Saturday, October 31, 2015

അജോയ് നദിയിലെ മീനുകൾ !


വണ്ടിയിൽ കേറിയ മുതലേ ആ വൃദ്ധൻ എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. നീണ്ട് നരച്ച താടിയും കാവി നിറമുള്ള അയഞ്ഞ ജുബയും മുണ്ടും. അതേ നിറത്തിൽ സാരി ധരിച്ച വൃദ്ധന്റെ ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീയും. വണ്ടിയിൽ നല്ല തിരക്കാണു. ഭാഗ്യത്തിനാണു ബർത്ത് കിട്ടിയത്. ടീ ടി ഇ യുടെ കൈയും കാലും പിടിച്ച് ഒപ്പിച്ചത്. ബർത്തിൽ കയറിക്കിടന്ന് ഷൗക്കത്തിന്റെ ഹിമാലയൻ യാത്രകൾ എന്ന പുസ്തകം തുറന്നു. വഴികളും സ്ഥലങ്ങളുമെല്ലാം ഒന്നൂടെ മനസ്സുലുറപ്പിക്കണം. താഴേക്ക് നോക്കിയപ്പോൾ വൃദ്ധൻ ഉറങ്ങാനുള്ള ഭാവമൊന്നുമില്ല, മടിയിലെ സഞ്ചിയിൽ കൈയിട്ട് ചെറിയ വീണ പോലുള്ള ഒരു ഉപകരണം കൈയിലെടുത്ത് അതിന്റെ കമ്പിയിൽ മെല്ലെ വിരലോടിക്കുകയാണു. ദൈവമേ...ഏക്താര!! എന്റെ കൈയിൽ നിന്നും പുസ്തകം താഴെ വീണു. ബർത്തിൽ നിന്നും ചാടിയിറങ്ങി ഞാനാ വൃദ്ധന്റെ മുൻപിൽ കാലുകൾ മടക്കി ചമ്രം പടിഞ്ഞിരുന്നു. ഇതിനിടെ സ്ത്രീയും അവരുടെ ഇലത്താളം കൈയിലെടുത്ത് പിടിച്ചിരുന്നു. ജനലിലൂടെ അടിച്ച് വരുന്ന കാറ്റിനെതിരെ ആ വൃദ്ധന്റെ ശബ്ദം ഉയർന്നു. ആദ്യം പതിയെ, പിന്നെ പിന്നെ കാറ്റിന്റെ ഹുങ്കാരത്തിനുൻ മീതെ ആ സ്വരം ഉയർന്നുയർന്നു വന്നു.


" ദിൻ ദൂനിയാർ മാലിക് ഖോഡാ
തൊമാർ ദിൽ കി ദോയാ ഹൊയ്ന?
തൊമാർ ദിൽ കി ദോയ ഹൊയ്ന?
കതർ കതർ ആ ഘട് ദാവോ ഗോ ജൻ
തർ ഫുലേർ ആ ഘട് ശൊയ്ന
തൊമാർ ദിൽ കി ദോയ ഹൊയ്ന?
( നിർഭാഗ്യവാന്മാരുടെ പ്രഭുവായ ഖോഡ
നിനക്ക് ഹൃദയത്തിൽ കനിവില്ലെ
നിനക്ക് ഹൃദയത്തിൽ കനിവില്ലെ
നീ മുള്ളുകൾ കൊണ്ട് അടിക്കുന്നവൻ
താഢനങ്ങൾ ഏൽക്കാനുള്ള കഴിവെനിക്കില്ല
നിനക്ക് ഹൃദയത്തിൽ കനിവില്ലെ?)
അയാൾ പാട്ട് നിർത്തി സഞ്ചിയിൽ നിന്നും  ഖമാക്- എടുത്ത് കൊട്ടാൻ തുടങ്ങുന്നതുനു മുമ്പെ ഞാൻ ചാടിക്കയറി ചോദിച്ചു.
നിങ്ങളുടെ കൂടെ ഞാനും വരട്ടെ കെന്ദൂളിയിലേക്ക് "
-ഖമാക്കിന്റെ -  ചരടുകൾ മുറുക്കുന്നതുനിടെ വൃദ്ധൻ ചിരിച്ചു.
"  തുമി കിബാഭെ ജാനോ'?
അതൊക്കെ എനിക്കറിയാമെന്നും നിങ്ങൾ ബാവുലുകളാണെന്നും ഇപ്പൊ കെന്ദൂളിയിൽ നടക്കാൻ പോകുന്ന പങ്കെടുക്കാൻ പോകുകയാണെന്നുമൊക്കെ ഊഹിക്കാൻ എനിക്കാവുമെന്നും ബാവുലുകളെയും അവരുടെ പാട്ടിമഹാമേളയിൽ നേയും നിതാന്ത അലച്ചിലിനേയുമൊക്കെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുവെന്നും ഒറ്റ ശ്വാസത്തിൽ  പറഞ്ഞ് നിർത്തിയപ്പോൾ വൃദ്ധൻ പിന്നേയും ചിരിച്ചു.


ഹരി ഗോഷൈനെയും ലാലൻ ഫക്കീറിനേയും മിലുവിനേയും പബനേയുമൊക്കെ എനിക്കറിയാമെന്നും , ബാവുലുകളുടെ ജീവിതം അടുത്തറിയുക എന്നത് എന്റെ ജീവിതാഭിലാഷമാണെന്നും  വിശദീകരിച്ചപ്പോൾ വൃദ്ധൻ -- താളം മുറുക്കി.
ദുർഗാപൂരിൽ നിന്നുള്ള  ഗോപോനും -  അദ്ദേഹത്തിന്റെ ആത്മീയ സഹചാരിണി ബിമലയുമാണു അവർ. തിരുവനന്തപുരത്ത്  ഏകതാര സംഗീത കളരിയിൽ - പാർവതി ബാവുലിന്റെ കൂടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണു.


ബാവുലുകളെ അടുത്തറിയാനും കെന്ദൂളിയിലെ തിരക്കിൽ സ്വയ രക്ഷക്കും ഈ വൃദ്ധന്റെയും വൃദ്ധയുടേയും സഹായം കൂടിയെ തീരു.  പിന്നേയും നിർബന്ധം പിടിച്ചപ്പോൾ അയാൾ തലകുലുക്കി ഉറക്കെ പാടി.
സുന്ദരിയായ തോഴീ
എങ്ങു പോകുന്നു നീ
നിൻ പാദസരങ്ങൾ
കിലു കിലെ കിലുങ്ങുന്നു
റണകാ  ത്ധനക ത്ധക
ഞാൻ ദുഖവും വിഷാദവുമാണു
എന്നെ നീ നോക്കി തുറിക്കാതെ
നിന്റെ കണ്ണുകളിൽ
കണ്മഷിരേഖകൾ
എന്നെ നീ ചതിക്കരുത്
ഈ വേദന താങ്ങാൻ
എന്റെ ജീവിതത്തിനാവില്ല
നിൻ പാദസരക്കിലുക്കങ്ങൾ
റണക തധനക തധ്ക!!
ഒരു സ്വപനത്തിലെന്ന വണ്ണം ഞാനാ പാട്ടിന്റെ  ഈണത്തിൽ , തീവണ്ടിയുടെ താളത്തിൽ അലിഞ്ഞൊഴുകിപ്പരന്നു.
എന്റെ ജീനുകളിൽ എവിടെയോ ഒരു നാടോടിയുടെ രക്തം കലർന്നിട്ടുണ്ട്. അതാരായിരുന്നെന്നൊ എങ്ങനെയാണെന്നൊ ഒന്നും എനിക്കറിയില്ല. എന്നാലും അതെനിക്ക് തീർച്ചയാണു. അല്ലാതെ ഞാനെങ്ങനെയാണു ഇങ്ങനെ അലഞ്ഞു തിരിയാൻ  സ്വപ്നം കാണുക. പോകാൻ, പോയിക്കൊണ്ടെയിരിക്കാൻ ആഗ്രഹിക്കുക. കാടും മേടും കടന്ന്, അരുവികളും പുഴകളും മുറിച്ച് കടന്ന്, കാറ്റിനെയും മഴയേയും കണ്ട് മനുഷ്യരെ അറിഞ്ഞ് , കിട്ടുന്നത് പുഴുങ്ങി തിന്ന്, ചെല്ലുന്നിടത്ത് വീണു കിടന്നുറങ്ങി ഒന്നുമേ  ഓർക്കാതെ, ഭൂതവും ഭാവിയും അലട്ടാതെ ഇന്നിനെ പറ്റി മാത്രം ഓർത്ത് കൊണ്ട് അങ്ങനെ നടന്ന് പോകുക. ആരാണു  എന്റെ രക്തത്തിൽ ഇവ്വിധം ഉന്മാദത്തിന്റെ മഞ്ഞ നിറം തട്ടിത്തൂവിയതെന്ന് എനിക്കറിയില്ല.  ഒരു പെണ്ണുടലിന്റെ അപകടങ്ങളിൽ നിന്നും കുതറി മാറി മനസ്സ് പായുന്ന വഴികളിലൂടെ അന്തം വിട്ട് നടക്കാൻ മാത്രം ഭ്രാന്ത് !



