്ടുന്നതിനെടെയാണ് ആ പുസ്തകം എന്റെ കൈയില്‍ വീണ്ടുമെത്തിയത്.എം.ടിയുടെ
പാതിരാവും പൂനിലാവും.വെറുതെ മറിച്ച് നോക്കി വായിച്ചു പോയ എനിക്ക് പ്രത്യ്യേകിച്ച് ഒന്നും തോന്നിയില്ല അതില്‍,പക്ഷേ പണ്ട് അതങ്ങനെ ആയിരുന്നില്ല.ആ പുസ്തകം വായിച്ച് തരിച്ചിരുന്നു പോയ ഒരു പതിനാലുകാരി ഉണ്ടായിരുന്നു.ഒരു ട്രാന്‍സിലെന്ന വണ്ണം.എത്ര ശ്രമിച്ചിട്ടും എനിക്കവളെ എവിടെയും കണ്ടെത്താനായില്ല.
നിളയെ പശ്ചാത്തലമാക്കിയ മനോഹരമായ ഒരു നോവലാണു പാതിരാവും പൂനിലാവും.നിളയുടെ കരയിലാണു ഞങ്ങളുടെ വീട് എന്നത് കൊണ്ട് തന്നെ പഞ്ചാര മണലില്‍ പരക്കുന്ന ആ പൂനിലാവ് കണ്‍കുളിര്‍ക്കെ കണ്ടൊരു ബാല്യം ഉണ്ടെനിക്ക്.വേനലില്‍ ഒഴുക്കും ആഴവും കുറച്ച് നിളയാണു ഞങ്ങളെ നീന്താന്‍ പഠിപ്പിച്ചത്. നല്ല നിലാവുള്ള രാത്രികളില്‍ അയലത്തെ ബാപ്പുട്ടിക്ക, ഉപ്പാനെ വന്നു വിളിക്കും.വരുന്നോ മാഷേ...ഞമ്മള്‍ക്കൊന്നു വീശിനോക്കാം.കരഞ്ഞു ബഹളം കൂട്ടിയാല്‍ ഉപ്പ എന്നേം കൊണ്ടു പോകും.വലയൊക്കെയിട്ട് മീന്‍ പെടാന്‍ അവര്‍ കാത്തിരിക്കുമ്പോള്‍ ഞാന്‍ നിളയെ കാണുകയായിരിക്കും. ആ തോണിപ്പലകയില്‍ അങ്ങനെ മാനം നോക്കിയിരിക്കുമ്പോള്‍ ആയിരൊത്തൊന്നു രാവിലെ രാജകുമാരിയാകും ഞാന്‍.നക്ഷത്രങ്ങളേയും ഗന്ധര്‍വനേയും സ്നേഹിച്ച രാജകുമാരി!! അതു കൊണ്ടൊക്കെയാവാം അന്നെന്നെ ആ വായന വല്ലാതെ പിടിച്ച് കുലുക്കിയിട്ടുണ്ടാകുക.
നിളയും ഒരുപാട് മാറിപ്പോയി.തിരിച്ചെടുക്കാനാവാത്ത വിധം.ഒരുപാട് മാറിപ്പോയിരിക്കുന്നു ഞാനും‍.ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണു.രാവിലെ ഇതെഴുതുന്ന ഞാനാവില്ല വൈകീട്ട് വീണ്ടും വന്ന് ഇതു വായിച്ചേക്കാവുന്ന ഞാന്‍.ഇനി എന്തായിരിക്കും എന്നതും അങ്ങനെ തന്നെ ആവണമെന്നുമില്ല.

Monday, December 6, 2010

ഉപ്പുമാവിന്റെ മണം



നിന്നെ പോലുള്ളവര്‍ക്കൊന്നും തരാനുള്ളതല്ല ഇത് ...കോന്തുണ്ണി മാഷ് എന്റെ ചെവിക്ക് പിടിച്ച് വരിയില്‍ നിന്നും
പുറത്തേക്ക് നീക്കി നിര്‍ത്തി. ഉപ്പുമാവിനായുള്ള വരിയിലായിരുന്നു ഞങ്ങള്‍, ഞാന്‍ ,ഫൌസിയ ,റുക്സാന .നാട്ടിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുതലാളിയുടെ മക്കളായിരുന്നു ഫൌസിയയും റുക്സാനയും, ഹോട്ടലിലെ ബിരിയാണിയേക്കാള്‍ അവര്‍ക്കിഷ്ട്ടം ഈ ഉപ്പുമാവായിരുന്നു.

കൈയിലുള്ള വട്ടയില ഞാന്‍ രോഷത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. "എനിക്കൊന്നും വേണ്ട നിങ്ങടെ പുഴുവരിക്കുന്ന ഉപ്പുമാവ്..." ജാള്യതയും സങ്കടവും സഹിക്കവയ്യാതെ ഞാന്‍ പതിയെ ക്ലാസ്സ് റൂമില്‍ ചെന്നിരുന്നു. ഞങ്ങള്‍ക്ക് കുറച്ച് ഉപ്പുമാവ് തന്നാല്‍ മാഷ്ക്കെന്താ ചേതം...?
ക്ലാസ്സിലെ ആമിനുവും ജ്യോതിയുമൊക്കെ പറഞ്ഞല്ലോ അവരീ കൊണ്ടു പോണ ഉപ്പുമാവൊക്കെ വീട്ടിലെ
കോഴീം പശുവുമൊക്കെയാ തിന്നുകാ എന്ന്...
വീട്ടീന്ന് ഉപ്പുമാവ് വാങ്ങാന്‍ പാത്രം ചോദിച്ചാല്‍ ഉമ്മ തരില്ല
പെണ്ണിനിപ്പൊ സ്കൂളിലെ പുഴുവരിക്കുന്ന ഉപ്പുമാവ് തിന്നാഞിട്ടാ ....
ബെല്ലടിച്ചാ ഇങ്ങോട്ട് ഓടിപ്പോരെ , ചോറു കഴിക്കാം.
തര്‍ക്കിച്ചിട്ട് കാര്യമൊന്നുമില്ല.
ഓരോന്നു ആലൊചിച്ച് ക്ലാസ്സിലങ്ങനെ ഇരിക്കുമ്പൊ എനിക്ക് ചുറ്റും ഉപ്പുമാവിന്റെ മണം പരക്കും.
വട്ടയിലയില്‍ , (ചില സ്ഥലങ്ങളില്‍ അതിനു പൊടിയണ്ണിയെന്നും പറയും) ചൂടുള്ള ഉപ്പുമാവ് വെച്ചാല്‍
ഒരു സുഗന്ധം വരാനുണ്ട്. ഇലയുടേയും ഉപ്പുമാവിന്റേയും കൂടിക്കുഴഞ്ഞ ഒരു മണം.
തിരിഞ്ഞു നോക്കുമ്പോ അയ്യപ്പന്‍, സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പന്‍. കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു
അയ്യപ്പനന്ന്, അയ്യപ്പനയിരുന്നു ഉപ്പുമാവുണ്ടാക്കുക.
കൈയിലുള്ള ഇല എന്റെ മുന്നില്‍ വെച്ചിട്ട് അയ്യപ്പന്‍ പറയും
എന്റെ രാജകുമാരിക്ക് തരാതെ അയ്യപ്പന്‍ വേറെ ആര്‍ക്കേലും കൊടുക്ക്വാ...
മുഴുവനും കഴിച്ചോളുട്ടോ ,എന്നിട്ട് വേഗം വലുതാകട്ടെ...
റുക്സാനക്കായിരുന്നു ആര്‍ത്തി കൂടുതല്‍, വാരി വാരി കഴിക്കും.

വൈകുന്നേരം സ്കൂള്‍ വിടാനായാല്‍ അയ്യപ്പന്‍ ക്ലാസ്സില്‍ വരും. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മുതിര്‍ന്ന കുട്ടികളെയായിരുന്നു ആദ്യം വിടുക. ഞങ്ങളുടെ ക്ലാസ്സില്‍ നിന്നാല്‍ പെണ്‍കൂട്ടികള്‍ പോകുന്നത് കാണാം,അയ്യപ്പന്‍ എത്ര ശ്രമിച്ചിട്ടും ആരും അയ്യപ്പനെ തിരിഞ്ഞു നോക്കിയില്ല. അയ്യപ്പന്‍ സങ്കടപ്പെട്ടു കിടക്കും. ആരും എന്നെ ഇഷ്ട്ടപ്പെടാത്തത് എനിക്ക് സൌന്ദര്യമില്ലാത്തത് കോണ്ടാണെന്നും പറഞ്ഞ്
കണ്ണുനിറക്കും.

