Sunday, August 9, 2015

ചൻ ചേലോയുടെ പട്ടുറുമാൽ !!

ആരോ തൊട്ടുണർത്തിയത് പോലെയാണു ഞാൻ കണ്ണുതുറന്നത് ! അകലെയെവിടെ നിന്നും  കാറ്റിൽ ഒഴുകിയെത്തുന്ന ഒരു പാട്ടിന്റെ ഈണം. രാത്രിയുടെ ഇരുട്ടിനെ തുളച്ചെന്നുന്ന പുല്ലാംകുഴലിന്റെ അനിർവചനീയമായ നാദധാര !!
ഇടത് കൈ കൊണ്ട് പുതപ്പെടുത്ത് മാറ്റി , എന്നെ ചുറ്റിയിരുന്ന കൈകളെ പതിയെ എടുത്ത് തലയണയിൽ ചേർത്ത് വെച്ച് കട്ടിലിൽ നിന്നും ഞാൻ ഊർന്നിറങ്ങി.  കാലു കുത്താൻ വയ്യാത്തത്രേം തണുപ്പാണു നിലത്ത്.  ഉപ്പൂറ്റിയിലും കാൽ വിരലുകളിലും ഊന്നി ഉള്ളം കാലിൽ തണുപ്പ് തട്ടാതെ ഏന്തി നടന്ന്   ബാൽക്കണിയിലേക്കുള്ള വാതിൽ ഞാൻ പതുക്കെ തുറന്നു.  കാത്ത് നിൽക്കുന്ന പോലാണു തണുപ്പെന്നെ പൊതിഞ്ഞത്.  തണുത്ത് കുളിർന്ന് താഴേ നിന്നും ആ പാട്ട് വരുന്ന ഭാഗത്തേക്ക് നോക്കി ഞാനാ ബാൽക്കണിയിൽ തറഞ്ഞ് നിന്നു. ആകാശത്ത് മുത്തുകൾ വാരി വിതറിയ പോലെ നക്ഷ്ത്രങ്ങൾ.   താഴെ അങ്ങിങ്ങായി മുനിഞ്ഞ് കത്തുന്ന വിളക്കുകൾ. അവിടെയൊരു ഗ്രാമമുണ്ടെന്ന് രാവിലെ ചായ കൊണ്ട് വന്ന പയ്യൻ പറഞ്ഞതോർത്ത്  ആ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച് , ആ ഈണത്തിൽ ലയിച്ച് നിൽക്കെ , എന്തൊരു തണുപ്പാല്ലേന്നും  പറഞ്ഞ് രജായിയുടെ ചൂടിലേക്ക് എന്നെ ചേർത്ത് നിർത്തി ,  അഴിഞ്ഞ് വീണ മുടിചുരുളുകളെ വകഞ്ഞ് മാറ്റി  പി ൻ കഴുത്തിൽ
ചുണ്ടമർത്തി ആലിപ്പഴത്തിന്റെ മധുരമെന്ന് പറഞ്ഞ് അവൻ  ചിരിച്ചു. 


രാവിലെ ഉണർന്നതും രജായി വലിച്ച് നീക്കി ഞാൻ ബാൽക്കണിയിലേക്കോടി. അന്നേരം ആ പാട്ടവിടെ ഉണ്ടായിരുന്നില്ല. ദൂരെ മഞ്ഞ് പുതച്ച കുന്നിൻ ചരിവുകളിൽ വെയിൽ വെട്ടി തിളങ്ങുന്നു..


തിരിഞ്ഞ് വാതിൽ തുറന്ന് താഴെ റിസപ്ഷനിലേക്ക് എത്തി നോക്കിയപ്പോൾ സമരേഷ് താക്കുർ അവിടെയുണ്ട്. കുനിഞ്ഞിരുന്ന് രെജിസ്റ്റ്രറിൽ എന്തോ എഴുതുകയായിരുന്നു അദ്ദേഹം.  വാതിൽ വലിച്ച് തുറന്ന് പത്തിരുപത് ചെറുപ്പക്കാർ , ആണും പെണ്ണുമടങ്ങുന്ന സംഘം ഹോട്ടലിലേക്ക് തള്ളിക്കയറി വന്നു. ഗുജറാത്തികളാണെന്നു തോന്നുന്നു. അവർക്ക് കടന്ന് പോകാൻ വഴിയൊഴിഞ്ഞ് കോണിയുടെ കൈവരിയിൽ ചാരി നിൽക്കെ ഞാനാലോചിച്ചത് തലേന്നത്തെ പാട്ടിനെപറ്റി തന്നെയായിരുന്നു.