ഞാനെഴുന്നേറ്റ്  മുകളിലെ ബെർത്തിൽ കയറിക്കിടന്നു. ഗോപോനും ബിമലയും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.
എന്റെ ഒരാഗ്രഹം  സഫലീകരിക്കാൻ പോകുകയാണു. നാളെ കൊൽക്കത്ത യിലേക്ക് പോകുന്നു. ബാഗ് തുറന്ന് മൊബൈൽ എടുത്ത് ചെന്നൈയിലെ സുഹൃത്തിന്റെ നംബർ ഡയൽ ചെയ്ത് നാളത്തെ സെമിനാർ  അറ്റന്റ് ചെയ്യുന്നില്ലായെന്നും എനിക്ക് പകരം സെമിനാറിൽ പങ്കെടുക്കണമെന്നും അവളെ ശട്ടം കെട്ടി.  വീട്ടിലേക്ക് നാളെ ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള ട്രൈയിനിൽ കയറിയതിനു ശെഷം വിളിക്കാം. അല്ലെങ്കിൽ ഒന്നും നടക്കില്ല ഒറ്റക്ക് ഇങ്ങനൊരു യാത്രക്ക് ആരും സമ്മതിക്കില്ല. ഇതൊരു തരം ഒളിച്ചോടലാണു , സ്വപനങ്ങൾക്ക് പിന്നാലേയുള്ള അലച്ചിൽ.

ചെന്നൈയിൽ നിന്നും കൊൽക്കത്തയിക്കുള്ള ദൂരം മുഴുവനും പാട്ടുകളുടെ അതീന്ദ്രിയ ലോകത്തായിരുന്നു . ബാവുലുകളെ അടുത്തറിയണമെങ്കിൽ , ബാവുൽ ജീവിതത്തെ അറിയണമെങ്കിൽ അവരുടെ പാട്ടുകളെ ആഴത്തിൽ പഠിക്കണം. പാട്ടുകൾ എഴുതിയെടുക്കാനും അവയുടെ അന്തരാർത്ഥം ഗ്രഹിക്കാനുമുള്ള എന്റെ ജിജ്ഞാസ കണ്ടപ്പോൾ ഗോപോൻ ഉഷാറായി. അയാൾ സ്വയം മറന്ന് പാടി.

എഴുതാനും വായിക്കാനും അറിയില്ല ഗോപോനു. മുന്നൂറോളം പാട്ടുകൾ അയാൾക്ക് ഹൃദിസ്ഥമാണു. വളരെ ലളിതമായ താരാട്ട് പാട്ട് മുതൽ സങ്കീർണ്ണമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകൾ വരെ. ചിലതിന്റെ അർത്ഥം ഗോപോൻ ഹിന്ദിയിൽ വിവരിച്ച് തന്നു.  വാമൊഴി സംസ്കാരമാണു ബാവുലുകൾക്ക്, ഗുരുമുഖത്ത് നിന്ന് പഠിക്കുന്നവ. പാട്ടുകൾ ഓരോന്നും പാടിപ്പാടി അയാൾ മനപാഠമാക്കും.  ഒന്നുംഎഴുതി വെക്കുന്നില്ലഎവിടെം. പക്ഷെ പുതു തലമുറയിലെ ബാവുലുകൾ പാട്ടെഴുതാനും ശേഖരിക്കാനും ആധുനിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. അതനുസരിച്ച് ഓർമ്മിക്കാനുള്ള ശക്തിയും കുറഞ്ഞ് വരുന്നുണ്ടെന്ന് പറഞ്ഞ് ഗോപോൻ ചിരിച്ചു.


അയാളത് പറഞ്ഞപ്പോൾ ഓർമ്മ വന്നത് രാജസ്ഥാനിലെ ഫാദ് വായനക്കാരെ. ആയിരക്കണക്കിനു ശ്ലോകങ്ങൾ അവർക്ക് മനപാഠമാണു. മുന്നിൽ വലിച്ച് കെട്ടിയ ചിത്രങ്ങൾ നിറഞ്ഞ ബാനറിനു മുന്നിൽ നിന്ന് രാത്രി മുഴുവൻ കഥ പറയാൻ അവർക്കൊരു പുസ്തക ത്തിന്റെയും സഹായം വേണ്ട. തലമുറകളായ് കൈമാറി വരുന്ന അറിവും സാധനയും മാത്രമാണവരുടെയൊക്കെ കൈമുതൽ.


ഹൗറ സ്റ്റേഷനിലെ തിരക്കിലൂടെ ഊളിയിടുമ്പോൾ  ബിമല എന്റെ കൈ മുറുകെ പിടിച്ചിരുന്നു. തിരക്കിൽ എന്നെ നഷ്ടപ്പെട്ട് പോകുമെന്ന് അവർ ഭയക്കുന്ന പോലെ.  ബോൽ പൂരിലേക്ക് രണ്ട് മണിക്കൂറിനു ശേഷമേ ഇനി ബസ് ഉള്ളുവെന്നും അൽപ്പം ഉറങ്ങട്ടേയെന്നും പറഞ്ഞ് സ്റ്റാന്റിന്റെ ഒരു മൂലയിൽ കിടന്ന ഗോപോൻ കിടന്ന പാടേ ഉറങ്ങിപ്പോയി.  ഇവ്വിധം നാളെയെ പറ്റി വേവലാതിപ്പെടാതെ ജീവിതം ജീവിച്ച് തീർക്കാൻ ഇവർക്കല്ലാതെ ആർക്ക് സാധിക്കും.
അയാൾക്കരികെ ഇത്തിരി സ്ഥലത്ത് ഉറങ്ങാൻ വട്ടം കൂട്ടുന്ന ബിമലയെ പറഞ്ഞ് ശട്ടം കെട്ടി , സ്റ്റാന്റിൽ നിന്നും ഒരു ഓട്ടോ വിളിച്ച് ഞാൻ ബാരാ ബസാറിലേക്ക് പോയി. കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്. എന്റെയീ ജീൻസും ടോപ്പും ഇട്ട് ഇവരുടെ കൂടെ നടന്നാൽ ശ്രദ്ധിക്കപ്പെടും. വേഷം മാറ്റുന്നതാണു തടിക്ക് നല്ലത്.
ആദ്യം കണ്ട സലൂണിൽ കയറി മുടി പറ്റെ വെട്ടി ചെറുതാക്കി. ഉള്ളിലൊരു ടൈറ്റ് ടീഷർട്ടും പുറമെ ഒരു അയഞ്ഞ ജുബയും ജീൻസും. ഇപ്പൊ എന്നെ കണ്ടാൽ അലസനായ ഒരു ബംഗാളി യുവാവിനെ പോലുണ്ട്.
തിരിച്ച് ബസ് സ്റ്റാന്റിൽ ചെന്നിറങ്ങിയ എന്നെ കണ്ട് ഗോപോൻ പൊട്ടിച്ചിരിച്ചു.
"എന്റെ ആത്മമേ
പ്രകൃതിയെ പോലെ വസ്ത്രം ധരിക്ക
ഒരു സ്ത്രീയായിരിക്കാൻ പഠിക്കുക
ആത്മീയ ജ്ഞാനം ആർജ്ജിക്കുക
നിന്റെ ശരീരത്തിന്റെ വേഗം കൂടുന്നത് നീ അറിയും
എന്റെ ആത്മമേ പ്രകൃതിയെ പോലെ വസ്ത്രം ധരിക്ക"