അയ്യപ്പനങ്ങനെ നിക്കുന്നത് കാണുമ്പോ എനിക്കും കരച്ചില്‍ വരും. ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ
കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ്
ഉണ്ടാക്കി തന്നാ മതി...പൊട്ടിച്ചിരിച്ചു കൊണ്ട് അയ്യപ്പന്‍ ജനലുകള്‍ ഓരോന്നായ് വലിച്ചടക്കും. സ്കൂള്‍ വിടാനുള്ള ബെല്ലടിക്കുമ്പോഴും അയ്യപ്പന്‍ ചിരിക്കുകയാവും.

ഒരുദിവസം .....രാവിലെ സ്കൂളിലെത്തിയപ്പോ ക്ലാസ്സിനു പുറത്ത് ഒരാള്‍ക്കൂട്ടം...
എന്താ... എന്താ പറ്റിയേ...മുന്നോട്ട് നീങ്ങിയ എന്നെ സ്കൂള്‍ ഗേറ്റിനടുത്ത് കടലക്കച്ചവടം ചെയ്യുന്ന ബാപ്പുട്ടിക്ക പിടിച്ചു നിര്‍ത്തി

"എന്റെ കുട്ടി ഇപ്പൊ അങ്ങോട്ട് പോണ്ട.."
ബാപ്പുട്ടിക്കാന്റെ കൈ വിടുവിച്ച് മുന്നോട്ട് നീങ്ങിയ എന്റെ മുന്നില്‍ , കഴുക്കോലില്‍ കിടന്ന് ആടുന്ന അയ്യപ്പന്‍, നാക്ക് തുറിച്ച്, തുടയൊക്കെ മാന്തിപ്പൊളിച്ച് ....ദൈവമേ.....തിരിഞ്ഞോടിയ എന്റെ മുന്നില്‍ സ്കൂള്‍ കെട്ടിടവും കളിമൈതാനവുമൊക്കെ കറങ്ങിത്തിരിഞ്ഞു,പിന്നെ ഇരുട്ടായിരുന്നു.

ഇന്നുമെനിക്കറിയില്ല അയ്യപ്പെനെന്തിനാ തൂങ്ങി മരിച്ചേന്ന് , ആരും പറഞ്ഞു തന്നിട്ടില്ല ഒന്നും ...

Friday, December 3, 2010

മാറാമോ ഈ കായ കവചം..ഉടുപ്പ് മാറുമ്പോലെ..?

ഭോജ രാജാവായ വിക്രമാദിത്യനും ഉറ്റ സുഹൃത്തായിരുന്ന ഭട്ടിക്കും ഒരു കഴിവുണ്ടായിരുന്നത്രെ. കൂടു വിട്ട് കൂട് മാറല്‍,
പരകായ പ്രവേശം.ആത്മാവിനെ സ്വന്തം ശരീരത്തില്‍ നിന്ന് പുറത്ത് കടത്തി വേറൊരു ശരീരത്തില്‍ പ്രവേശിക്കുക,
അയാളായി ജീവിക്കുക, പിന്നെ തിരിച്ച് സ്വന്തം ശരീരത്തിലേക്ക്..എന്ത് സുഖം അല്ലേ. കൊതിയാകുന്നു.ഒരു പെണ്ണിന്റെ കുപ്പായത്തിനുള്ളില്‍ ജീവിക്കുമ്പോ പലപ്പോഴും തോന്നീട്ടുണ്ട് ഈ ഉടുപ്പൊന്നു മാറ്റിക്കിട്ടിയിരുന്നെങ്കില്‍ എന്ന്.
കൂട്ടിനാളില്ലാതെ തനിച്ച് പാര്‍ക്കില്‍ നടക്കാനിറങ്ങിയാല്‍, കടല്‍ കണ്ട് മനസ്സൊന്നു തണുക്കട്ടേന്ന് കരുതിയാല്‍ ,എന്തു മാത്രം തുറിച്ച് നോട്ടങ്ങളാണു. ഉടുപ്പേ ഇല്ലാതായിപ്പോകും.

Thursday, November 25, 2010

ഉസ്മാന്‍ കുട്ടീ വിട്ടോടാ....

ഹൈക്കുലിസ്സൈഹാം ഏലസ്സിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വെഷിക്കുന്നുവെന്നു. ഏലസ്സ് ധരിച്ചവനും ധരിപ്പിച്ചവനും കുടുങ്ങും. മാനഹാനി,ധന നഷ്ടം,എന്നിവ ഫലം. കണക്കായിപ്പോയി. ഈ റിട്ടയേര്‍ഡ് ഏമാന്മാര്‍ക്കൊക്കെ വേറെ പണിയില്ലാഞ്ഞിട്ടാണോ ഏലസ്സ് വില്‍ക്കാന്‍ ഇറങ്ങിയത്. എസ് പി, അസിസ്റ്റന്റ് കമ്മീഷണര്‍,ഡി വൈ എസ് പി എന്നിവരൊക്കെയാണു ലാട വൈദ്യന്മാരെ പോലെ ഏലസ്സ് വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അല്ലാതെ പിന്നെ ഒരു പീറ ഉസ്താദ് വിചാരിച്ചാല്‍ സംഗതി വിറ്റു പോകുമോ..? ഏത് ഉല്‍പ്പന്നത്തിന്റെയും വിജയം അതിന്റെ മാര്‍ക്കെറ്റിങ്ങിലാണെന്നു ഏതു പോലീസ്കാരനും അറിയാം. അതോണ്ടാണല്ലോ സി ബി ഐ സേതുരാമനെ പോലുള്ള ഡിറ്റെക്റ്റീവ് ഏജന്‍സിയുടെ മറവില്‍ ഇവരിപ്പണി ചെയ്തത്. കഷ്ടം, അവരെ പറഞ്ഞിട്ടെന്താ...8500 രൂപ കൊടുത്ത് ഇമ്മാതിരി സാധനങ്ങള്‍ വാങ്ങി അരയില്‍ കെട്ടുന്നവരെ പറഞ്ഞാല്‍ മതി. നമ്മള്‍ മലയാളികള്‍ നന്നാവില്ല,അന്യന്‍ നന്നാവുന്നത് കണ്ടു കൂടാ...അതിനാ ഈ ഏലസ്സ് വാങ്ങി അരേല്‍ തിരുകുന്നത്,ശത്രു ഇടി തട്ടി ചാകാന്‍. ഒണിഡാ ടിവിക്കാരുടെ പഴെ പരസ്യം ഓര്‍മ്മയില്ലേ...നൈബേര്‍സ് എന്‍ വി,ഓണെര്‍സ് പ്രൈഡ്.. മലയാളികളുടെ മനസ്സ്!!

Sunday, November 21, 2010

ബാരട്ടാംഗ് ഐലന്റിലൂടെ..




ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ. ഇപ്പഴും സജീവമാണു വോള്‍ക്കാനോ..2005 ലെ ഭൂകമ്പത്തില്‍
തീജ്വാലകള്‍ പുറത്തേക്ക് വമിച്ചിരുന്നത്രെ.ഈ ചളിയില്‍ കുളിക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസമുണ്ട്. മെഡിക്കേറ്റഡ് എഫെക്റ്റ്.




തിരിച്ച് വീണ്ടും കാട്ടിനുള്ളിലൂടെ ...50 കി.മീ. പിന്നിട്ടപ്പോള്‍ ഒരു ചെക് പോസ്റ്റുണ്ട്. അവിടുന്നങ്ങോട്ട് ആദിവാസി മേഖലയാണു.ആന്‍ഡമാനിലെ ആദിവാസികളില്‍ ഒരു പ്രധാന വിഭാഗമണു ജര്‍വകള്‍.


പിന്നെയുള്ളത് ഓഞ്ചിസ് javascript:void(0)



സെന്റിനല്‍ സ്, ഷോമ്പെന്‍സ്, നികോബാരീസ്, ഗ്രെയ്റ്റ് ആന്‍ഡമാനീസ് എന്നിവയാണു. ഇതില്‍ ജര്‍വാസ്, ആന്‍ഡമാനീസ് ,
സെന്റിനത്സ്, ഓന്‍ ചിസ് എന്നിവര്‍ നീഗ്രോയിഡുകളും , ഷോമ്പെന്‍സും നികോബാരീസും മങ്കോളിഡ് ഒറിജിനുമാണു.പതിഞ്ഞ മൂക്കും
ഒരുതരം മഞ്ഞച്ച മുഖവുമായ്..