സമരേഷ് കാക്ക ,  ആരായിരുന്നു ഇന്നലെ പാടിയത് ?
രെജിസ്റ്ററിൽ നിന്നും തലയുയർത്തി അദ്ദേഹം ചിരിച്ചു.
" യേ തൊ ഗഡ്ഡി ലോഗേ    " , പഹാരീസ്'".


ഹിമാചൽ പ്രദേശിലെ മലമടക്കുകളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണു ഗഡ്ഡികൾ. ആടിനെ മേക്കലാണു പ്രധാന തൊഴിൽ. മഞ്ഞ് കാലത്തിന്റെ അവസാനം തങ്ങളൂടെ ആട്ടിൻ പറ്റവുമായി മല കയറുന്ന ആട്ടിടയന്മാർ. അതിജീവനത്തിന്റേയും വിരഹത്തിന്റെയും കാലമാണു അവർക്കത്. തനതായ ഭാഷയും സംസ്കാരവുമുണ്ട് ഗഡ്ഡികൾക്ക്. ബംഗാളിലെ ബാവുൽ ഗായകരെ പോലെ പ്രശസ്തമാണു ഗഡ്ഡികളുടെ പാട്ടും. ബാവുലുകളെ പോലെ തന്നെയാണു  ഇവരും. മലമടക്കുകളിൽ നിന്നും മലമടക്കുകളിലേക്ക് ആട്ടിൻ പറ്റത്തേയും കൊണ്ടുള്ള നിതാന്താ യാത്ര.  ശിവ ഭക്തരാണു പലരും. ചമ്പാ മേഖലയിലെ ഉൽസവങ്ങളിൽ ഗഡ്ഡികളുടെ പാട്ടും നൃത്തവുമാണത്രെ ഉൽസവ രാവുകൾക്ക് മാറ്റ് കൂട്ടുക.
ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ ഡ്രൈവർ എണീറ്റിട്ടില്ല. ഇന്നലെ രാത്രി പുള്ളി കാറിൽ തന്നെയാണു ഉറങ്ങിയതെന്ന് തോന്നുന്നു.