ബോല്പൂരിലേക്കുള്ള ബസിൽ നല്ല തിരക്കായിരുന്നു. ഒരു കപ്പലെന്ന വണ്ണം പൊടി നിറഞ്ഞ നിരത്തിലൂടെ ബസ് ആടിയുലഞ്ഞ് മുന്നോട്ട് നീങ്ങി. ബംഗാളികൾക്കൊക്കെ ഉള്ളിയുടേയും പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റേയും മണമാണല്ലോന്നോർത്ത് ഗോപോന്റ്റേയും ബിമലയുടേയും നടുക്ക് ഞാനിരുന്നു. ജമാൽ പൂരിൽ നിന്നും ആണും പെണ്ണുമടങ്ങുന്ന സംഘങ്ങൾ ബസിനകത്തേക്ക് ഇരച്ച് കയറി. കെന്ദൂളിയിലേക്ക് പോകുന്ന യാത്രക്കാരാണധികവും. പൊടിപിടിച്ച് ചുവന്ന മുടിയും മുഷിഞ്ഞ കുപ്പായവുമായ് അവർ ബസിനകത്ത് കലപില കൂട്ടി.  തിരക്കിനിടയിലൂടെ ഉന്തിത്തള്ളി , ഹരിബോൽ എന്നുറക്കെ ചിരിച്ച് രണ്ട്മൂന്ന്പേർ മുന്നോട്ട് വന്ന് ഗോപോനെ കെട്ടിപ്പിടിച്ചു. ബർധമാനിൽ നിന്നുള്ള അലോകും അവന്റെ ഖേപി ചിന്മയും ദേബേനും ആണതെന്ന് ബിമല എനിക്ക് അവരെ പരിചയപ്പെടുത്തിതന്നു.
ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അലോകിനു ഒരു ഒരുപാട് സന്തോഷമായി.‌ അയാളൊരിക്കൽ കേരളത്തിൽ വന്നിട്ടുണ്ടത്രെ.


ബോൽ പൂരിൽ നിന്നും ഒരു ഓട്ടോ പിടിച്ച് ഞാൻ ശാന്തിനികേതനിലെ താമസ സ്ഥലത്തേക്ക് പോകാനിറങ്ങി. ഗോപോനും ബിമലയും ദുർഗാപൂരിലേക്കാണു. അലോകും ചിന്മയയും ദേബേനും കെന്ദൂളിയിലേക്കും. അടുത്ത ദിവസം കെന്ദൂളിയിൽ വെച്ച് കാണാമെന്ന് പറഞ്ഞ് പിരിയും നേരം ദേബേന്റെ കണ്ണിൽ കണ്ട തിളക്കം  എന്നെ അസ്വസ്ഥയാക്കി. അയാളുടെ മനസ്സിനകത്ത് എരിയാൻ തുടങ്ങിയ ഒരു തിരിയുടെ തിളക്കമാണതെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ !!


പിറ്റേന്ന്  , കെന്ദൂളിയിലെ തിരക്കിൽ ഉയർന്ന് പൊങ്ങുന്ന പൊടിയിലൂടെ  ആളുകളെ വകഞ്ഞ് മാറ്റി ഗോപേനെയും ബിമലയേയും തിരഞ്ഞ് ഞാൻ നടന്നു.  കാറ്റിൽ പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ബാവുലുകൾ,  ദൈവ നാമം പ്രകീർത്തിച്ച് ഉറക്കെ പാടുന്ന കീർത്തനീയർ, മേള കാണാനും ബാവുലുകളെ കാണാനുമായ് വന്ന ജനങ്ങൾ, വഴിവാണിഭക്കാർ, കെന്ദൂളി നിറഞ്ഞ് കവിഞ്ഞിരുന്നു. 



രാത്രിയിലാണു മേള ആരംഭിക്കുക. ബാവുലുകൾക്ക് ഇരുന്ന് പാടാനായി കല്ലുകൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ സ്റ്റേജിനു മുകളിൽ തുണിപന്തൽ വലിച്ച് കെട്ടുന്ന തിരക്കിലാണു ചിലർ. സ്റ്റേജുകൾക്കിടയിലൂടെ , മണ്ണു പാറുന്ന കുടിലുകൾ ചുറ്റി, അവിടവിടെ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്ന ആളുകൾക്കിടയിലൂടെ പൊടിയിലും കഞ്ചാവിന്റെ പുകയിലും ശ്വാസം മുട്ടി നടക്കവെ അലോക് വന്ന് എന്നെ ഗോപോന്റെ കുടിലിലേക്ക് വഴി കാട്ടി.
മണ്ണുകൊണ്ടുണ്ടാക്കിയ കുടിലിൽ നിന്നും ഇറങ്ങിവന്ന ബിമല മാ  എന്നെ കെട്ടിപ്പിടിച്ചു. അകത്തേക്ക് കൂട്ടിക്കൊണ്ട്പോയി പൂരിയും ഉരുളക്കിഴങ്ങ് കറിയും വിളമ്പിത്തന്നു. കുടിലിന്റെ ഒരു മൂലക്ക് കിടന്ന് നല്ല ഉറക്കമാണു ഗോപോൻ. അയാൾക്ക് രാത്രി ഉണർന്നിരുന്നാണു ശീലം എന്ന് തോന്നുന്നു. ഇന്ന് രാത്രി പബനും മിലുവും വരുമെന്നും അവരുടെ പാട്ടുണ്ടെന്നും ബിമലാ മാ പറഞ്ഞു.

ചായ കുടിച്ച് കുടിലിനു പുറത്തിറങ്ങി അജോയ് നദിക്കരയിലൂടെ വെറുതെ താഴേക്ക് നടന്നു. തമാൽ വൃക്ഷങ്ങളും അരയാലും നിറഞ്ഞ വനമാണു നദിക്കര. നദി മുറിച്ച് നടന്ന് വരുന്ന ജനങ്ങൾ, നദിയിൽ തുണി അലക്കുന്നവർ, മീൻ പിടിക്കുന്നവർ . ഉൽസവ പ്രതീതിയാണെങ്ങും.
നടന്ന് നടന്ന് തിരക്കു കുറഞ്ഞൊരു ഭാഗത്ത് കണ്ട അരയാലിന്റെ വേരിൽ ചാരി ഞാനാ മണ്ണിൽ കിടന്നു.


" തുമി കീ ഗുമാഛ?' **
മുഖമുയർത്തി നോക്കിയപ്പോൾ ദേബേൻ‌. സഞ്ചിയിൽ കൈയിട്ട് ഒരു മുഴുത്ത പേരക്ക നീട്ടി അയാൾ ചിരിച്ചു. ഏക്താര പിടിക്കേണ്ട വിധവും എങ്ങനെ അതിൽ നിന്നും വ്യത്യസ്ഥ സ്വരങ്ങൾ ഉണ്ടാകുന്നതെന്നും അയാൾ വിശദീകരിച്ചു.  കഴിഞ്ഞ പന്ത്രണ്ട് വർഷമായ് ഗോപോനാണു അയാളുടെ ഗുരു.
പാട്ട് കേട്ടും പാട്ടെഴുതിയെടുത്തും കുറേ നേരം. ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല ഞങ്ങൾക്കിടേൽ.