ഇക്കൂട്ടത്തില്‍ സെന്റിനല്‍ സിനു പുറം ലോകവുമായ് തീരെ ബന്ധങ്ങളില്ല. സെന്റിനല്‍ ദ്വീപിലേക്ക് ഒരു തോണിയും അടുക്കാന്‍ അവര്‍ സമ്മതിക്കില്ല. അമ്പും വില്ലും കൊണ്ട് ആക്രമിക്കും. പരിഷ്കൃത സമൂഹത്തെ അവിശ്വാസത്തോടെയും ഭയപ്പാടോടേയുമാണു ആദിവാസികള്‍ കാണുന്നത്. ഈ അവിശ്വാസത്തിനു പിന്നിലും ഒരു കഥയുണ്ട്. 1857 ലെ ലഹളയില്‍ പങ്കെടുത്തതിനു ഇന്ത്യന്‍ റെജിമെന്റിലെ അംഗമായിരുന്ന ദൂത് നാഥ് തിവാരിയെ രണ്ട് കൊല്ലത്തേക്ക് നാട് കടത്തിയത് ആന്‍ഡമാനിലേക്ക്,
പോര്‍ട്ട് ബ്ലെയറിലെ തുറന്ന ജെയിലിലായിരുന്ന തിവാരിയും കൂട്ടുകാരും ജെയില്‍ ചാടി. കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ ഇവര്‍ ആദിവാസികളുടെ പിടിയിലായി.

ഷോമ്പെന്‍സ്

കൂടെയുള്ളവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നത് കണ്ട തിവാരി തന്റെ ജീവനു വേണ്ടി ആദിവാസികളൊട് കെഞ്ചി. ദയ തോന്നിയ അവര്‍
തിവാരിയെ നഗ്നനാക്കി ദേഹത്താകെ കളിമണ്‍ പൂശി തങ്ങളിരൊരാളാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആദിവാസികളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ തിവാരിക്ക് കഴിഞ്ഞു. മൂപ്പന്റെ രണ്ട് പെണ്മക്കളെ അയാള്‍ വിവാഹം കഴിച്ചു.ഒരു ദിവസം അബാര്‍ദീന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആദിവാസികള്‍ പരിപാടിയിട്ടു. ഇത് മണത്തറിഞ്ഞ തിവാരി സ്വ ജീവന്‍ പണയം വെച്ച് ആ വിവരം അന്നത്തെ
ബ്രിട്ടീഷ് ഓഫീസറെ അറിയിച്ചു. ആ യുദ്ധത്തില്‍ ആദിവാസികള്‍ ദയനീയമായി പരാജയപ്പെട്ടു. ആ ഓര്‍മ്മ ഇന്നും അവരുടെ മനസ്സിലുണ്ടാകും.
അതു കൊണ്ട് തന്നെ അവര്‍ക്കിപ്പോഴും നമ്മെ കാണുന്നത് അലര്‍ജിയാണു.
ബാരട്ടാംഗിലേക്കുള്ള വഴിയില്‍ ഭാഗ്യമുണ്ടെങ്കില്‍ ജര്‍വകളെ കാണാമെന്നു ഡ്രൈവര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഉഷാറായി.
ഫോട്ടോ എടുക്കരുതെന്നു കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. കണ്ടാല്‍ ജര്‍വകള്‍ കാമറ തട്ടിപ്പറിക്കും.നമ്മള്‍ മടങ്ങി വരുന്നതും കാത്ത്
അക്കൂട്ടര്‍ കാത്തിരിക്കും പോല്‍, ആക്രമിക്കാന്‍. ചെക്ക് പോസ്റ്റില്‍ നിന്നും പത്തിരുപത് വണ്ടികള്‍ കോണ്‍ വോയ് ആയിട്ടാണു നീങ്ങുക.
മുന്നിലും പിന്നിലും പോലീസ് എസ്കോര്‍ട്ട്. പെട്ടെന്നാണു കൈ കൊട്ടി ചിരിച്ചു കൊണ്ട് നാലു യുവതികള്‍ റോഡിലേക്ക് ചാടിയത്,ജര്‍വാ
സ്ത്രീകള്‍, ദേഹത്താകെ ചാരം പൂശിയിരിക്കുന്നു. വസ്ത്രങ്ങളൊന്നുമില്ല, നൂല്‍ബന്ധമില്ലാതെ എന്നു പറയാന്‍ പറ്റില്ല, കാരണം ഒരു ചുവന്ന
റിബ്ബണ്‍ കൊണ്ട് അരയില്‍ കെട്ടിയിട്ടുണ്ട്, ശിരസ്സിലും കണ്ടു അതു പോലെ ചുവന്ന നൂല്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍. എന്റെ ചുവന്ന ദുപ്പട്ട
ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു " മാം, തല പുറത്തേക്കിടണ്ട ,അവരാ ദുപ്പട്ട കൊണ്ട് പോകും ചുവപ്പ് ഇവറ്റകള്‍ക്ക് വല്ല്യ ഇഷ്ട്ടമാണു."
കുറച്ച് ദൂരം ചെന്നപ്പോള്‍ കുറേ ജര്‍വാ പിള്ളേര്‍ റോഡില്‍ , ടൂറിസ്റ്റുകളില്‍ നിന്നും ആഹാര സാധനങ്ങളും ലഹരിപദാര്‍ഥങ്ങളും കിട്ടി ഇവര്‍ക്കത് ശീലമായിട്ടുണ്ടത്രെ. അതിനാണു കൊണ്‍ വോയ് പോകുന്ന നേരത്ത് റോഡിലിറങ്ങി നില്‍ക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുതെന്നു കര്‍ശന വിലക്കുണ്ടായിട്ടും യാത്രക്കാര്‍ പാക്കറ്റ് ഫുഡുകള്‍ എറിഞ്ഞ് കൊടുക്കും. വലിയ പാതകമാണു നമ്മളീ ചെയ്യുന്നത്. അത് മാറ്റി മറിക്കുന്നത് തനതായ അവരുടെ ജീവിത ശൈലിയെയാണു. വേട്ടയാടി തിന്നാനുള്ള ശേഷിക്കുറവ്, മടി, രോഗ പ്രതിരോധ ശേഷിയില്ലായ്മ എന്നിവ ഫലം. അതിവേഗം വംശമറ്റു പോകുകയാണു പരിണതഫലം.ഈ മേഖലയില്‍ ഇപ്പൊ ഇരുന്നൂറ്റമ്പതോളം ജര്‍വകളാണെത്രെ
ഉള്ളത്.

ജര്‍വകളെ കണ്ട ഹരത്തില്‍ വണ്ടി ബാരട്ടാംഗ് ജെട്ടിയിലെത്തിയത് അറിഞ്ഞില്ല.നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണു ഈ ഭാഗം.നിലമ്പൂര്‍ എന്ന പേര്‍ കണ്ടപ്പോള്‍ ഒരു സന്തോഷം. നിലമ്പൂര്‍ ഫിഷ് മാര്‍കറ്റും കണ്ടു അവിടെ. ഇവിടെ നിന്നു ഉത്തര ജെട്ടിയിലെത്താന്‍ 20 മിനുട്ട് ജങ്കാര്‍ യാത്ര.



റാണാഗട്ടിലേക്കും ഡിഗ്ലി പൂരിലേക്കുമുള്ള ബസുകളും കാറുകളുമൊക്കെ ജങ്കാറില്‍ കയറ്റി. ഉത്തര ജെട്ടിയില്‍ നിന്നാണു
ഞങ്ങള്‍ക്ക് ലൈം സ്റ്റോണ്‍ കേവിലേക്ക് പോകേണ്ടത്. സ്പീഡ് എഞ്ചിന്‍ ഘടിപ്പിച്ച തോണിയില്‍ ഒരു മണിക്കൂര്‍ യാത്രയുണ്ട് അത്.

മനോഹരമായ കാഴ്ചയാണു ചുറ്റിലും.നമ്മുടെ കണ്ടന്‍ പൊക്കുടന്റെ തറവാടാണെന്നു തോന്നും, അത്രക്കുണ്ട് കണ്ടല്‍ കാടുകള്‍ ,വലിയ ഭികരന്‍ കണ്ടലുകള്‍ തൊട്ട് കുഞ്ഞുങ്ങള്‍ വരെ. നമ്മുടെ കേരളത്തിലാണേല്‍ എന്നേ അടിച്ചു മാറ്റി റിസോര്‍ട്ട് പണിതേനേം.

