Thursday, May 5, 2016

മാലിനി ജോൺ കുരുവിള !

മാനസിക രോഗ വിദഗ്ദൻ എന്ന ബോർഡ് തൂക്കിയ മുറിക്ക് മുന്നിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ ചാഞ്ഞിരുന്ന് മിസിസ് മാലിനി ജോൺ കുരുവിള ഊറിച്ചിരിച്ചു. ഇരിക്കാനും നിൽക്കാനുമാകാതെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടക്കുന്ന മി. ജോൺ കുരുവിളയെ കണ്ട് അവർ ഉള്ളാലെ തലതല്ലി ചിരിച്ചു. ഇത്രെം വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽ പോലും  ഇത് പോലെ അസ്വസ്ഥനായി അയാളെ അവർ കണ്ടിട്ടില്ല.
രാജ്യത്താകമാനം പരന്ന് കിടക്കുന്ന തന്റെ ബിസിനെസ്സ് സാമ്രാജ്യത്തിലെ എന്ത് പ്രശ്നത്തിലും അതീവ നയചാതുര്യത്തോടെ തീർപ്പ് കൽപ്പിക്കുന്ന മി.ജോൺ കുരുവിള പക്ഷെ ഇപ്പോൾ പ്രശ്നപരിഹാരത്തിനാവാതെ ഉഴറി തേരാ പാരാ നടക്കുന്നത് മാലിനി ജോൺ കുരുവിള ഉള്ളാലെ ആസ്വദിച്ചു.
പ്രണയ വിവാഹമായിരുന്നു അവരുടേത്. വുവാഹത്തിനു മുൻപ് മിസിസ് മാലിനി ജോൺ കുരുവിള .  മിസ്.മാലിനി ഇള നമ്പ്യാർ ആയിരുന്നു. കോളേജ് ബ്യൂട്ടി ക്യൂൻ.  പുരുഷ സഹപാഠികളുടെ ആരാധനാ പാത്രം. ബ്രയിൻ  സെല്ലുകളുടെ
പുനരുജ്ജീവനം
എന്ന വിഷയത്തിലായിരുന്നു മിസ്.മാലിനി ഇള നമ്പ്യാരുടെ റിസർച്ച്.  
ബോൺ മാരോ
സ്റ്റെം സെല്ലുകളിൽ നിന്നും ബ്രെയിൻ കോശങ്ങൾ ഉല്പാദിപ്പിച്ച് കേട് വന്ന ബ്രെയിൻ സെല്ലുകളെ പുനരുജ്ജീവിപ്പിക്കുക എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് അതായിരുന്നു മിസ്.മാലിനി ഇള നമ്പ്യാരുടെ സ്വപ്നം. പക്ഷെ ഇതിനിടയിലെപ്പൊഴോ ഉടലെടുത്ത പ്രണയം എല്ലാം തകർത്തുകളഞ്ഞു. മാലിനി നമ്പ്യാരുടെ റിസർച്ച് അസിസ്റ്റന്റായിരുന്ന പാലാക്കാരി ട്രീസാ മേരി ജോണിന്റെ സഹോദരനായിരുന്നു ജോൺ കുരുവിള എന്ന ഐ ഐ എം വിദഗ്ദൻ.  പ്രണയം തലക്ക് പിടിച്ച് അസ്ഥിയും കടന്ന് മജ്ജയിൽ കലർന്നപ്പോൾ തൽക്കാലം റിസർച്ചുപേക്ഷിച്ച് മാലിനി ഇള നമ്പ്യാർ ജോൺ കുരുവിളയുടെ മണവാട്ടിയായി. രെജിസ്റ്റ്രാർ ഓഫീസിൽ വെച്ച് ഒപ്പിട്ടിറങ്ങുമ്പോൾ ശശീന്ദ്രൻ നമ്പ്യാർ മകളുടെ കൈ പിടിച്ച് മെല്ലെ അമർത്തി.