അന്നേരമാണു  ഛിലം കാണണമെന്ന ആഗ്രഹം ഞനയാളോട് പറയുന്നത്. വിശ്വാസം വരാതെ എന്നെ ഒന്ന് നോക്കി അയാളെഴുന്നേറ്റ് വൃക്ഷങ്ങൾക്കിടയിലൂടെ കുടിലുകളുടെ ഭാഗത്തേക്ക് നടന്നു.  തിരിച്ച് വന്ന് എന്റടുത്തിരുന്ന ദേബേൻ , കളിമണ്ണു കൊണ്ടുണ്ടാക്കിയ ഒരു കുഴൽ എനിക്ക് നീട്ടി. ഉരുണ്ട ഒരു കല്ല് കൊണ്ട് കുഴലിന്റെ താഴ്ഭാഗം അടച്ച് വച്ചിരിക്കുന്നു. സഞ്ചിയിൽ കൈയിട്ട് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കുറച് നേരം പിടിച്ച് അയാളത് ഊതിക്കെടുത്തി. സിഗരറ്റ് കീറി പുകയില കൈവെള്ളയിലിട്ടു. ശേഷം സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത് അതിൽ നിന്നും ഒരു നുള്ളെടുത്ത്  അതിലേക്കിട്ടു. അനന്തരം വലം കൈയിന്റെ പെരു വിരൽ കൊണ്ട് ഉള്ളം കയ്യിലെ കൂട്ട് നന്നായി തിരുമ്മി ചേർത്ത് , കുഴലിനകത്ത് നിറച്ചു. ഛിലം നിറച്ചയാൾ കത്തിക്കാൻ പാടില്ലാന്ന് നിയമം ഉണ്ടത്രെ. ഞാനത് കത്തിച്ച് കൊടുത്തു. ചുമലിൽ കിടന്ന മുണ്ടിൽ നിന്ന് ഒരറ്റം കീറിയെടുത്ത് വളരെ ശ്രദ്ധാപൂർവ്വം കുഴലിന്റെ താഴെ അറ്റം പൊതിഞ്ഞ് അയാളത് എനിക്ക് നീട്ടി. യാതൊരു മുൻ പരിചയവും ഇല്ലാഞ്ഞിട്ടും ഞാനത് വാങ്ങി അറ്റം ചുണ്ടിൽ ചേർത്ത് വെച്ച് ആഞ്ഞ് വലിച്ചു. ആദ്യത്തെ രണ്ട് വലിക്ക് തന്നെ ഭൂമിയിൽ നിന്നുള്ള പിടിത്തം വിട്ടിരുന്നു. ഉച്ചനേരത്തുംആകാശത്ത് നക്ഷത്രങ്ങൾ വിടർന്ന് ചിരിച്ചു. താഴേക്ക് നൂലു പോലെ തൂങ്ങിയിറങ്ങുന്ന വെൺ മേഘക്കൂട്ടങ്ങൾ. അജോയ് നദിയിലെ വെള്ളം ഉയർന്നുയർന്ന് വരുന്നത് കണ്ട് ഞാൻ ദേബേന്റെ കൈതണ്ടയിൽ മുറുകെ പിടിച്ചു. മീനുകളൊക്കെ കരക്ക് കയറി വരിവരിയായ് നടന്ന് തമാല വൃക്ഷങ്ങൾക്കിടയിലേക്ക് മറയുന്ന ദൃശ്യം കണ്ട് അന്ധാളിച്ചു.,  പഞ്ഞി പോലുള്ള മേഘത്തൊട്ടിലിൽ കിടന്ന് ഞാനുറങ്ങിപ്പോയി.


ഉണർന്നപ്പോൾ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ജാള്യയതോടെ എണീറ്റിരുന്നു. താടിക്ക് കൈയും കൊടുത്ത് , തമാലയുടേയും അരയാലിന്റെം ഇലകൾ കൂട്ടിക്കെട്ടിയ വിശറി കൊണ്ട് വീശി ഈച്ചകളെയും കൊതുകിനെയും അകറ്റുന്ന ദേബേനോട് സോറി പറഞ്ഞു. 
നദിക്കര ഇപ്പോൾ വിജനമാണു. വെള്ളത്തിനു നല്ല തണുപ്പ്. അരക്കൊപ്പം , നെഞ്ചൊപ്പം പിന്നെ കഴുത്തൊപ്പമായപ്പോൾ ഞാൻ മുങ്ങാംകുഴിയിട്ടു വെള്ളത്തിനടിയിൽ വെച്ച് കണ്ണുകൾ വലിച്ച് തുറന്നു. വെളുത്ത് തിളങ്ങുന്ന ശൽക്കങ്ങളോടെ പരൽമീനുകൾ, തവിട്ട് നിറത്തിലുള്ള കോട്ടികൾ, ഞങ്ങൾ മൽസരിച്ച് നീന്തി.

രാത്രിയായപ്പോഴേക്കും മേള സ്ഥലം സൂചികുത്താനിടയില്ലാത്ത വിധം നിറഞ്ഞിരുന്നു. ആളുകൾ കൈയടിച്ചും വീണ്ടും പാടാനാവശ്യപ്പെട്ടും നോട്ട് മാല ഇട്ട് കൊടുത്തും പാട്ടുകാരെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. പാതിരാവായപ്പോൾ ഗോപോന്റെ കുടിലിന്റെ മുറ്റത്ത് ഒരു ചെറു സംഘം രൂൂപം കൊണ്ടിരുന്നു. പബൻ, മിലു, ഗോപോൻ, ബിമല, അലോക്, ചിന്മയി, പിന്നെ ദേബേനും.‌ഞാനവരുടെ അടുത്തേക്ക് പോയി പബനെയും മിലുവിനെയും പരിചയപ്പെട്ടു. ഏക്താരയെടുത്ത് മീട്ടി പബൻ പാടി. മേഘഗർജ്ജനം പോലുള്ള ആ ശബ്ദം കേട്ട് ഞാൻ സ്തംഭിച്ചിരുന്നു. എന്തൊരു ശക്തിയാണയാളുടെ ശബ്ദത്തിനു. അലോകും ഗോപോനും മൽസരിച്ച് പാടി, ദേബേന്റെ മെലിഞ്ഞ തൊണ്ടക്കുഴിയിൽ നിന്നും പുറത്ത് വന്ന ശബ്ദം എന്നെ പിടിച്ച് കുലുക്കി. തീ പിടിച്ച പോലായിരുന്നു അന്നേരമയാൾ. നിലാവ് ചായുവോളം പാട്ട് പാടിയും കേട്ടും സംസാരിച്ചും ആ കുടിലിന്റെ മുറ്റത്തിരുന്നു.


പിറ്റേന്ന് ഹൗറ സ്റ്റേഷനിൽ ഡെൽഹിയിലേക്കുള്ള  ട്രെയിൻ കാത്തിരിക്കവെ പുറകിൽ കാല്പെരുമാറ്റം കണ്ട് ഞാൻ തിരിഞ്ഞ് നോക്കി. ദേബേൻ!!
" അപനി അബാര അസാത്തെ?'***
ഹാം എന്ന് പറഞ്ഞ് തലകുലുക്കിയപ്പോൾ ഞാനയാളുടെ മുഖത്തേക്ക് നോക്കിയില്ല.
ബെർത്തിൽ കിടന്ന് ഷൗക്കത്തിന്റെ ഹിമാലയൻ യാത്രകൾ കൈയിലെടുത്തു. വായിച്ച് മടക്കി വെച്ചിരുന്ന പേജെടുത്ത് നിവർത്തി. ഹിമാലയം വിളിക്കുന്നുണ്ട്.
ഇപ്പൊൾ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഉണ്ടാകില്ല
** നീ ഉറങ്ങുകയാണോ?
*** നീ മടങ്ങി വരുമോ?