കണ്ടലുകള്‍ക്കിടയിലൂടെ
വളഞ്ഞും തിരിഞ്ഞും നല്ല സ്പീഡില്‍ തോണി കുതിച്ചു പായുമ്പോള്‍ നീന്തറിയാത്തവര്‍ നെഞ്ചത്ത് കൈ വെക്കുന്നുണ്ട്.തോണി കരക്കടുത്തപ്പോള്‍
എല്ലാവര്‍ക്കും ആശ്വാസമായി. ഇനി നടക്കണം ഗുഹയിലെത്താന്‍. പതിനഞ്ച് മിനുട്ട് നടത്തമുണ്ട്. വഴിയില്‍ കുറെ കുടിലുകള്‍ കണ്ടു. ആള്‍ക്കാരൊക്കെ പണിക്കു പോയിരിക്കുന്നു. കൃഷിപ്പണി.നെല്‍പ്പാടങ്ങള്‍ മുറിച്ചാണു ഞങ്ങള്‍ നടന്നു പോകുന്നത്. നമ്മളില്‍ നിന്നൊക്കെ
ഇത്രേം അകന്ന്, ഇത്ര ദൂരെ ദ്വീപില്‍ ഈ ആള്‍ക്കാര്‍ എങ്ങനെയാണു കഴിയുന്നതെന്ന് ആലോചിച്ചപ്പോള്‍ അല്‍ഭുതം തോന്നി. എന്തെങ്കിലും
അസുഖം വന്നാല്‍ ,അത്യാവശ്യങ്ങള്‍ വന്നാല്‍ ഇവരെന്ത് ചെയ്യും . പ്രകൃതിയൊട് ഇത്രമേല്‍ ഇണങ്ങി കഴിയുന്നതിനാല്‍ അസുഖങ്ങള്‍
കുറവായേക്കും. പിന്നെ ദൈവം തുണ.


ഒരു ചെറിയ കയറ്റം കയറി ചെല്ലുന്നത് ഗുഹയിലേക്കാണു. എനിക്കു ചുറ്റും സമയം പെട്ടെന്ന് ഉറഞ്ഞു പോയപോലെ. എല്ലാ ഇമ്പങ്ങളോടെയും കുതിച്ചു പായുന്ന ജീവിതം പെട്ടെന്ന് അതേ നിലയില്‍ ഉറഞ്ഞ് പോയാല്‍ എങ്ങനുണ്ടാകും.പല ആകൃതിയിലും രൂപത്തിലും ഭാവത്തിലും പ്രായത്തിലുമുള്ള കല്ലുകള്‍.സ്റ്റാലഗ്മൈറ്റും സ്റ്റാലഗ് സൈറ്റുമാണു പ്രധാനമായും ഇവിടെ കാണപ്പെടുന്നത്.


ഗുഹക്ക് മുകളില്‍ നിന്നും ഉത്സാഹത്തോടെ താഴേക്ക് ചാടിത്തുള്ളി വരുന്ന വെള്ളത്തുള്ളീകള്‍ വഴിക്ക് വെച്ച് മിനറലുകളുമായ് ചേര്‍ന്ന്
കാത്സ്യം കാര്‍ബണേറ്റോ ജിപ്സമോ ആയ് രൂപാന്തരപ്പെടുന്നു. ഇത് ഗുഹക്കുള്ളിലെ അന്തരീക്ഷ വായുവുമായ് ചേര്‍ന്ന് ഉറഞ്ഞ് കട്ടിയായ്
പോകുന്നു. അങ്ങനെയാണു കാലാന്തരത്തില്‍ ലൈം സ്റ്റോണ്‍ കേവ് രൂപപ്പെട്ടത്. താമര, ശിവലിംഗം, തുടങ്ങി അനന്ത ശയനം ഫെയിം
സര്‍പ്പ രാജാവിന്റെ വായിലെ പല്ലു വരെ ഗൈഡ് ചൂണ്ടി ക്കാണിച്ച് വിശദീകരിക്കുന്നത് കേട്ടു. ഈശ്വരോ രക്ഷതു.


മടക്കയാത്ര വേഗത്തിലായിരുന്നു. ആദ്യത്തെ കോണ്‍ വോയ് പോകുന്നതിനു മുന്‍പേ എത്താന്‍,അല്ലേല്‍ പിന്നെ നാലു മണിക്കൂര്‍ പിന്നേയും കാത്തിരിക്കേണ്ടി വരും. തിരിച്ച് പോര്‍ട്ട് ബ്ലെയറിലേക്ക്...ഇന്നു ഞങ്ങള്‍ക്കവിടെ ഒരു ആതിഥേയനുണ്ട്. c p w d ( central public work dept.)
ല്‍ എക്സിക്ക്യൂട്ടിവ് എഞ്ചിനീയര്‍ കൊഴിക്കോട്ടുകാരന്‍ മഹമൂദ് സര്‍. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായ് നിക്കോബാറില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക് നടക്കുന്നുണ്ട്.രണ്ട് വര്‍ഷത്തോളമായ് പുള്ളി ഇവിടെയുണ്ട്. നിക്കോബാറിലാണു സുനാമി കൂടുതല്‍ നാശം വിതച്ചത്.
മൂന്ന് ദിവസത്തെ കപ്പല്‍ യാത്രയുണ്ട് നിക്കോബാറിലേക്ക്, നിക്കോബാറികള്‍ക്ക് വേണ്ടി വീട് , കമ്മ്യൂണിറ്റി സെന്റര്‍, സ്കൂള്‍ എന്നിവയുടെ പണികള്‍ അവസാന ഘട്ടത്തിലാണു.

സെല്ലുലര്‍ ജെയിലിന്റെ മോഡല്‍
പോര്‍ട്ട് ബ്ലേയറിലെ സെല്ലുലര്‍ ജയിലിനെ പറ്റി ഞാന്‍ മുന്‍പ് എഴുതീട്ടുണ്ട്.ജയില്‍ കവാടം കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ കാറ്റ് പോലും
ഘനീഭവിച്ച പോലെ... കൊടിയ യാതനകളും വേദനകളും നാടിനു വേണ്ടി, നമ്മുടെയൊക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി നെഞ്ചേറ്റിയ ഒരു കൂട്ടം ആളുകള്‍.

ജെയിലിലെ മലയാളി തടവുകാര്‍(മലബാര്‍ ലഹളയില്‍ നാടുകടത്തപ്പെട്ടവര്‍)


ജയിലിലെ പീഡന മുറകള്‍

അവരുടെ ഓര്‍മ്മക്കായ് ഒരു കെടാ ദ്വീപം കത്തുന്നുണ്ടവിടെ. സൌണ്ട് & ലൈറ്റ് ഷോയിലൂടെ ഒരു കാലഘട്ടം നമുക്ക് മുന്നില്‍
പുനരാവിഷ്ക്കരിക്കപ്പെടുകയാണു.ആ ഓര്‍മ്മകള്‍ അങ്ങനെ മായാതെ നില്‍ക്കട്ടെ നമ്മുടെ മനസ്സുകളില്‍ എന്നും.

Wednesday, November 10, 2010

അടിക്കേണ്ടേ ഇവന്മാരെ....?

അസൂയക്ക് മറുമരുന്ന് !!!!!
ഹൈക്കലുസ്സിഹാം

പലജാതി പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്,കാനാടിമഠം വക സന്താനസൌഭാഗ്യ യന്ത്രം,ധനവര്‍ദ്ധന യന്ത്രം,ലിംഗവര്‍ദ്ധക യന്ത്രം തുടങ്ങി ലോകത്തുള്ള മുഴുവന്‍ പുരുഷന്മാരേയും സ്ത്രീകളേയും കാട്ടുകുതിരകളും പെണ്‍ ശിങ്കങ്ങളുമാക്കുന്ന മുസ്ലി പവര്‍ വരെ.എന്റമ്മോ ഇത് അതൊന്നുമല്ല.ഇരുമ്പിനെ മയപ്പെടുത്താന്‍ ദാവൂദ് നബിക്ക് മലക്കുകള്‍ ഉപദേശിച്ച മന്ത്രങ്ങള്‍ ( ആല്‍കെമിസ്റ്റായിരുന്നോ ആവോ..)അടക്കം ചെയ്ത തകിട്. ധരിക്കുന്നവന്റെ ഏത് കാഠിന്യമേറിയ ജീവിത പ്രയാസങ്ങളും ലാഘവമുള്ളതായ് മാറും എന്നു. രസം അതല്ല നിങ്ങള്‍ക്കൊരു ശത്രു ഉണ്ടോ...ഉണ്ടേല്‍ അവനെ തട്ടാന്‍ ഇനി കൊട്ടെഷന്‍കാരുടെ പിന്നാലെ പോണ്ട.സിമ്പിള്‍..ഏലസ് ധരിച്ചാല്‍ ശത്രു ഇടി തട്ടിയ മരം പോലെ ആകുമ്പോലും.ഇനീമുണ്ട് മഹിമകള്‍.
നാണം തോന്നുന്നില്ലേ നമുക്ക് നമ്മോട് തന്നെ.ഇജ്ജാതി പരസ്യം പ്രസിദ്ധീകരിച്ച് വരുന്നത് കാണുമ്പോള്‍, അതും ഒരു ഫുള്‍ പേജ് പരസ്യം.സാധനം വന്നിരിക്കുന്നത് കലാകൌമുദിയില്‍.ഇത്രെം വലിയ പരസ്യം കൊടുക്കണേല്‍
ദമ്പിടി കുറച്ച് ചെലവാക്കിക്കാണും. അതിനര്‍ഥം സംഗതി വിറ്റ് പോകുന്നുണ്ട്.ഏത്...?തിരിഞ്ഞാ...?