ഇന്ന് ഞങ്ങൾക്ക് കജ്ജിയാറിലേക്കാണു പോകേണ്ടത്. ഡാൽഹൗസിയിൽ നിന്നും കഷ്ടിച്ച് പത്തിരുപത് കിലോമീറ്ററെ ഉള്ളു കജ്ജിയാർ മലനിരകളിലേക്ക്. അത് കൊണ്ട് തന്നെ ഒട്ടും തിരക്ക് കൂട്ടണ്ടായെന്നും നമുക്ക് പതുക്കെ പോയാൽ മതീന്നും തലേന്നേ ഡ്രൈവർ പറഞ്ഞുറപ്പിച്ചിരുന്നു.  അയാളെ ഉണർത്താൻ മിനക്കെടാതെ ഞങ്ങൾ നടന്നു. മുകളിലേക്കുള്ള വഴിയെ പോയാൽ ബസ്സ്റ്റാന്റാണെന്ന് സമരേഷ് കാക്ക പറഞ്ഞിരുന്നു. കുറച്ച് നടന്നപ്പോൾ ഹിമാചൽ പരിവഹൻ എന്നു ബോർഡെഴുതിയ രണ്ട് മൂന്ന് ബസുകൾ കിടക്കുന്നു.  ബസ്റ്റാന്റിന്റെ ഒരു മൂലക്കൽ വെച്ച സ്റ്റൗവിൽ ചായ ഉണ്ടാക്കുന്ന ഒരു സ്ത്രീ. ഓരോ ചായ വാങ്ങിക്കുടിച്ച് തണുപ്പിനെ ഊതിയകറ്റുന്നതിനിടയിൽ അടുത്ത് നിന്ന ബസ് ഡ്രൈവറോട് ഈ ബസ് എങ്ങോട്ടാണെന്ന് ഞാൻ കുശലം ചോദിച്ചു.
കജ്ജിയാറിലേക്കുള്ള ബസാണെന്നും ഇതിനി തിരിച്ച് വൈകിട്ടേ വരുമെന്നും   നിങ്ങൾക്ക് വേണേൽ ഇതിൽ കയറി രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഗാന്ധി ചൗക്കിലോ മാൽ റോഡിലോ ഇറങ്ങി തിരിച്ച് ഹോട്ടലിലേക്ക് നടന്ന് വരാമെന്നും അയാൾ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബസിൽ കയറി ഇരുന്നു.  ഹിമാചൽ പരിവഹൻ ബസുകളൊക്കെ ആകെ നിറം കെട്ട് ചുളുങ്ങി കുളീം നനേം ഒന്നുമില്ലാത്ത തനി നാടോടികൾ തന്നെയാണു. ബസിൽ അങ്ങിങ്ങായി കൂനിപിച്ചിരിക്കുന്ന കുറച്ചാളുകൾ. രാത്രി പണി കഴിഞ്ഞ് വീട്ടിൽ പോകുന്ന ഗ്രാമ വാസികളാണു  അധികവും.
എന്റെ തൊട്ട സീറ്റിലിരുന്ന ആളോട്  കൈയിൽ കരുതിയിരുന്ന കടലാസ് തുണ്ട് നീട്ടി പരിചിത ഭാവത്തിൽ ഞാൻ ചിരിച്ചു.
യേ കോൻസീ ഗാനാ ഹേ ബായീജാൻ?
രാത്രി കേട്ട പാട്ടിന്റെ വരികൾ ഞാൻ കുറിച്ച് വെച്ചിരുന്നു. എനിക്ക് മനസ്സിലാകുന്ന ഭാഷ ആയിരുന്നില്ല അത്. വെറും ഹിന്ദിയൊന്നും ആയിരുന്നില്ല അത്. കഴുത്തിലെ ‌മഫ്ലെർ അഴിച്ച് കണ്ണട ശരിയാക്കി അയാൾ ആ കടലാസ് കഷ്ണത്തിൽ ഞാൻ കോറിയിട്ടിരുന്ന വാക്കുകൾ വായിച്ചെടെത്തു.


കടലാസിൽ നിന്നും മുഖമുയർത്തി അയാളെന്നെ നോക്കി.
തു കിധർ സെ ആരേ..?
ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. ഇത്രയും ദൂരേന്ന് വന്നൊരാൾ തങ്ങളൂടെ ജീവിതത്തിന്റെ ഭാഗമായ ഒന്നിനെ പറ്റി ആഗ്രഹത്തോടെ ചോദിക്കുന്ന സന്തോഷം അയാളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാളൂടെ വീട് കജ്ജിയാറിലാണെന്നും ഡാൽഹൗസിയിൽ ഒരു റിസോർട്ടിലെ സെക്യൂരിറ്റിയാണെന്നും ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നും അയാൾ പറഞ്ഞു.
എന്നിട്ടയാാൾ ആ പാട്ട് പാടി.


"  കപഡേ ദോവൻ നാലേ റോൻ വൻ, കുഞുവാ
മുഖോനു ബോൽ ജവാനീ , ഹോ
ഹാതാ വിഷ് രേഷനീ റൂമാൽ , ചൻ ഞ്ചേലോ...
വിഷ് ഛല്ലാ നിഷാനീ ഹോ....
മെരിയേ ജിന്ദേ..., വിഷ് ഛല്ലാ നിഷാനീ ഹോ..."


