Saturday, November 3, 2012

ഖജുരാഹോ....

ആഗ്രയിലെ മൂന്നു കൊല്ലക്കാലത്തെ വാസത്തിനിടക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പറ്റിയിട്ടുണ്ട്. അവിടെ ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ക്ലബുണ്ടായിരുന്നു. റോസസ് ക്ലബ്. യാത്രകളായിരുന്നു മുഖ്യ അജണ്ട. അങ്ങനെയാണു അക്കൊല്ലം ഖജുരാഹോയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ജാന്‍സി വഴി ഖജുരാഹോയിലേക്ക്,അവിടുന്ന് ഇന്ത്യയുടെ ഡയമണ്ട് സിറ്റിയായ പന്നയിലേക്ക്... ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ. ആഗ്രയില്‍ നിന്നും പുറപ്പെട്ട് ബിന,മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചമ്പലായി. ഇനി യാത്ര ചമ്പല്‍ കാടുകള്‍ക്കരികിലൂടെ...കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് , അവക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴികള്‍, അവിടെങ്ങും മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടികളാണു നിറയെ. കുതിരപ്പുറത്തേ സഞ്ചരിക്കാന്‍ പറ്റൂ...ഒരു കാലത്ത് ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ് സര്‍ക്കാറുകളെ വെള്ളം കുടിപ്പിച്ചിരുന്ന ഇന്ത്യയുടെ ബാന്‍ഡിക്റ്റ് ക്യൂ‍ന്‍ ഫൂലന്‍ ദേവിയും കൂട്ടാളികളായ വിക്രമും മാന്‍സിംഹുമെല്ലാം വിഹരിച്ചിരുന്ന ഇടം. ഫൂലനും കൂട്ടരുമേ ഇല്ലാതായിട്ടുള്ളു, പക്ഷേ ഇപ്പഴും ഈ പ്രദേശത്ത് പിടിച്ച് പറി സംഘങ്ങള്‍ വളരെ സജീവമാണത്രെ.

ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു. ഫൂലന്‍ കൂട്ടരേയും ചമ്പലില്‍ തന്നെ വിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു, ജാന്‍സിയിലേക്ക്, ഫൂലനില്‍ നിന്നും ലക്ഷ്മീ ഭായിയിലേക്ക് അധികം ദൂരമില്ല.സാഹചര്യങ്ങളാണു അവരെ രണ്ട് ധ്രുവങ്ങളിലാക്കിയത്. ലക്ഷ്മീഭായി ജനിച്ചത് വരാണസിയില്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണന്റെ മകളായിട്ട്. അവര്‍ ജാന്‍സിയിലെത്തിയത് മഹാരാജാ ഗംഗാദര്‍ റാവുവിന്റെ പട്ടമഹിഷിയായി.ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത പേരാണു റാണീ ലക്ഷ്മീഭായിയുടേത്. ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സ്വാതന്ത്ര്യ സമരത്തിലെ വീരനായിക. 1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര്‍ റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല. കോട്ടക്കകത്ത് ഒരു അമ്പലമുണ്ട് ,ശിവ പ്രതിഷ്ഠ ,ജാന്‍സി ഗാര്‍ഡനൊക്കെ പുല്ലുമൂടിക്കിടക്കുന്നു. ഒരുകാലത്ത് കുതിരക്കുളമ്പടികളും പോര്‍വിളികളാലും പ്രകമ്പനം കൊണ്ടിരുന്ന രണ ഭൂമിയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിലപ്പെട്ട ഒരേട് നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവും.. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കാന്‍ എന്തിനും തയ്യാറാകുന്ന ബ്രിട്ടീഷ്കാരുടെ ദുരയാണു ലക്ഷ്മീഭായിയെയും ജാന്‍സിയിലെ ജനങ്ങളെയും പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിധവയാകുമ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദത്തെടുത്ത മകന്‍ അനന്തരാവകാശിയാവാന്‍ നിയമമില്ലായെന്ന വരട്ടുവാദം പറഞ്ഞാണ് ലോര്‍ഡ് ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി. പിന്നീട് കല്‍പ്പിയില്‍ വെച്ച് നടന്ന രണ്ടാമത്തെ യുദ്ധത്തിലാണു ജാന്‍സി റാണി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍. പണ്ട് സോഷ്യല്‍ സയന്‍സ് ക്ലാസില്‍ ജാന്‍സി റാണിയെ പറ്റി കാണാതെ പഠിക്കുമ്പോള്‍ സ്വപ്നേപി കരുതിയതല്ല അവരുടെ ചോര പുരണ്ട മണ്ണില്‍ കാലുകുത്താന്‍ പറ്റുമെന്ന്!
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം. ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും. കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.
ചന്ദ്രവര്‍മ്മനാണു ഈ ക്ഷേത്ര നഗരി പണിതത്, 200 വര്‍ഷം കൊണ്ടാണു ഈ ക്ഷേത്ര സമുച്ചയം പണിതുയര്‍ത്തിയത്. മധ്യ കാല ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്ദ്യവും ശില്പ ചാരുതയും വിളിച്ചോതുന്നതാണു ഓരോ ക്ഷേത്രങ്ങളും. മൊത്തം 88 ക്ഷേത്രങ്ങളാണു, മൂന്നു വിങ്ങുകളിലായി,അതങ്ങനെ പരന്നു കിടക്കുന്നു. ഇപ്പോള്‍ 22 എണ്ണമേ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു.എട്ട് ഗേറ്റുകളാണു ഈ സമുച്ചയത്തിനു.ഓരോ കവാടത്തിനും കാവലെന്ന പോലെ രണ്ട് ഈന്തപ്പനകള്‍. അതില്‍ നിന്നാണു ഖജുരാഹോ എന്ന പേര്‍ വന്നത്, ഖജൂര്‍ എന്നാല്‍ ഈന്തപ്പന.റെഡ് സ്റ്റോണിലാണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, സിമെന്റ് ഉപയൊഗിച്ചിട്ടേയില്ല. ഓരോ കല്ലും ഒന്നിനോട് യോജിപ്പിച്ച് വച്ചിരിക്കുന്നു. ഇന്റെര്‍ ലോക്കിങ്.
ഖജുരാഹോയിലെ ശില്പങ്ങള്‍ ലോകപ്രശസ്തമാണു, അന്നത്തെ ശില്‍പ്പികളുടെ കഴിവ് അപാരം.അത്രയും ചാരുതയോടെയാണു ഓരോ ഭാവങ്ങളും അവര്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തീലെ എല്ലാ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷിയും കാലി വളര്‍ത്തലുമായിരുന്നു അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നു ആ ശില്‍പ്പങ്ങള്‍ പറയുന്നു. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്. പക്ഷേ ഇന്നോ ,എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ലൈംഗികത എന്നാല്‍ എന്തോ ഭീകര കാര്യമാണെന്ന തോന്നലാണു ഉളവാക്കിയിരിക്കുന്നത്. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!!
ക്ഷേത്രത്തിന്റെ പുറം ചുവരില്‍ മാത്രമേ രതിശില്‍പ്പങ്ങള്‍ ഉള്ളു.അതിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ രസകരമാണു മനുഷ്യന്‍ തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ്‍ ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്. കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സൂര്യനും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തിരക്കു കൂട്ടുന്നു. ഞങ്ങള്‍ക്കും പോയേ പറ്റൂ.പന്നയിലെത്തണം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി. ഇവിടെ നിന്നു 40 കി.മി ആണു പന്നയിലേക്ക്. ഇന്ത്യയുടെ ഡയമണ്ട് ഉല്പാദനത്തിന്റെ ഏറിയ പങ്കും പന്നയിലെ മജഗാവന്‍ മൈനില്‍ നിന്നുമാണു.നാഷണല്‍ മിനെറല്‍ ഡെവെലപ്മെന്റ് കൊര്‍പ്പറേഷന്റെ (NMDC) കീഴിലാണു മൈന്‍.പന്നയുടെ പണ്ടത്തെ പേര്‍ പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള്‍ പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!! രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്