"  റിസെർച്ച് മുഴുവനാക്കണം. ഒരു പാട് പേരുടെ പ്രതീക്ഷയാണത്. മറക്കരുത് "
കെട്ട് കഴിഞ്ഞ് പാലായിലെ തറവാട്ടിലെത്തിയ പെണ്ണിനെം ചെക്കനെം ഒന്നാന്തരം സത്യ കൃസ്ത്യാനിയായിരുന്ന കത്രീനാമ്മച്ചി വീട്ടിൽ കേറ്റാൻ വിസമ്മതിച്ചു. പെണ്ണ് മാമോദീസ മുങ്ങി സത്യകൃസ്ത്യാനിയാകണം. അമ്മച്ചി കടും പിടിത്തം പിടിച്ചു. വാശിക്കാരിയായ അമ്മച്ചിക്ക് മുന്നിൽ ഓഛാനിച്ച് നിക്കുന്ന ജോൺ കുരുവിളയെ കണ്ട് മാലിനി നമ്പ്യാർക്ക് ആദ്യമായി ചർദ്ദിക്കാൻ തോന്നി.  വലിയച്ചനും നാട്ട് പ്രമാണിമാരുമൊക്കെ അനുനയിപ്പിച്ച് അന്നവരെ വീട്ടിൽ കയറ്റിയെങ്കിലും വൈകാതെ മാലിനി നമ്പ്യാർക്ക് മാമോദീസ മുങ്ങി സത്യകൃസ്ത്യാനിയാകേണ്ടി വന്നു. അന്ന് മുതൽ മാലിനി ഇള നമ്പ്യാർ എന്ന വാൽ മുറിച്ച് കളഞ്ഞ്
മിസിസ് മാലിനി ജോൺ കുരുവിളയായ് അവർ. മാമോദീസ ചടങ്ങ് നടക്കവെ അടുത്ത് നിന്ന ജോൺ കുരുവിളയെ അവർ ഒളി കണ്ണിട്ട് നോക്കി. അയാളന്നേരം കുരിശ് വരച്ച് പ്രാർഥിക്കുകയായിരുന്നു. പ്രണയത്തിന്റെ കാലയളവിലൊന്നും ഒരിക്കൽ പോലും മി. ജോൺ കുരുവിള ഈശോന്ന് വിളിക്കുകയോ പ്രാർഥിക്കുകയോ ചെയ്തിരുന്നില്ലല്ലോന്ന് 
മാലിനി
ജോൺ കുരുവിള വൈക്ലബ്യത്തോടെ ഓർത്തു.
പ്രണയിച്ച് നടക്കുന്ന അവസരങ്ങളിൽ ഇന്ത്യൻ കോഫീ ഹൗസിൽ, മേശക്കിരുപുറവുമിരുന്നു കോൾഡ് കോഫിക്കൊപ്പം അയാൾ പറയാറുണ്ടായിരുന്നത് കസാൻ ദാക്കീസിനെ പറ്റിയായിരുന്നു. നോചോസ്കിയുടെ ധൈഷണിക് സിദ്ധാന്തങ്ങളായിരുന്നു  അയാൾക്ക് എന്നും പ്രിയം.. ഖലീൽ ജിബ്രാന്റെ കവിതകൾ ചൊല്ലുന്ന അയാളോട് കടുത്ത ആരാധനയായിരുന്നു അവൾക്ക്. ആലോചിച്ചപ്പോൾ കരച്ചിൽ വന്ന് പോയി മാലിനി ജോൺ കുരുവിളക്ക്. ആ കരച്ചിൽ ഉള്ളിലടക്കി പിടിച്ചാണു മാലിനി നസ്രാണി വധുവായി മാമോദീസ മുങ്ങിയതും ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതും.
മധുവിധുവും യാത്രകളും സൽക്കാരങ്ങളും ജോൺ കുരുവിളയോടൊപ്പമുള്ള ബിസിനെസ്സ് പാർട്ടികളും, കത്രീനാമ്മച്ചിയുടേയും നാത്തൂന്മാരുടെയും മേൽ നോട്ടത്തിൽ താറാവു കറിയും കൊഞ്ച് തീയലും മപ്പാസുമൊക്കെ വെക്കാൻ പഠിക്കലുമൊക്കെയായി കൊല്ലം രണ്ടങ്ങ് പോയി.