Photos: Google.

Sunday, August 9, 2015

ചൻ ചേലോയുടെ പട്ടുറുമാൽ !!

ആരോ തൊട്ടുണർത്തിയത് പോലെയാണു ഞാൻ കണ്ണുതുറന്നത് ! അകലെയെവിടെ നിന്നും  കാറ്റിൽ ഒഴുകിയെത്തുന്ന ഒരു പാട്ടിന്റെ ഈണം. രാത്രിയുടെ ഇരുട്ടിനെ തുളച്ചെന്നുന്ന പുല്ലാംകുഴലിന്റെ അനിർവചനീയമായ നാദധാര !!
ഇടത് കൈ കൊണ്ട് പുതപ്പെടുത്ത് മാറ്റി , എന്നെ ചുറ്റിയിരുന്ന കൈകളെ പതിയെ എടുത്ത് തലയണയിൽ ചേർത്ത് വെച്ച് കട്ടിലിൽ നിന്നും ഞാൻ ഊർന്നിറങ്ങി.  കാലു കുത്താൻ വയ്യാത്തത്രേം തണുപ്പാണു നിലത്ത്.  ഉപ്പൂറ്റിയിലും കാൽ വിരലുകളിലും ഊന്നി ഉള്ളം കാലിൽ തണുപ്പ് തട്ടാതെ ഏന്തി നടന്ന്   ബാൽക്കണിയിലേക്കുള്ള വാതിൽ ഞാൻ പതുക്കെ തുറന്നു.  കാത്ത് നിൽക്കുന്ന പോലാണു തണുപ്പെന്നെ പൊതിഞ്ഞത്.  തണുത്ത് കുളിർന്ന് താഴേ നിന്നും ആ പാട്ട് വരുന്ന ഭാഗത്തേക്ക് നോക്കി ഞാനാ ബാൽക്കണിയിൽ തറഞ്ഞ് നിന്നു. ആകാശത്ത് മുത്തുകൾ വാരി വിതറിയ പോലെ നക്ഷ്ത്രങ്ങൾ.   താഴെ അങ്ങിങ്ങായി മുനിഞ്ഞ് കത്തുന്ന വിളക്കുകൾ. അവിടെയൊരു ഗ്രാമമുണ്ടെന്ന് രാവിലെ ചായ കൊണ്ട് വന്ന പയ്യൻ പറഞ്ഞതോർത്ത്  ആ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച് , ആ ഈണത്തിൽ ലയിച്ച് നിൽക്കെ , എന്തൊരു തണുപ്പാല്ലേന്നും  പറഞ്ഞ് രജായിയുടെ ചൂടിലേക്ക് എന്നെ ചേർത്ത് നിർത്തി ,  അഴിഞ്ഞ് വീണ മുടിചുരുളുകളെ വകഞ്ഞ് മാറ്റി  പി ൻ കഴുത്തിൽ
ചുണ്ടമർത്തി ആലിപ്പഴത്തിന്റെ മധുരമെന്ന് പറഞ്ഞ് അവൻ  ചിരിച്ചു. 


രാവിലെ ഉണർന്നതും രജായി വലിച്ച് നീക്കി ഞാൻ ബാൽക്കണിയിലേക്കോടി. അന്നേരം ആ പാട്ടവിടെ ഉണ്ടായിരുന്നില്ല. ദൂരെ മഞ്ഞ് പുതച്ച കുന്നിൻ ചരിവുകളിൽ വെയിൽ വെട്ടി തിളങ്ങുന്നു..


തിരിഞ്ഞ് വാതിൽ തുറന്ന് താഴെ റിസപ്ഷനിലേക്ക് എത്തി നോക്കിയപ്പോൾ സമരേഷ് താക്കുർ അവിടെയുണ്ട്. കുനിഞ്ഞിരുന്ന് രെജിസ്റ്റ്രറിൽ എന്തോ എഴുതുകയായിരുന്നു അദ്ദേഹം.  വാതിൽ വലിച്ച് തുറന്ന് പത്തിരുപത് ചെറുപ്പക്കാർ , ആണും പെണ്ണുമടങ്ങുന്ന സംഘം ഹോട്ടലിലേക്ക് തള്ളിക്കയറി വന്നു. ഗുജറാത്തികളാണെന്നു തോന്നുന്നു. അവർക്ക് കടന്ന് പോകാൻ വഴിയൊഴിഞ്ഞ് കോണിയുടെ കൈവരിയിൽ ചാരി നിൽക്കെ ഞാനാലോചിച്ചത് തലേന്നത്തെ പാട്ടിനെപറ്റി തന്നെയായിരുന്നു.


സമരേഷ് കാക്ക ,  ആരായിരുന്നു ഇന്നലെ പാടിയത് ?
രെജിസ്റ്ററിൽ നിന്നും തലയുയർത്തി അദ്ദേഹം ചിരിച്ചു.
" യേ തൊ ഗഡ്ഡി ലോഗേ    " , പഹാരീസ്'".


ഹിമാചൽ പ്രദേശിലെ മലമടക്കുകളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണു ഗഡ്ഡികൾ. ആടിനെ മേക്കലാണു പ്രധാന തൊഴിൽ. മഞ്ഞ് കാലത്തിന്റെ അവസാനം തങ്ങളൂടെ ആട്ടിൻ പറ്റവുമായി മല കയറുന്ന ആട്ടിടയന്മാർ. അതിജീവനത്തിന്റേയും വിരഹത്തിന്റെയും കാലമാണു അവർക്കത്. തനതായ ഭാഷയും സംസ്കാരവുമുണ്ട് ഗഡ്ഡികൾക്ക്. ബംഗാളിലെ ബാവുൽ ഗായകരെ പോലെ പ്രശസ്തമാണു ഗഡ്ഡികളുടെ പാട്ടും. ബാവുലുകളെ പോലെ തന്നെയാണു  ഇവരും. മലമടക്കുകളിൽ നിന്നും മലമടക്കുകളിലേക്ക് ആട്ടിൻ പറ്റത്തേയും കൊണ്ടുള്ള നിതാന്താ യാത്ര.  ശിവ ഭക്തരാണു പലരും. ചമ്പാ മേഖലയിലെ ഉൽസവങ്ങളിൽ ഗഡ്ഡികളുടെ പാട്ടും നൃത്തവുമാണത്രെ ഉൽസവ രാവുകൾക്ക് മാറ്റ് കൂട്ടുക.
ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ ഡ്രൈവർ എണീറ്റിട്ടില്ല. ഇന്നലെ രാത്രി പുള്ളി കാറിൽ തന്നെയാണു ഉറങ്ങിയതെന്ന് തോന്നുന്നു.