ഓര്‍മ്മയില്ലേ പണ്ട് തെരുവോരങ്ങളില്‍ കരിംകുരങ്ങ് രസായനവും,ഉടുമ്പ് രസായനവും മയിലെണ്ണയും വിറ്റ് നടന്നിരുന്ന ലാടവൈദ്യന്മാരെ.അവന്മാരൊക്കെ വേറെ പണിക്ക് പോയി.കാരണം വന്യജീവി പരിരക്ഷണ നിയമം.
അഴിയെണ്ണും. ഇതിപ്പോ മന്ത്രം കഴുത്തിക്കെട്ടിത്തൂക്കിയാല്‍ ആരു ചോദിക്കാനാ....

Sunday, November 7, 2010

ആന്‍ഡമാനിലൂടെ..



"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941

ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..
ആ മണ്ണിനടിയില്‍ ഒരിക്കലും ഉണരാ‍ത്ത ഒരു നിദ്രയിലേക്ക് ആണ്ട് പോയ കുഞ്ഞ് രാജകുമാരി. അവള്‍ തനിച്ചല്ല ,ഒരു പാട് പേരുണ്ട് അവള്‍ക്ക് ചുറ്റും, സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍. ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്നും കാതങ്ങള്‍ക്കകലെ ഇംഗ്ഗണ്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇന്ത്യ അവര്‍ക്ക്
മാജിക്കിന്റേയും മന്ത്രവാദത്തിന്റേയും മൃഗയാ വിനോദങ്ങളുടേയും വര്‍ണശബളമായ ഭാവനാ ലോകമായിരുന്നു.പക്ഷേ ഇന്ത്യയില്‍ അത് മാത്രമല്ല പ്ലേഗും കോളറയും വസൂരിയും ഉണ്ടെന്ന് അവര്‍ അറിഞ്ഞത് ഇവിടെ വന്നതിനു ശേഷം!

ഇത് റോസ് ഐലന്റ്----നഷ്ട പ്രതാപങ്ങളുടെ പ്രേതഭൂ‍മി. പോര്‍ട്ട് ബ്ലെയറില്‍ നിന്നും പത്ത് മിനുട്ട് ബോട്ട് യാത്രയെ ഉള്ളു ഈ കൊച്ച് ദ്വീപിലേക്ക്.
ബ്രിട്ടീഷ്കാരുടെ കാലത്ത് പോര്‍ട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്നു ഈ ദ്വീപ്.അധികാരത്തിന്റെ കേന്ദ്രം.എല്ലാ സൌകര്യങ്ങളോടേയും ആര്‍ഭാടങ്ങളോടെയുമായിരുന്നു
അവരിവിടെ കഴിഞ്ഞത്. ഇവിടെ മുഴുവന്‍ ആ പ്രതാപ കാലത്തിന്റെ അവശിഷ്ടങ്ങളാണ്. ബാള്‍ റൂം, ഗവര്‍മെന്റ് ഹൌസ്,ബേക്കറി,പ്രെസ്സ്, ചര്‍ച്ച്, സെമിത്തേരി
ഗസ്റ്റ് ഹൌസ് എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നു.


1858 ല്‍ ഡോ. ജെയിംസ് പാറ്റിസണ്‍ വാക്കര്‍ ദ്വീപിലെത്തിയത് മുതല്‍ 1942 വരെ ദ്വീപ് ബ്രിട്ടീഷ്കാരുടെ കൈകളിലായിരുന്നു. പിന്നീട് 1942 മുതല്‍ 1945 വരെ ഇവിടം ജപ്പാന്‍ പടയുടെ അധീനതയിലായിരുന്നു. ജപ്പാന്‍ അധിനിവേശത്തിന്റെ സ്മാരകങ്ങളായ് രണ്ട്
ബങ്കറുകളും ഒരു തുരങ്കവുമുണ്ട് ദ്വീപില്‍. ബ്രിട്ടീഷുകാരേക്കാള്‍ കൊടിയ ക്രൂരതയാണ് ജപ്പാനികള്‍ ദ്വീപ് വാസികളോട് ചെയ്തത്. ബ്രിട്ടീഷ്കാരുമായ് ചേര്‍ന്ന് ചാരപ്പണി നടത്തുന്നുവെന്നാരോപിച്ച് അവര്‍ കൊന്നു തള്ളിയത് ആയിരങ്ങളെ.കൊല്ലാന്‍ എളുപ്പമായിരുന്നു അവര്‍ക്ക്,കടലില്‍ മുക്കി ക്കൊല്ലുക,അല്ലേല്‍ ഒരു തോണിയില്‍ കയറ്റി നടുക്കടലില്‍ കൊണ്ട്പോയി വെടി വെച്ച് കടലില്‍ വീഴ്ത്തുക.



മുഴുവന്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

ഇവിടെ

Thursday, October 28, 2010

Monday, October 4, 2010

റൂമി പറഞ്ഞത്.....

“ ഞാന്‍ കുരിശും കണ്ടിട്ടുണ്ട്,കൃസ്ത്യാനികളേയും കണ്ടിട്ടുണ്ട്.പക്ഷെ എനിക്ക്
ദൈവത്തെ കുരിശില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഞാന്‍ ദൈവത്തെ ക്ഷേത്രങ്ങളില്‍ അന്വേഷിച്ചുനടന്നു,പക്ഷേ ആ ശ്രമവും
വിഫലമായി.ഹെറാത്തിലോ കാന്തഹാറിലോ ഞാന്‍ ദൈവത്തെ കണ്ടില്ല
കുന്നിന്‍ മുകളിലോ ഗുഹയിലോ കാണാന്‍ കഴിഞ്ഞില്ല.ഒടുവില്‍ ഞാനെന്റെ ഹൃദയത്തില്‍ നോക്കി.
അദ്ദേഹം അവിടെയിരിപ്പുണ്ടായിരുന്നു.അവിടെ മാത്രം മറ്റെവിടെയുമില്ല.”

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പേഴ് സ്യന്‍ സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമിയുടെ വരികളാണിത്.
എവിടെയാണു ദൈവത്തെ കണ്ടെത്താന്‍ കഴിയുക എന്ന ചോദ്യത്തിനുള്ള മറുപടി.
ഈ വരികള്‍ക്ക് ഇന്നും വളരെയേറെ പ്രസ്ക്തിയുണ്ട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു തര്‍ക്കത്തിനു ഈയിടെ
കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാതലത്തില്‍.അത് വെറുമൊരു ഒത്തുതീര്‍പ്പ് വിധിയായ്പ്പോയി എന്ന
കാര്യത്തില്‍ തര്‍ക്കമില്ല. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നൊരു പഴം ചൊല്ലുണ്ടല്ലോ...
അമ്മട്ടിലായിപ്പോയി കാര്യങ്ങള്‍.അതിക്രമിച്ച് വീട്ടി കടന്നവനെ പിടിച്ച് വീട്ടിലെ കാര്യസ്ഥനാക്കുക.പണ്ട് കീഴ് കോടതീല്‍ ഒരു ബലാത്സംഗ കേസിന്റെ വിജാരണ നടക്കുമ്പോ കൊടതി പ്രതിയോട് ചൊദിച്ചത്രെ വാദിയെ
കല്യാണം കഴിക്കാമോ എന്ന് !! കല്യാണം കഴിച്ചാല്‍ ചെയ്ത തെറ്റ് തേഞ്ഞ്മാഞ്ഞ് പോകും പോലും!!!

എന്തു കൊണ്ട് ഭൂമി കോടതിക്ക് ഏറ്റെടുത്തു കൂടാ...?എന്നിട്ടവിടെ ഒരു ആശുപത്രിയോ അനാഥാലയമോ ഉണ്ടാക്കുക.അപ്പോളവിടെ അല്ലാഹും രാമനും കൃഷ്നുമൊക്കെ വരും.അല്ലെല്‍ അവരാരും തിരിഞ്ഞു നോക്കില്ല.എന്നും
ദുരിതോം ദുരന്തങ്ങളും മാത്രം ബാക്കിയാവും.ഇനി ഒരു അറുപത് കൊല്ലം കൂടി കേസ് സുപ്രീംകോടതിയില്‍ നടക്കും.രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കായി അതിങ്ങനെ പുകഞ്ഞുകൊണ്ടേയിരിക്കും. ഞാനും നിങ്ങളുമൊന്നും കണ്ടേക്കില്ല അന്ന്...പക്ഷേ നമ്മുടെ കുഞ്ഞുങ്ങള്‍,അവരെങ്കിലും മന:സമാധനത്തോടെ ജീവിക്കട്ടെ.

