Thursday, November 28, 2013

ഉരുകുന്ന മനസ്സുകളും കൊഴുക്കുന്ന വ്യാപാരവും!!

അറിവില്ലായ്മയും അന്ധവിശ്വാസവും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെ തീരാ ദുരിതത്തിലേക്കും അറ്റമില്ലാത്ത നിസ്സഹായതയിലേക്കും തള്ളിയിടുന്നുണ്ട് എന്നും എവിടേയും. എല്ലായ്പ്പോഴുമെന്ന പോലെ ദുരിതങ്ങളും രോഗങ്ങളും ഏറ്റം മാരകമായി പ്രഹരമേൽ‌പ്പിക്കുക പട്ടിണിക്കോലങ്ങളെ തന്നെയാണു. തനിക്ക് നേരെ വരുന്ന പ്രഹരങ്ങളെ ഒരളവ് വരെ തടുത്ത് നിർത്താനും പോംവഴി ആരായാനും കൈയിൽ കാശുള്ളവനു കഴിയും. ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് തരം ജാതിയെ ഉള്ളു എന്നു പലപ്പോഴും പലതും കാണുമ്പോൾ അമർഷത്തോടെ കരുതാറുണ്ട്. 

പാവപ്പെട്ടവനെ കൂടുതൽ പാവത്തത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടുകയാണു നമ്മുടെ നാട്ടിലെ ജാറം ദർഗ,ദേവാലയ വ്യവസായങ്ങൾ. ഇതൊക്കെ വെറും തട്ടിപ്പാണെന്നും , ഈ പോരിശയാക്കപ്പെട്ട മഹാന്മാർക്ക് ജീവിച്ചിരിക്കുന്നവനു വേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലാന്നും പുരോഹിതവർഗത്തിനു അറിയാഞ്ഞിട്ടല്ല. പക്ഷെ സത്യം പുറത്തായാൽ നേർച്ച പ്പെട്ടിയിൽ കൈയിട്ട് വാരാനാകില്ലല്ലൊ.


തിരുനെൽ വേലി- രാമേശ്വരം ഹൈവേയിൽ രാമനാഥപുരം എത്തുന്നതിനു മുൻപ് ഏർവാടി ദർഗ എന്ന ബോർഡ് കണ്ടതും ;ഒന്ന് കയറി നോക്കിയാലോ എന്ന ചോദ്യത്തിനൊപ്പം വണ്ടി തിരിക്കലും കഴിഞ്ഞിരുന്നു. 

ഒന്നരകിലോമീറ്റർ ഉൾലിലേക്ക് ചെന്നാൽ വൃത്തിഹീനമായ തെരുവുകൾക്കും തുറന്ന് നിറഞ്ഞ് കിടക്കുന്ന ഓടകൾക്കും ഇടയിലൂടെ വലിയൊരു ഇരുമ്പ് ഗേറ്റ് കടന്ന് ചെന്നാൽ കാണാവുന്ന കാഴ്ച കണ്ണു നിറക്കുന്നതായിരുന്നു. മണൽ വിരിച്ച മുറ്റത്ത് കെട്ടിയ പന്തലുകളിലും  വശത്തെ തിണ്ണകളിലുമായി നിരന്നു കിടക്കുന്ന മനുഷ്യ ജീവികൾ.


 ചിലരെ സമീപത്തെ തൂണുകളിലും മരങ്ങളിലുമായ് കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നു.


 അന്തം വിട്ട് കിടക്കുന്നവരുടെ സമീപത്തായ് നിസ്സഹായതയിൽ കോടിയ മുഖവുമായ് കാവലിരിക്കുന്ന ബന്ധുക്കൾ. ചിലർ ഒറ്റക്കാണു , അവരുടെ കണ്ണുകളിൽ അറ്റമില്ലാത്ത ശൂന്യത മാത്രം. പോരിശയക്കപ്പെട്ട ഈ മണ്ണിൽ കൊണ്ട് വിട്ട് ബന്ധുക്കൾ രക്ഷപ്പെട്ടതാകാം. നട തള്ളാൻ എന്തെളുപ്പം.