ഇന്ന് ഞങ്ങൾക്ക് കജ്ജിയാറിലേക്കാണു പോകേണ്ടത്. ഡാൽഹൗസിയിൽ നിന്നും കഷ്ടിച്ച് പത്തിരുപത് കിലോമീറ്ററെ ഉള്ളു കജ്ജിയാർ മലനിരകളിലേക്ക്. അത് കൊണ്ട് തന്നെ ഒട്ടും തിരക്ക് കൂട്ടണ്ടായെന്നും നമുക്ക് പതുക്കെ പോയാൽ മതീന്നും തലേന്നേ ഡ്രൈവർ പറഞ്ഞുറപ്പിച്ചിരുന്നു.  അയാളെ ഉണർത്താൻ മിനക്കെടാതെ ഞങ്ങൾ നടന്നു. മുകളിലേക്കുള്ള വഴിയെ പോയാൽ ബസ്സ്റ്റാന്റാണെന്ന് സമരേഷ് കാക്ക പറഞ്ഞിരുന്നു. കുറച്ച് നടന്നപ്പോൾ ഹിമാചൽ പരിവഹൻ എന്നു ബോർഡെഴുതിയ രണ്ട് മൂന്ന് ബസുകൾ കിടക്കുന്നു.  ബസ്റ്റാന്റിന്റെ ഒരു മൂലക്കൽ വെച്ച സ്റ്റൗവിൽ ചായ ഉണ്ടാക്കുന്ന ഒരു സ്ത്രീ. ഓരോ ചായ വാങ്ങിക്കുടിച്ച് തണുപ്പിനെ ഊതിയകറ്റുന്നതിനിടയിൽ അടുത്ത് നിന്ന ബസ് ഡ്രൈവറോട് ഈ ബസ് എങ്ങോട്ടാണെന്ന് ഞാൻ കുശലം ചോദിച്ചു.
കജ്ജിയാറിലേക്കുള്ള ബസാണെന്നും ഇതിനി തിരിച്ച് വൈകിട്ടേ വരുമെന്നും   നിങ്ങൾക്ക് വേണേൽ ഇതിൽ കയറി രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഗാന്ധി ചൗക്കിലോ മാൽ റോഡിലോ ഇറങ്ങി തിരിച്ച് ഹോട്ടലിലേക്ക് നടന്ന് വരാമെന്നും അയാൾ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബസിൽ കയറി ഇരുന്നു.  ഹിമാചൽ പരിവഹൻ ബസുകളൊക്കെ ആകെ നിറം കെട്ട് ചുളുങ്ങി കുളീം നനേം ഒന്നുമില്ലാത്ത തനി നാടോടികൾ തന്നെയാണു. ബസിൽ അങ്ങിങ്ങായി കൂനിപിച്ചിരിക്കുന്ന കുറച്ചാളുകൾ. രാത്രി പണി കഴിഞ്ഞ് വീട്ടിൽ പോകുന്ന ഗ്രാമ വാസികളാണു  അധികവും.
എന്റെ തൊട്ട സീറ്റിലിരുന്ന ആളോട്  കൈയിൽ കരുതിയിരുന്ന കടലാസ് തുണ്ട് നീട്ടി പരിചിത ഭാവത്തിൽ ഞാൻ ചിരിച്ചു.
യേ കോൻസീ ഗാനാ ഹേ ബായീജാൻ?
രാത്രി കേട്ട പാട്ടിന്റെ വരികൾ ഞാൻ കുറിച്ച് വെച്ചിരുന്നു. എനിക്ക് മനസ്സിലാകുന്ന ഭാഷ ആയിരുന്നില്ല അത്. വെറും ഹിന്ദിയൊന്നും ആയിരുന്നില്ല അത്. കഴുത്തിലെ ‌മഫ്ലെർ അഴിച്ച് കണ്ണട ശരിയാക്കി അയാൾ ആ കടലാസ് കഷ്ണത്തിൽ ഞാൻ കോറിയിട്ടിരുന്ന വാക്കുകൾ വായിച്ചെടെത്തു.


കടലാസിൽ നിന്നും മുഖമുയർത്തി അയാളെന്നെ നോക്കി.
തു കിധർ സെ ആരേ..?
ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. ഇത്രയും ദൂരേന്ന് വന്നൊരാൾ തങ്ങളൂടെ ജീവിതത്തിന്റെ ഭാഗമായ ഒന്നിനെ പറ്റി ആഗ്രഹത്തോടെ ചോദിക്കുന്ന സന്തോഷം അയാളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാളൂടെ വീട് കജ്ജിയാറിലാണെന്നും ഡാൽഹൗസിയിൽ ഒരു റിസോർട്ടിലെ സെക്യൂരിറ്റിയാണെന്നും ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നും അയാൾ പറഞ്ഞു.
എന്നിട്ടയാാൾ ആ പാട്ട് പാടി.


"  കപഡേ ദോവൻ നാലേ റോൻ വൻ, കുഞുവാ
മുഖോനു ബോൽ ജവാനീ , ഹോ
ഹാതാ വിഷ് രേഷനീ റൂമാൽ , ചൻ ഞ്ചേലോ...
വിഷ് ഛല്ലാ നിഷാനീ ഹോ....
മെരിയേ ജിന്ദേ..., വിഷ് ഛല്ലാ നിഷാനീ ഹോ..."


തലമുറകളായ് കൈമാറി വരുന്ന നാടൻ പാട്ടാണിതെന്നും പ്രണയത്തിന്റേയും വിരഹത്തിന്റേയും മധുരവും വേദനയും ചാലിച്ചെടുത്ത ഈണമായത് കൊണ്ടാണു് ഇതിത്ര ഇമ്പമായതെന്നും അയാൾ വിശദീകരിച്ചു. കുഞ്ഞുവിന്റെയും ചൻ ഞ്ചേലോയുടെയും കഥയാണത്രെ ആ പാട്ട്.  ആട്ടിടയ യുവാവായിരുന്നു കുഞ്ഞു. ചൻ ഞ്ചേലോ ഉയർന്ന ജാതിയിൽ പെട്ട യുവതിയും. അവരുടെ സ്നേഹത്തിനു ഗ്രാമം മുഴുവൻ എതിരായിരുന്നു. എല്ലാ എതിർപ്പിനേയും അവഗണിച്ച് അവർ സ്നേഹിച്ചു വിവാഹിതരായി. താമസിയാതെ കുഞ്ഞുവിനു , ചൻ ഞ്ചേലോയെ തനിയെ വിട്ട് തന്റെ ആട്ടിൻ പറ്റവുമായി മലമുകളിലേക്ക് പോകേണ്ടി വന്നു.  വിരഹാർത്തയായ ചൻ ഞ്ചേലൊ , കുഞ്ഞുവിന്റെ കുപ്പായക്കൈയ്യിൽ നിന്നും പൊട്ടി വീണ കുടുക്കും കൈയിൽ പിടിച്ച് അവന്റെ സാമീപ്യത്തിനായ് പാടുകയാണു.  കുഞ്ഞുവിന്റെ കൈയിൽ ചൻ ഞ്ചേലോയുടെ തൂവാലയുണ്ട്. അതിൽ മുഖമമർത്തി  അവളൂടെ ഗന്ധം ഉള്ളിലേക്കെടുത്ത്  മല മടക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന കുഞ്ഞുവിന്റെ പുല്ലാങ്കുഴൽ നാദം."


അയാളൂടെ  പാട്ടും വിശദീകരണവും  വായും പൊളിച്ച് ഞാൻ കേട്ടിരുന്നു. ഓരോ നാട്ടിലുമുണ്ടാകും സമാനമായ നാടൻ ശീലുകൾ.  നന്മയുടേയും സ്നേഹത്തിന്റേയും സഹനത്തിന്റേയുമൊക്കെ അക്ഷയ ഖനികൾ.


" ഗാന്ധി ചൗക്ക് എത്തിയെന്നും നിങ്ങൾക്കിറങ്ങാനായെന്നും കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ മലമുകളിൽ  നിരങ്ങി നീങ്ങുന്ന ബസിൽ വെച്ച്  അവിചാരിതമായ് കണ്ട് മുട്ടിയ ആ അഞ്ജാത സുഹൃത്തിനു നന്ദി പറഞ്ഞ് ഞങ്ങൾ ബസിൽ നിന്നിറങ്ങി.