Wednesday, September 29, 2010

ഒരു വെറും സ്വപ്നം....?

പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
" എന്നെക്കൊണ്ടൊന്നും വയ്യ",എനിക്കു മുന്നിലിരുന്ന ചെറുപ്പക്കാരനാണു.കഴിഞ്ഞ മാസം അമ്മേ കാണാന്‍
ചെന്നപ്പൊ അമ്മ ചോദിച്ചതാ നിനക്ക് കുറച്ചൂസം എന്റടുത്ത് വന്ന് നിന്നൂടേയെന്ന് , എങ്ങനെ പോകാനാ..?
അടുത്താഴ്ച് മോള്‍ക്ക് എക്സാം തൂടങ്ങുകയാണു, ഞാനില്ലെങ്കില്‍ അവള്‍ ഒന്‍പത് മണിക്കേ കിടന്നുറങ്ങിക്കളയും.
ഒന്നാം ക്ലാസ്സിലെ അഡ്മിഷനൊക്കെ നല്ല ടൈറ്റാ ഇപ്പോ...,അവര്‍ടെ ശബ്ദം കേട്ടാല്‍ എനിക്ക് അമ്മേ ഓര്‍മ്മ വരും".
അയാള്‍ എണീറ്റു പോയി. കണ്ണട വെച്ച ഒരു കഷണ്ടിക്കാരന്‍ എണീറ്റ് വന്ന് ഫോണെടുത്തപ്പോഴേക്കും
ഫോണ്‍ ഡിസ്കണക്റ്റായി." അല്ലേലും എടുത്താല്‍ അവരൊന്നും പറയില്ല.ആരാ എവിടുന്നാന്ന് ചോദിച്ചാല്‍ മിണ്ടില്ല.നബീസുമ്മയാന്നു
മാത്രം പറയും.പിന്നെ കരച്ചിലാ...മാനസിക നില തെറ്റിയ ആരെലുമാവും".അയാള്‍ പുറത്തേക്ക് പോയി.

നബീസുമ്മ- ആ പേര്‍ എന്റെ മനസ്സില്‍ കിടന്ന് തിരിയവേ ഫോണ്‍ പിന്നെയും ശബ്ദിച്ചു.ആരുമില്ല മുറിയില്‍,
ഞാന്‍ പതുക്കെ എണീറ്റു ചെന്നു റിസീവര്‍ ചെവിയോട് ചേര്‍ത്തു.ഹലോ...അപ്പുറത്ത് നിന്നും നേര്‍ത്തൊരു ശബ്ദം.
വിദൂരതയില്‍ നിന്നും ഒഴുകി വരുന്നത് പോലെ....
ഹലോ.....
ആരാ...എന്റെ ശബ്ദം വിറച്ചിരുന്നു.
ഞാന്‍ നബീസുമ്മ..
നബീസുമ്മ....? എന്റെ ശബ്ദം കേട്ടിട്ടോയെന്തോ അപ്പുറത്ത് പെട്ടെന്ന് നിശബ്ദത.
ഹലോ....മിമ്മിയാണോ...?
ഹതേ.!!! ഞാന്‍ പതറി.
ഇത് ഞാനാ....വല്ല്യുമ്മ, എന്റെ മോളേ എനിക്കിവിടെ ജീവിക്കാന്‍ വയ്യ.എനിക്ക് തീരെ അഡ്ജുസ്റ്റ് ചെയ്യാന്‍ വയ്യ ഇവിടെ,
ഇവിടെ ആര്‍ക്കും ആരോറ്റും ഒരു കടപ്പാടുമില്ല.ഒരു തരം നിസ്സംഗതയാ എല്ലാവര്‍ക്കും.ബന്ധങ്ങളും ബന്ധനങ്ങലുമില്ലാത്ത
ഒരു ലോകം.

ഒരു പാട് കാലത്തിനു ശേഷം സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആവേശത്തിലാണു വല്ല്യുമ്മ.അങ്ങനെ നിര്‍ത്താതെ പറഞ്ഞു പോകുകയാണു.

നിനക്കറിയോ... നിന്റെ വല്ല്യുപ്പയുമുണ്ട് ഇവിടെ,എനിക്ക് മുന്നേ ഇവിടെയെത്തിയതാണല്ലൊ മൂപ്പര്‍,പക്ഷേ അങ്ങോര്‍ക്കെന്നെ
കണ്ട ഭാവമില്ല.ഞാന്‍ സംസാരിക്കാന്‍ ചെന്നാല്‍ ഒഴിഞ്ഞു മാറിക്കളയും.പണ്ടേ വലിയ സാത്വികനായിരുന്നല്ലൊ.ഇപ്പോ പറയാനുമില്ല.
തൂമഞ്ഞ് പൊഴിയുകയാനെന്നു തോന്നും ദേഹത്തു നിന്നും.

നിനക്കോര്‍മയുണ്ടോ ജാനൂനെ...പണ്ട് നമ്മുടെ ആട്ടിന്‍ങ്കുട്ടി അവളുടേ തൊടീല്‍ കടന്നു മാവിന്‍ തൈ കടിച്ചൂന്നും പറഞ്ഞ് വഴക്കിനു
വന്ന....,അന്ന് നീയവിടെയുണ്ടല്ലോ...ഓണപ്പൂട്ടിനു വന്നിട്ട്, അവളൂണ്ട് ഇവിടേ.

ജാനുവോ....?എനിക്ക് അതിശയമായി,അതെങ്ങനെ ശരിയാകും...?

അതേടി..ഇവിടെയാങ്ങനെ മുസ്ലിം അമുസ്ലിം എന്ന വിത്യാസമൊന്നുമില്ല.എല്ലാവരുമൊന്നാ...


പിന്നെ നീ എന്റെ വാപ്പാനെ കണ്ടിട്ടില്ലല്ലോ...അങ്ങേരുമുണ്ടിവിടേ.ആദ്യമൊന്നും എനിക്ക് തിരിച്ചറിയാന്‍ പറ്റീരുന്നില്ല.
അടുത്തൂടെ പോകുമ്പോ ഒരു കുതിര കുളമ്പടി ശബ്ദം കേള്‍ക്കാം അതോണ്ടാ എനിക്ക് സംശയം തോന്നീത്.പിന്നെ സൂക്ഷിച്ച്
നോക്കിയപ്പോ അതന്നെ,ആ ഗാംഭീര്യം..അതിപ്പഴുമുണ്ട്.നേര്‍ക്കുനേര്‍ വന്നാല്‍ ഞാന്‍ മാറിക്കളയും.

എന്തായാലും എനിക്കിവിടെ മതിയായി.ഒരു ത്രില്ലുമില്ല ഇവിടെ.ജീവിതത്തിന്റെ ഒരു എരിവും പുളിയുമൊന്നും ഇവിടെയില്ല.
എനിക്കൊന്ന് ഉറക്കെ സംസാരിക്കണം,ആരോടെങ്കിലും വഴക്കു കൂടണം.പുതിയ സാരീം മാലേമൊക്കെ വാങ്ങണം.
അതൊന്നും ഇവിടെ നടക്കില്ല.അവിറ്റെ നിന്നും ആരേലും വരികയാണേല്‍ എനിക്കങ്ങ് വരാമായിരുന്നു.
നീ വരുമോ..?നമുക്കൊരുമിച്ച് തിരിച്ച് പോകാം...വരുമോ...?

ഞാനോ.....!!!!!! എന്റെ കൈയില്‍ നിന്നും അറിയാതെ റിസീവര്‍ താഴെ വീണു പോയി...


അതൊരു സ്വപനമായിരുന്നെന്ന് എനിക്കിപ്പഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തൊരു വ്യക്ത്തയായിരുന്നു.
ഡിജിറ്റല്‍ ഇമേജിന്റെ ക്ലാരിറ്റി.രണ്ട് വര്‍ഷമാകുന്നു വല്ല്യുമ്മ മരിച്ചിട്ട്, ഒറ്റപ്പാലത്തെ കൊല്ലിനും കൊലക്കും
അധികാരമുണ്ടായിരുന്ന ജന്മിയുടെ മകള്‍, എല്‍.എസ്.എന്‍ കോണ്‍ വെന്റില്‍ വിദ്യാഭ്യാസം.സാരിയും ബ്ലൌസും
അണിഞ്ഞ മുസ്ലിം പെണ്ണിനെ നോക്കി ചെട്ടിച്ചി എന്ന് വിളിച്ചു കളിയാക്കിയവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി നടന്നവള്‍.
ഒരു രാജ്ഞിയെ പോലെയാണു ജീവിച്ചത്. അവസാന കാലമായപ്പോഴേക്കും ഓര്‍മ്മയുടെ അടരുകള്‍ ഒന്നൊന്നായ് കൊഴിഞ്ഞു
പോകാന്‍ തുടങ്ങീരുന്നു.സ്മൃതി നാശം--. ഒന്നും ഒന്നിനേയും വിട്ടുപോകാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണോ തിരിച്ചു വരാന്‍
ഇത്രമാത്രം ആഗ്രഹിക്കുന്നത്...?