പതിവ് പോലെ മലയാളികളും ഉണ്ട് അവിടെ. വെറുതെ കുറച്ച് പുണ്യം ചാക്കിലാക്കി കിട്ടിയാൽ അവിടെ ഉന്തും തള്ളും ഉണ്ടാക്കാൻ നമ്മളുണ്ടാവുമല്ലൊ മുന്നിൽ. വയനാട്ടുകാരി നസീമയും ഉമ്മയും ഏർവാടിയിൽ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ അസ്വാസ്ഥ്യം ഉണ്ട്.അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഒരു ചെറിയ താളപ്പിഴ. മരുന്നൊന്നും ഇല്ലത്രെ അസുഖത്തിനു ഇവിടെ രോഗികൾക്ക് , മരുന്ന് വെള്ളം മാത്രം,കോഴിക്കോട്ട് എത്ര നല്ല ഡോക്ടർമാരുണ്ട് ഇതിനു ചികിത്സിക്കാൻ ,എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലർത്തി.
മനസ്സ് എന്നത് വല്ലാത്തൊരു അൽഭുതമാണു, അതിന്റെ സഞ്ചാര വേഗവും ഗതിയും നിർണയിക്കുക പ്രയാസം. കടിഞ്ഞാൺ തെല്ലിട കൈയിന്നു പോയാൽ നിയന്ത്രണം അസാധ്യം.  സ്വന്തം ഗതിയും വേഗവും നിയന്ത്രിക്കാനാകാത്ത മനുഷ്യനോളം നിസ്സഹായത വേറെ എന്തിനുണ്ട്. അളവറ്റ സ്നേഹവും കനിവോടെയുള്ള പരിചരണവും ഒപ്പം മരുന്നും കൊണ്ടും മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാനാകു. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദർഗാ പൂജ കൊണ്ട് കഴിയു.


നൂറ്റാണ്ടുകൾക്ക് മുൻപ് മുഹമ്മദ് നബിയുടെ നിർദ്ദേശാനുസരണം മദീനയിൽ നിന്നും ഇസ്ലാം മത പ്രചരണത്തിനു വേണ്ടി ഇന്ത്യയിലേക്ക് വന്ന സഹാബിവര്യനാണു  സുൽത്താൻ ഇബ്രാഹിം ബാദുഷ . ഏറെ നാളത്തെ ദുരിതപൂർണ്ണമായ യാത്രക്ക് ശേഷം അദ്ദേഹം ആദ്യം വന്നിറങ്ങിയത് കണ്ണൂരാണു. അവിടുന്നാണു മധുര വഴി ഏർവാടിയിൽ എത്തുന്നത്.അന്നത് ബൌധിരമാണിക്യ പട്ടണമായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ട് കൊല്ലത്തോളം തമിഴ് പ്രവിശ്യയുടെ ഭരണം കൈയാളിയത് ഇബ്രാഹിം ബാദുഷയായിരുന്നു. 
ഇന്ത്യയിലെ ആദ്യത്തെ അറബി ഭരണാധികാരി. അദ്ദേഹത്തിന്റേയും പിൻ ഗാമികളുടേയും ശവകുടീരങ്ങളാണു ദർഗാ കോമ്പൌണ്ടിനകത്ത്. ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും ! 
കുറച്ച് വർഷങ്ങൾക്ക് മുൻപാണു തീപിടിത്തത്തിൽ പെട്ട് ചങ്ങലക്കിട്ടിരുന്ന ഇരുപതോളം അന്തേവാസികൾ വെന്ത് വെണ്ണീറായത്. അതുണ്ടാക്കിയ പുകിൽ കുറച്ച് കാലത്തേക്കെ ഉണ്ടായുള്ളു. കാരണം രാമനാഥപുരം താലൂക്കിലേക്ക് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഏർവാടി ദർഗയിൽ നിന്നാണു!!


കുട്ടികളുണ്ടാത്തവർ, ഖബറിനരികിലെ തൊട്ടിൽ കെട്ടാനുള്ള സ്ഥലത്ത് തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വാദത്തിനു എന്തടിസ്ഥാനമാണുള്ളത്. അതിത്ര എളുപ്പമായിരുന്നേൽ ഇക്സി, ഐവി എഫ് ടെസ്റ്റ് ട്യൂബ് ബേബി തുടങ്ങി അത്യന്താധുനിക സൌകര്യങ്ങളുമായി രോഗികളെ കാത്തിരിക്കുന്ന കൊടുങ്ങല്ലൂരെയും എടപ്പാളിലേയുമൊക്കെ ഡോക്ടർമാർ വെള്ളം കുടിച്ചേനേം. എന്ത് ആധുനിക ചികിത്സക്കും ഡോക്ടേർസ് 20% വിജയ സാധ്യതയേ പറയുന്നുള്ളുവെന്നും ഞങ്ങളും അത്രയൊക്കെയേ അവകാശപ്പെടുന്നുള്ളുവെന്നുമാണു ഈ അന്ധവിശ്വാസത്തിന്റെ അടിത്തറ. 

ഈ രോഗികളെയും അഗതികളേയും ഏതേലും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് അവശ്യമായ അടിസ്ഥാന ചികിത്സയും ഭക്ഷണവും പരിചരണവും ഏർപ്പാടാക്കി മാന്യമായ ഒരു ജീവിതവും സമാധാനപൂർണ്ണമായ ഒരു മരണവും അവർക്ക് ഉറപ്പാക്കാൻ ഏത് ഭരണകൂടത്തിനാണാവുക. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് തങ്ങളുടെ നിലനിൽ‌പ്പ് ഭദ്രമാക്കാൻ യത്നിക്കുന്ന ഒരു ഭരണകൂടവും ആ നിലക്ക് ചിന്തിക്കില്ല. മാറേണ്ടത് നമ്മളാണു.