തലമുറകളായ് കൈമാറി വരുന്ന നാടൻ പാട്ടാണിതെന്നും പ്രണയത്തിന്റേയും വിരഹത്തിന്റേയും മധുരവും വേദനയും ചാലിച്ചെടുത്ത ഈണമായത് കൊണ്ടാണു് ഇതിത്ര ഇമ്പമായതെന്നും അയാൾ വിശദീകരിച്ചു. കുഞ്ഞുവിന്റെയും ചൻ ഞ്ചേലോയുടെയും കഥയാണത്രെ ആ പാട്ട്.  ആട്ടിടയ യുവാവായിരുന്നു കുഞ്ഞു. ചൻ ഞ്ചേലോ ഉയർന്ന ജാതിയിൽ പെട്ട യുവതിയും. അവരുടെ സ്നേഹത്തിനു ഗ്രാമം മുഴുവൻ എതിരായിരുന്നു. എല്ലാ എതിർപ്പിനേയും അവഗണിച്ച് അവർ സ്നേഹിച്ചു വിവാഹിതരായി. താമസിയാതെ കുഞ്ഞുവിനു , ചൻ ഞ്ചേലോയെ തനിയെ വിട്ട് തന്റെ ആട്ടിൻ പറ്റവുമായി മലമുകളിലേക്ക് പോകേണ്ടി വന്നു.  വിരഹാർത്തയായ ചൻ ഞ്ചേലൊ , കുഞ്ഞുവിന്റെ കുപ്പായക്കൈയ്യിൽ നിന്നും പൊട്ടി വീണ കുടുക്കും കൈയിൽ പിടിച്ച് അവന്റെ സാമീപ്യത്തിനായ് പാടുകയാണു.  കുഞ്ഞുവിന്റെ കൈയിൽ ചൻ ഞ്ചേലോയുടെ തൂവാലയുണ്ട്. അതിൽ മുഖമമർത്തി  അവളൂടെ ഗന്ധം ഉള്ളിലേക്കെടുത്ത്  മല മടക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന കുഞ്ഞുവിന്റെ പുല്ലാങ്കുഴൽ നാദം."


അയാളൂടെ  പാട്ടും വിശദീകരണവും  വായും പൊളിച്ച് ഞാൻ കേട്ടിരുന്നു. ഓരോ നാട്ടിലുമുണ്ടാകും സമാനമായ നാടൻ ശീലുകൾ.  നന്മയുടേയും സ്നേഹത്തിന്റേയും സഹനത്തിന്റേയുമൊക്കെ അക്ഷയ ഖനികൾ.


" ഗാന്ധി ചൗക്ക് എത്തിയെന്നും നിങ്ങൾക്കിറങ്ങാനായെന്നും കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ മലമുകളിൽ  നിരങ്ങി നീങ്ങുന്ന ബസിൽ വെച്ച്  അവിചാരിതമായ് കണ്ട് മുട്ടിയ ആ അഞ്ജാത സുഹൃത്തിനു നന്ദി പറഞ്ഞ് ഞങ്ങൾ ബസിൽ നിന്നിറങ്ങി.


ഒരു ചെറിയ നാൽക്കവലയാണു ഗാന്ധി ചൗക്ക്.  ഒരു ചെറിയ ബസ് വെയിറ്റിങ്ങ് ഷെഡും അതിനു സമീപത്തായി നീളത്തിൽ ഇടുങ്ങിയ ഒരു ഷെഡും. തിബറ്റൻ സാധനങ്ങൾ കച്ചവടം ചെയ്യുന്ന ഗലിയാണത്.  അതിനകത്തൂടെ കയറിയിറങ്ങി , ഓരോ ചായ കുടിച്ച് ,  അയാൾ മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് ഗാന്ധിപ്രതിമയുടെ സമീപത്ത് കൂടെ താഴേക്ക് പോകുന്ന റോഡിലേക്കിറങ്ങി. ഏകദേശം രണ്ട് കിലോമീറ്ററുണ്ട് ഇവിടുന്ന് ഹോട്ടലിലേക്ക്. ഹിമാചൽ പ്രദേശിൽ ഓട്ടോറിക്ഷ വളരെ കുറവാണു. ഡാൽഹൗസിയിലും ധർമ്മശാലയിലും മണാലിയിലുമൊന്നും ഓട്ടോറിക്ഷക്കാരെ കണ്ടതേയില്ല. വളഞ്ഞ് പുളഞ്ഞ് താഴേക്ക് പോകുന്ന ആ  മലമ്പാതയിലൂടെ , കുഞ്ഞുവിനേയും ചൻ ഞ്ചേലോയെയും ഓർത്ത് , ലൈലായേയും മജ്നുവിനേയും പറ്റി സങ്കടപ്പെട്ട് , വാങ്കയുടേയും കാതിയയുടേയും കഥ ഓർമ്മേണ്ടൊന്ന് തർക്കിച്ച് , ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ഞങ്ങളാ മലമ്പാതയിലൂടെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.


തണുപ്പെന്നെ അലോസരപ്പെടുത്തിയേ ഇല്ല അന്നേരം !!!