മരണസമയത്ത് ദേഹം വിട്ട് പുറത്ത് പോകുന്ന ദേഹി അവസാന വിധിനാള്‍ വരേക്കും എവിടെയാണു..?
ആത്മാക്കള്‍ നീന്തിക്കളിക്കുന്ന ബര്‍സഖിനെ പറ്റി ഖുര്‍-ആനില്‍ പറയുന്നുണ്ട്.അതെവിടേയാണെന്നോ
എങ്ങനെയാണെന്നോ പക്ഷേ പറയുന്നില്ല.ആര്‍ക്കറിയാം...അതിവിടെയെവിടെയും ആകാം,നമുക്ക് തൊട്ടടുത്ത്,
അല്ലെങ്കില്‍, ആത്മാക്കള്‍ തുമ്പികളെ പൊലെ പാറി നടക്കുന്ന വെള്ളിയാംകല്ലില്‍,
മഴ പെയ്തൊഴിഞ്ഞ് പൊന്‍ വെയില്‍ പരക്കുന്ന അപരാഹ്നങ്ങളില്‍ തുമ്പികള്‍ കൂട്ടത്തോടെ ഇറങ്ങിവരും.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് കണ്ടാല്‍ ,ഉമ്മാടെ തലേല്‍ നിന്നും പേനെടുക്കുന്നതിനിടെ കുഞ്ഞിപ്പെണ്ണ്
വിളിച്ച് പറയും "വേണ്ട കുട്ട്യേ...അയിനെ വിട്ടേക്ക്,ചെലപ്പോ അത് നുമ്പടെ ആരേലുമാകും
അയിനുണ്ടോ പറയാന്‍ പറ്റുണു,".ഒരുമാത്ര വിറച്ചുപോകുന്ന എന്റെ വിരലുകള്‍ക്കിടയില്‍ നിന്നും തുമ്പി പിടഞ്ഞ്
മാറിക്കളയും. ദൂരെക്കൊന്നും പോകില്ല അത്,നമ്മെ ചുറ്റി പറന്നു കൊണ്ടിരിക്കും,വിട്ടുപോകാന്‍ ഇഷ്ടമില്ലാത്തപോലെ......

ഇനി....എല്ലാവര്‍ക്കും മുന്‍പേ പറന്ന് വെള്ളിയാം കല്ലിലെത്തണം,ഒരു തുമ്പിയായ് പുനര്‍ജനിച്ച് പ്രിയപ്പെട്ടവരെ
കാത്തിരിക്കണം,എന്റെയുള്ളിലെ എല്ലാ സ്നേഹവുമെടുത്ത് ഞാനൊരു നക്ഷ്ത്രം തുന്നിയുണ്ടാക്കും,എന്നിട്ടതെടുത്ത്
എന്റെ ചിറകില്‍ പതിപ്പിക്കും.ആ നക്ഷ്ത്ര തിളക്കം കണ്ട് അവരെന്നെ തിരിച്ചറിയും...

Friday, September 17, 2010

സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!

പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.

മുഴുവന്‍ വായിക്കുമല്ലോ...?

ഇവിടെ

Thursday, September 9, 2010

കാലാപാനി -



അവര്‍ മൂന്ന് പേരുണ്ടായിരുന്നു. രാത്രി ആരുടേയും കണ്ണില്‍പ്പെടാതെ,
വാര്‍ഡന്‍മാര്‍ അവരെ എടുത്ത് കൊണ്ട് പോയത് എന്റെയരുകിലൂടെയായിരുന്നു.
വയറ്റില്‍ കല്ല് കെട്ടി നടുകടലില്‍ കൊണ്ടുപോയി താഴ്ത്തി. ഒരു തെളിവും
ബാക്കിവെക്കാതെ ഇരുളിലേക്ക് അവര്‍ ആഴ്ന്ന് പോയ്. അങ്ങനെ എത്രപേര്‍ !
എല്ലാറ്റിനും മൂക സാക്ഷിയായ് ഞാന്‍., ഓടിപ്പോകാന്‍ പോലുമാകാതെ......,
ജയില്‍ കവാടത്തിനരുകിലെ ആല്‍മരത്തിന് ചുവട്ടിലിരിക്കുകയായിരുന്നു ഞാന്‍.
മഴ കൊള്ളാതിരിക്കാന്‍ വേരുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോള്‍
ഞാനറിഞ്ഞിരുന്നില്ല; എന്റെ സാമീപ്യം നൂറ്റാണ്ടുകളായ് ഉറങ്ങിക്കിടന്ന
ആ വയസ്സന്‍ മരത്തെ ഉറക്കത്തില്‍ നിന്നുണര്‍ത്തുമെന്ന് . ജയിലിലെ
നടുക്കുന്ന ഓര്‍മ്മകള്‍ എന്നോടു പറയുമെന്ന് !!



'കാലാപാനി' അതായിരുന്നു ഈ കടലിന്റെ പേര്. മരണത്തിലേക്കായിരുന്നു
അവരാ ചെറുപ്പക്കാരെ നാടു കടത്തിയിരുന്നത്. തങ്ങള്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം
അവരിവിടെക്കൊണ്ട് വന്ന് തള്ളി. 1858 ലാണ് ഇവിടെ ജയില്‍ പണിയുന്നത്.
ബര്‍മ്മയില്‍ നിന്ന് കല്ലുകളും മറ്റു സാധനങ്ങളും കൊണ്ടുവന്ന് തടവുകാരെക്കൊണ്ടു
തന്നെ അവരീ ജയില്‍ പണിതുയര്‍ത്തി.

തടവുകാര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാത്ത
തരത്തിലായിരുന്നു ജയില്‍ നിര്‍മ്മിതി. തൊള്ളായിരമാണ്ടായപ്പോഴേക്കും
രാജ്യമൊട്ടാകെ ബ്രീട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.
അതോടെ രാഷ്ട്രീയ തടവുകാരുടെ വരവായി. ഒപ്പം അതി ക്രൂരമായ, രക്തം
കല്ലിച്ചു പോകുന്ന പീഢനമുറകളും . പുരുഷ തടവുകാരെ ഇങ്ങോട്ട് കൊണ്ട്
വന്നപ്പോള്‍, സ്ത്രീ തടവുകാരെ തൊട്ടടുത്ത് വൈപ്പര്‍ ഐലന്റിലേക്കാണ് കൊണ്ട്
പോയത്. എന്റെ ചില്ലകള്‍ക്ക് കീഴിലൂടെ ഇങ്ങോട്ട് കയറിപ്പോയ പലരേയും
പിന്നീട് ഞാന്‍ കണ്ടിട്ടേയില്ല. സെന്‍ട്രല്‍ ടവറില്‍ ഞാത്തിയിട്ടേക്കുന്ന ആ
മണി കണ്ടില്ലേ...! അതടിക്കാന്‍ തുടങ്ങിയാല്‍ ഉറപ്പിക്കാം ആരേയോ
തൂക്കിലേറ്റിയിട്ടുണ്ടെന്ന്. ചിലപ്പോള്‍ ഒരു രാത്രി മുഴുവനും അതടിച്ചുകൊണ്ടേയിരിക്കും !!!

മണ്ണിലാണ്ടുപോയ വേരുകളും പറിച്ചെടുത്ത് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന്
പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് ഞാന്‍. കല്ലേ പിളര്‍ക്കുന്ന ഒരാര്‍ത്ത നാദം
കേള്‍ക്കുമ്പോള്‍, ചങ്ക് പറിഞ്ഞുകൊണ്ടുള്ള ഒരു വന്ദേമാതരം
കേള്‍ക്കുമ്പോളൊക്കെ എനിക്ക് ആത്മ നിന്ദ തോന്നും. എനിക്കെന്റെ
നാടിന് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വേദന.