ഒരു ചെറിയ നാൽക്കവലയാണു ഗാന്ധി ചൗക്ക്.  ഒരു ചെറിയ ബസ് വെയിറ്റിങ്ങ് ഷെഡും അതിനു സമീപത്തായി നീളത്തിൽ ഇടുങ്ങിയ ഒരു ഷെഡും. തിബറ്റൻ സാധനങ്ങൾ കച്ചവടം ചെയ്യുന്ന ഗലിയാണത്.  അതിനകത്തൂടെ കയറിയിറങ്ങി , ഓരോ ചായ കുടിച്ച് ,  അയാൾ മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് ഗാന്ധിപ്രതിമയുടെ സമീപത്ത് കൂടെ താഴേക്ക് പോകുന്ന റോഡിലേക്കിറങ്ങി. ഏകദേശം രണ്ട് കിലോമീറ്ററുണ്ട് ഇവിടുന്ന് ഹോട്ടലിലേക്ക്. ഹിമാചൽ പ്രദേശിൽ ഓട്ടോറിക്ഷ വളരെ കുറവാണു. ഡാൽഹൗസിയിലും ധർമ്മശാലയിലും മണാലിയിലുമൊന്നും ഓട്ടോറിക്ഷക്കാരെ കണ്ടതേയില്ല. വളഞ്ഞ് പുളഞ്ഞ് താഴേക്ക് പോകുന്ന ആ  മലമ്പാതയിലൂടെ , കുഞ്ഞുവിനേയും ചൻ ഞ്ചേലോയെയും ഓർത്ത് , ലൈലായേയും മജ്നുവിനേയും പറ്റി സങ്കടപ്പെട്ട് , വാങ്കയുടേയും കാതിയയുടേയും കഥ ഓർമ്മേണ്ടൊന്ന് തർക്കിച്ച് , ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ഞങ്ങളാ മലമ്പാതയിലൂടെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.


തണുപ്പെന്നെ അലോസരപ്പെടുത്തിയേ ഇല്ല അന്നേരം !!!

Tuesday, April 21, 2015

കഷീര്‍ ഗഛ്കാ..?