തന്റെ നേരെ എതിര്‍ വശത്ത് കാണുന്ന സെല്ലിലേക്ക് ചില്ല താഴ്ത്തി
മരം മെല്ലെ പിറുപിറുത്തു. 'ദേ കണ്ടില്ലേ... അതാണ് സവര്‍ക്കറെ
പാര്‍പ്പിച്ചിരുന്ന സെല്‍. 1911 മുതല്‍ 1921ല്‍ വിട്ടയക്കും വരെ
നീണ്ട 10 കൊല്ലക്കാലം ആ മനുഷ്യന്‍ അതിനുള്ളില്‍ കഴിഞ്ഞു. എന്നിട്ടും
അയാളുടെ വിപ്ളവ വീര്യത്തിന് ഒരു കോട്ടവും വരുത്താന്‍ ഡേവിഡ്
ബാരിക്ക് കഴിഞ്ഞില്ല. ഡേവിഡ് ബാരിയായിരുന്നു അവിടുത്തെ ജയിലര്‍.
പോര്‍ട്ട് ബ്ളയറിലെ ദൈവം എന്നാണയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.
അതിക്രൂരനായ ഒരു മനുഷ്യന്‍. തടവുകാരുടെ മനോവീര്യംകെടുത്താനുതകുന്ന
അതികഠിനമായ പീഢനമുറകള്‍ അയാള്‍ നടപ്പാക്കി.

ഡേവിഡ് ബാരിയുടെ മനുഷ്യത്ത്വ ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ 1933 -
ല്‍ ജയില്‍ നിരാഹാര സമരം നടന്നു. കുറച്ചുകാലത്തേക്ക് മാത്രം കാര്യങ്ങള്‍
അല്പം മെച്ചപ്പെട്ടു. പിന്നേയും പഴയപടിയായി.

1937 - ല്‍ രണ്ടാമത്തെ ഹംഗര്‍ സ്ട്രൈക്ക്. തടവുകാര്‍ ഒന്നടങ്കം അന്നവും
വെള്ളവും ഉപേക്ഷിച്ചു. 46 ദിവസമാണ് അത് നീണ്ട് നിന്നത്. സംഭവം
പുറംലോകമറിഞ്ഞു. ആകെ ബഹളമായി, തടവുകാര്‍ പലരും മരിച്ചു.
ബലമായി ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് മോഹിത് മോഹിത്രയും,
നമോദാസും, മഹാവീര്‍ സിംഗുമൊക്കെ മരിച്ചത്. മനോനില തെറ്റിയ ഉല്ലാസിന്റെ
അലര്‍ച്ച ഇപ്പോഴും എന്റെ കാതിലുണ്ട്. അവസാനം ഗാന്ധിജി ഇടപെട്ടാണ്
സമരം അവസാനിപ്പിച്ചത്. ചോരയുടെ മണമാണ് ഇവിടത്തെ കാറ്റിനും വെള്ളത്തിനും.
ആയിരക്കണക്കിന് ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടീ മണ്ണില്‍.
ഏറ്റവും പ്രിയപ്പെട്ടതൊക്കെയും പിന്നിലുപേക്ഷിച്ചാണ് അവരീ
കാലാപാനി കടന്നത്. ഖേദമുണ്ടായിരുന്നില്ല അവര്‍ക്കാര്‍ക്കും.
തന്റെ നാടിനുവേണ്ടി, നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന
ചിന്തയായിരുന്നു അവരുടെ ഉള്ളില്‍. ആര്‍ക്കാണ് ഇപ്പോള്‍ ഇതൊക്കെ
ഓര്‍ക്കാന്‍ നേരം ? ഒരു ദീര്‍ഘനിശ്വാസത്തോടെ ആല്‍മരം വീണ്ടും
സുഷുപ്തിയിലാണ്ടു.

ഞാന്‍ മെല്ലെ എഴുന്നേറ്റ് ജയിലിനുള്ളിലേക്ക് കടന്നു. ഉറഞ്ഞ് കിടക്കുന്ന
നിശബ്ദതയാണാ ഇടനാഴികളില്‍ നിറയെ. ഒരു കാലത്ത് തടവുകാരുടെ
ഞരക്കങ്ങളും നിശ്വാസങ്ങളും കൊണ്ട്ശബ്ദമുഖരിതമായിരുന്ന ഇടം. ഇപ്പോള്‍
ഒരുതരം ശ്മശാന മൂകത. സെല്ലിനകത്തെ കാറ്റിനുപോലും ചോരയുടെ ഗന്ധം !!!
തൂക്കുമരത്തിനു സമീപത്തെ ലിവറില്‍ പിടിച്ച് വലിച്ചപ്പോള്‍ താഴെ ഒരു
കിരു കിരു ശബ്ദം. സമീപത്ത് നിന്ന ഗൈഡ് മോന് വിശദീകരിച്ചു
കൊടുക്കുന്നത് കേട്ടു. ആ ലിവറില്‍ അമര്‍ത്തിയാല്‍ ചവിട്ടി നില്‍ക്കുന്ന പലക
നിരങ്ങിമാറും. പിന്നെ ഇരുട്ടാണ്. കട്ടി കൂടിയ ഇരുട്ട്....



തിരിച്ചുപോരുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. ഓരോരുത്തരും ആലോചിച്ചിരുന്ന
കാര്യം ഒന്നു തന്നെ. നമ്മളീ അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില നമ്മളറിയുന്നില്ല.

നാട്ടുപച്ച മാഗസിന്‍.

Thursday, July 15, 2010

സ്വപ്നം പോലൊരു യാത്ര

മഞ്ഞു പെയ്യുന്ന കാപ്പിത്തോട്ടങ്ങളിലൂടെ, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പുകയിലപ്പാടങ്ങള്‍ക്കിടയിലൂടെ, വിജനമായ കാട്ടു വഴികളിലൂടെ ഒരു യാത്ര

കാടിന്റെ വശ്യതയും ഗഹനതയും വല്ലാതെ മോഹിപ്പിച്ചിരുന്നു, പലപ്പോഴും. വിജനതയിലേക്ക് നീളുന്ന വഴികള്‍, അതിന്റെ അറ്റത്തോളം ചെന്ന് പെട്ടെന്ന് അപ്രത്യക്ഷയായെങ്കില്‍ എന്ന് തോന്നിപ്പോയി എനിക്ക്

കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ? എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...?

താഴ്വാരങ്ങളില്‍ മഞ്ഞു പെയ്യുന്നത് കാണാന്‍, മലഞ്ചെരിവുകള്‍ക്കിടയിലൂടെ മഴ വരുന്നത് കാണാന്‍, മഞ്ഞു മൂടി കുതിര്‍ന്ന് നില്‍ക്കുന്നകാപ്പി പ്പൂക്കളെ കാണാന്‍, ആ സൌരഭ്യം നുകരാന്‍ ഇനിയും പോണം ഒരു പാട് വട്ടം കുടകിലേക്ക്..

മുഴുവന്‍ വായിക്കണ്ടേ? പടങ്ങള്‍ കാണണ്ടേ?

Monday, July 5, 2010

സ്വപ്നം പോലൊരു യാത്ര

മഞ്ഞു പെയ്യുന്ന കാപ്പിത്തോട്ടങ്ങളിലൂടെ, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പുകയിലപ്പാടങ്ങള്‍ക്കിടയിലൂടെ, വിജനമായ കാട്ടു വഴികളിലൂടെ ഒരു യാത്ര

കാടിന്റെ വശ്യതയും ഗഹനതയും വല്ലാതെ മോഹിപ്പിച്ചിരുന്നു, പലപ്പോഴും. വിജനതയിലേക്ക് നീളുന്ന വഴികള്‍, അതിന്റെ അറ്റത്തോളം ചെന്ന് പെട്ടെന്ന് അപ്രത്യക്ഷയായെങ്കില്‍ എന്ന് തോന്നിപ്പോയി എനിക്ക്

കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ? എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...?

താഴ്വാരങ്ങളില്‍ മഞ്ഞു പെയ്യുന്നത് കാണാന്‍, മലഞ്ചെരിവുകള്‍ക്കിടയിലൂടെ മഴ വരുന്നത് കാണാന്‍, മഞ്ഞു മൂടി കുതിര്‍ന്ന് നില്‍ക്കുന്നകാപ്പി പ്പൂക്കളെ കാണാന്‍, ആ സൌരഭ്യം നുകരാന്‍ ഇനിയും പോണം ഒരു പാട് വട്ടം കുടകിലേക്ക്..

മുഴുവന്‍ വായിക്കണ്ടേ? പടങ്ങള്‍ കാണണ്ടേ?
അഭിപ്രായം പറയണേ.......

Thursday, June 24, 2010

മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....

കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,
ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!























Monday, June 21, 2010

എപ്പടിയിരുക്ക്....?

ഇത് ആന്‍ഡമാനിലെ നിലമ്പൂര്‍,ആന്‍ഡമാനിലെ ബാരടാംഗ് ഐലണ്ടിലെ നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചും ഫിഷ് മാര്‍ക്കറ്റും.