ഉത്തരേന്ത്യയില്‍ മഴക്കാലം ആസ്വദിക്കാനാകില്ല. അവിടെ തിളക്കുന്ന വേനലും , വെയിലിനെ കൊതിക്കുന്ന തണുപ്പുകാലവുമേ ഉള്ളു.  മഴ ഇടക്കൊന്ന് വന്ന് പോകുന്ന വിരുന്നകാരന്‍ മാത്രം. പൊള്ളുന്ന നട്ടുച്ചകളില്‍ കൂളറില്‍ നിന്നും തെറിച്ച് വീഴുന്ന വെള്ളതുള്ളികളില്‍ മുഖം പൂഴ്ത്തി ഇരിക്കുമ്പോഴാകും നാട്ടില്‍ നിന്നും ഫോണ്‍. ഉമ്മയാകും അങ്ങേതലക്കല്‍, “ ഇവിടെ നല്ല മഴയാണു, മേലെ കണ്ടത്തീന്ന് വരുപൊട്ടി വെള്ളം മുഴുവന്‍ മുറ്റത്തേക്ക് മറിഞ്ഞിരിക്കുന്നു , മുറ്റത്തും പറമ്പിലുമൊക്കെ വെള്ളം കെട്ടി കിടക്ക്വാണു .” അത് കേള്‍ക്കുമ്പോള്‍ ചളി മണക്കുന്ന കലക്ക വെള്ളത്തില്‍ കാലു പൂഴ്ത്താന്‍ മനസും ശരീരവും തരിക്കും
 വെയില്‍ ചാഞ്ഞ വൈകുന്നേരങ്ങളില്‍ ദരിയാഗഞ്ചിലെ പുസ്തകക്കടകള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ മനസ്സ് കുളിര്‍ക്കും. പുസ്തകങ്ങള്‍ മറിച്ച് നോക്കി , സുഭാഷ് മാര്‍ഗിലൂടെ മീനാ ബസാര്‍ മുറിച്ച് കടന്ന് കബാബ് മണക്കുന്ന ഗലികള്‍ക്കിടയിലൂടെ ജുമാ മസ്ജിദിനരുകിലേക്ക്. കരീംസില്‍ കയറി കബാബും ഷാഹി പനീറും ചിക്കന്‍ നൂര്‍ജഹാനിയുമൊക്കെ തിന്ന് വയറു കുളിര്‍പ്പിക്കുക. അങ്ങനെയൊരു വൈകുന്നേറം , ഓര്‍ക്കാതെ പെയ്ത മഴയില്‍ നിന്നും ഓടിക്കയറിയ ജുമാ മസ്ജിദിന്റെ തൂണുകള്‍ക്ക് മുകളിലെ കമാനത്തിനു ചുവട്ടിലാണു ഞാനയാളെ കാണുന്നത്. എനിക്ക് മുന്നേ എത്തിയിരുന്നു അയാള്‍. പത്തെഴുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു വ്രദ്ധന്‍. എന്റെ ദുപ്പട്ടയിലേക്കും കൈയിലെ കുപ്പിവളകളിലേക്കും നോക്കി അയാള്‍ തല തിരിച്ചു. എന്നോടയാള്‍
ചിരിച്ചില്ല.
അയാളുടെ അടുത്തിരുന്ന് ബാഗില്‍ കരുതിയിരുന്ന ബേല്പുരി ഞാനയാള്‍ക്ക് നീട്ടി. ആദ്യമൊന്ന് മടിച്ചെങ്കിലും അയാളത് വാങ്ങി ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.
  “ ജാന്‍ ഗാവ്,  കാത്തി ആഖ് .?
 നിലത്ത് വീഴുന്ന ബേല്‍ പുരി കൊത്തിതിന്നാന്‍ തിക്കും തിരക്കും കൂട്ടുന്ന പ്രാവുകളുടെ കുറുകല്‍ കാരണം അയാള്‍ പറഞ്ഞതെനിക്ക് മനസ്സിലായില്ല. ഹിന്ദിയല്ലല്ലൊ ഇയാള്‍ പറഞ്ഞതെന്ന എന്റെ അമ്പരമ്പ് കണ്ടാവണം അയാള്‍ ചിരിച്ചു.  “ തു കിധര്‍ സേ..? 
ചാഞ്ഞ് പെയ്യുന്ന മഴയിലേക്ക് കൈപടം തുറന്ന് പിടിച്ച് കേരൾ സേ എന്നു ഞാൻ തലയാട്ടിയപ്പോൾ അയാളുടെ കണ്ണുകളിൽ പരിചയ ഭാവം. കേരളം അയാൾ കേട്ടിട്ടുണ്ട്. ശങ്കരാചാര്യന്റെ നാട്.
" നീ കാശ്മീർ കണ്ടിട്ടുണ്ടൊ? മഞ്ഞ്പുതച്ചുറങ്ങുന്ന താഴ്വരകളെ തട്ടിയുണർത്തി മഴ ചരിഞ്ഞിറങ്ങുന്നത് നോക്കി നിന്നിട്ടുണ്ടോ? ദാൽ തടാകത്തിൽ നിരന്ന് കിടക്കുന്ന ശിക്കാരകളെ പൊതിഞ്ഞ് മഴ തടാകത്തിൽ വീഴുന്ന ശബ്ദം കേട്ടിട്ടുണ്ടോ? പൂത്തുലഞ്ഞ് കിടക്കുന്ന പനീർ തോട്ടങ്ങൾ മഴയെ ചിരിച്ച് കൊണ്ടെതിരേൽക്കുന്നത് കണ്ടിട്ടുണ്ടോ? മഴയിൽ കുതിർന്ന് കിടക്കുന്ന ചുവപ്പും മഞ്ഞയും കലർന്ന ചിനാറിലകളിൽ ചവിട്ടി നടന്നിട്ടുണ്ടോ ?  "  ഒറ്റവീർപ്പിൽ ഇത്രേം പറഞ്ഞ് കൈയിലെ ബേൽ പുരി പൊതി തിക്കും തിരക്കും കൂട്ടുന്ന പ്രാവുകൾക്കിടയിലേക്കെറിഞ്ഞ് അയാൾ കിതച്ചു.
" എന്റെ കമലയെ അവര്‍ കൊന്നതാണു “ . കേട്ടത് വിശ്വസിക്കാനാകാതെ മഴയില്‍ നിന്നും കാലുകള്‍ വലിച്ച് നിവര്‍ന്ന് ഞാനയാളുടെ അടുത്തേക്ക് കുറേകൂടി നീങ്ങിയിരുന്നു. 
  അന്നേരമാണു അയാളുടെ കണ്ണുകളില്‍ കണ്ടത് പ്രായത്തിന്റേയും വിശപ്പിന്റേയും തളര്‍ച്ചയായിരുന്നില്ലായെന്നും മറിച്ച് അടക്കാനാവാത്ത നിരാശയുടെയും നിസ്സംഗതയുടേയും കടലാഴമായിരുന്നെന്ന് ഞാനറിയുന്നത് !! . ജന്മ നാട്ടില്‍ നിന്നും പിഴുതെറിയപ്പെട്ടവന്റെ അടങ്ങാത്ത കരള്‍ ദാഹമായിരുന്നെന്ന്..
 കിഷന്‍ ലാല്‍ ഗഞ്ചു- അതായിരുന്നു അയാളുടെ പേര്‍. കശ്മീരിലെ ബഡ് ഗാം ജില്ലയില്‍ പെട്ട സംഗ്രാം പോറ ഗ്രാമത്തിലായിരുന്നു അയാളുടെ വീട്. ആപ്പിള്‍ തോട്ടങ്ങളുടേയും ഗോതമ്പ് പാടങ്ങളുടേയും ഉടമ. ഗ്രാമത്തിലെ പ്രമുഖന്‍. ശ്രീ നഗറിലെ ശങ്കരാചാര്യ ടെമ്പിളിലെ പൂജാരിയായിരുന്നു അയാള്‍. ഭൂമിയിലെ സ്വര്‍ഗം എന്നരിയപ്പെടുന്ന കശ്മീരില്‍ അയാളുടെ വീടും ഒരു സ്വര്‍ഗമായിരുന്നു. 1990 ജനു വരി 19 വരെ. അന്നായിരുന്നു ആയിരക്കണക്കിനു ആളുകള്‍ക്കൊപ്പം ഗഞ്ചുവും കുടുമ്പവും ഭൂമിയിലെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടത്. ലാല്‍ ചൌക്കിലെ ഒരാശുപത്രിയില്‍ നഴ്സായിരുന്നു ഗഞ്ചുവിന്റെ മകള്‍ കമല. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ത്ജലം നദിയിലേക്ക് വലിച്ചെറിയപ്പെട്ട അവളുടെ ശരീരം പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ വ്രദ്ധന്റെ കണ്ണുകളില്‍ ഒരു തുള്ളി കന്‍ണീരുണ്ടായിരുന്നില്ല. 
 അയാളോട് എന്ത് പറയണമെന്നു അന്നേരമെനിക്ക് അറിയില്ലായിരുന്നു. ചുളുങ്ങി ശുഷ്കിച്ച് എല്ലുകള്‍ എഴുന്ന് നില്‍ക്കുന്ന ആ കാല്‍ മുട്ടുകളില്‍ കൈപ്പടം അമര്‍ത്തി വെച്ച് മുഖം കുനിച്ച് ഞാനയാളുടെ അടുത്തിരുന്നു.
 1990 കളില്‍ കശ്മീരിലെ പ്രക്ഷുബ്ദാവസ്ഥയില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്ത ലക്ഷക്കനക്കിനു പണ്ഡിറ്റുകളില്‍ ഒരാളാണു കിഷന്‍ ലാല്‍ ഗഞ്ചു. താഴ് വരയാകെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ അധീനതിയിലായിരുന്നു. കശ്മീര്‍ ഹമാരാ.., ബാഗോ കാഫിര്‍- അതായിരുന്നു അവരുടെ മുദ്രാവാക്യം. ഫറൂക്ക് അബ്ദുള്‍ലയുടെ നേത്ര്ത്വത്തിലെ മന്ത്രി സഭ വീണ ശേഷം അധികാരം കൈയാളിയ ഗവര്‍ണര്‍ ജഗ്മോഹനും ഭീകരവാദികള്‍ക്കെതിരെ ഒന്നും ചെയ്യാനായില്ല.
 ഭീകരരെ അടിച്ചമര്‍ത്തുന്നതിനു പകരം സിക്കുകാരും പണ്ഡിറ്റുകളുമടങ്ങുന്ന ഹിന്ദുക്കളൊട് താഴ് വര വിടാനും ജമ്മുവിലും ഡല്‍ഹിയിലും സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറാനായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദെശം. 
 തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണു പലരും നാടും വീടും വിട്ടത്, പക്ഷെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ജനത മഴയത്ത് നില്‍ക്കുകയാണു.
 കാല്‍മുട്ടുകളില്‍ കൈകള്‍ പിണച്ച് വെച്ച് കൈപത്തികളില്‍ മുഖം അമര്‍ത്തിയിരിക്കുകയായിരുന്ന അയാളെ പതുക്കെ ഞാന്‍ കുലുക്കി വിളിച്ചു. “ ഗഞ്ചു കാക്ക “ 
 കാല്‍ മുട്ടുകളില്‍ നിന്നും മുഖമുയര്‍ത്തി അയാള്‍ പറഞ്ഞു തുടങ്ങി. ‘ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന് ഒരേ പാത്രത്തില്‍ നിന്നും ഉണ്ട് ഒരു കുടുംബത്തെ പോലെ കഴിഞ്ഞിരുന്ന എന്റെ മുസ്ലിം സഹോദരന്മാരും ഉണ്ടായിരുന്നു ആ രാത്രി എന്റെ വീട് കത്തിക്കാന്‍ വന്നവരുറ്റെ ഇടയില്‍ “ ആ ഒരു വേദനയാണു എനിക്കിന്നും സഹിക്കാനാവാത്തത് “
  മുഖമുയര്‍ത്തി തൂണില്‍ ചാരി നിവര്‍ന്നിരുന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. 
" കശീര്‍ ഗഛ്കാ..?കശ്മീരിലേക്ക് തിരിച്ച് പോണൊന്നു തോന്നുന്നില്ലേ കാക്ക “ ?. കരിങ്കല്‍ പടവുകളില്‍ അമര്‍ന്നിരുന്ന ആ വ്ര്ദ്ധന്റെ കൈപടത്തിനു മേല്‍ ഞാനെന്റെ കൈകള്‍ ചേര്‍ത്തു വെച്ചു. 
 അലിഗഞ്ചിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ , തുറന്നു കിടക്കുന്ന ഓടകള്‍ക്കും പരക്കം പായുന്ന എലികള്‍ക്കുമിടയില്‍ , പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റ മുറി കൂരയില്‍ , മക്കള്‍ക്കും മരുമക്കള്‍ക്കും പേരകുട്ടികള്‍ക്കുമൊപ്പം തിങ്ങി ഞെരുങ്ങി കിടക്കുമ്പോഴും അയാളുടെ മനസ്സില്‍ ഒറ്റ വിചാരമേ  ഉള്ളു. താന്‍ ഉപേക്ഷിച്ച് പോന്ന മണ്ണ്. ഭൂമിയിലെ സ്വര്‍ഗ്ഗം.
 “ യേ ഖുദാ.., ലൌട്ടാദേ കശ്മീര്‍ ദുബാരാ..”.

** ജന്‍ ഗാവ് = ഇത് നന്നായിട്ടുണ്ട്.
 കാത്തി ആഖ്= നീയെവിടുന്നാ?