മൂന്നാം കൊല്ലമായപ്പോഴേക്കും ക്ഷമ നശിച്ച കത്രീനാമ്മച്ചി അടുക്കളപ്പുറത്തിരുന്നു  മാലിനി കേൾക്കെ അടക്കം പറഞ്ഞു.
പെണ്ണ് മച്ചിയാന്നാ തോന്നണതെന്റെ കർത്താവേ..
അടുക്കളപ്പുറത്ത് പണിക്കാരിപ്പെണ്ണുങ്ങളുടെ അടക്കിച്ചിരികളും കുശുകുശുപ്പും കേട്ട് മാലിനി മുകളിലെ മുറിയിൽ കതകടച്ചിരിക്കും. ഒന്നും ചെയ്യാനില്ലാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന്  ഭ്രാന്തെടുക്കുമ്പോൾ പ്രണയത്തിന്റെ കാലപനികതയെ വാഴ്ത്തിപ്പാടിയ കവികളെ അവൾ പ്രാകും. റിസർച്ചിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് തിരിച്ച് പോകണമെന്നുണ്ടായിരുന്നു മാലിനി ജോൺ കുരുവിളക്ക്. അവളുടെ ആവശ്യം പക്ഷെ ജോൺ കുരുവിള പുഛിച്ച് തള്ളി. നിനക്കെന്തിന്റെ കുറവാ ഇവിടെ "
പല്ലിനിടയിലെ ഇറച്ചിതുണ്ടുകൾ മേശപ്പുറത്ത് കിടന്നിരുന്ന സേഫ്റ്റി പിൻ കൊണ്ട് കുത്തിയെടുത്ത്  മണപ്പിച്ച് ചൂണ്ട് വിരൽ കൊണ്ട് താഴെ വിരിച്ച കാർപെറ്റിലേക്ക് തട്ടിത്തെറിപ്പിച്ച് അയൾ മുരണ്ടു.
ഇയാളെയാണല്ലോ താൻ രണ്ട് കൊല്ലത്തോളം പ്രണയിച്ച് നടന്നതെന്നോർത്ത്  തലയണയിൽ മുഖം പൂഴ്ത്തി കമിഴ്ന്ന് കിടന്ന് ഉറക്കത്തെ കൊതിച്ച്  മാലിനി നേരം വെളുപ്പിക്കും.
കൂട്ടുകാരോടൊപ്പം പാർട്ടി കൂടി രണ്ടെണ്ണം  വിട്ട് പതിവിലും വൈകിയെത്തുന്ന രാത്രികളിൽ ചിലപ്പോൾ മി. ജോൺ കുരുവിളക്ക് പൊടുന്നനെ ഖലീൽ ജിബ്രാനെ ഓർമ്മ വരും. കുഴഞ്ഞ ശ്ബ്ദത്തിൽ അയാൾ പാടും.
മാലിനീ. നിന്നെ ഞാൻ സ്നേഹിക്കും. പുൽമൈതാനങ്ങൾ വസ്ന്തത്തെ സ്നേഹിക്കുന്നതു പോലെ. സൂര്യ കിരണങ്ങൾക്ക് കീഴിലുള്ള പൂവിന്റെ ജീവിതം ഞാൻ നിന്നിൽ ജീവിക്കും.
വിയർപ്പിൽ കുളിച്ച് . കിതച്ച് മോങ്ങികൊണ്ട് തന്റെ ശരീരത്തിൽ നിന്നും അടർന്ന് മാറി  .  കിടന്നയുടനെ കൂർക്കം വലുക്കുന്ന അയാളെ കാണുമ്പോൾ മാലിനിക്ക് എന്തിനെന്നില്ലാതെ അരിശം വരും.
പിന്നീടെപ്പോഴോ ആണു മാലിനി ജോൺ കുരുവിള വിചിത്രമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്.
മിനുസമാർന്ന  കാൽ വണ്ണകളും തുടുത്തുയർന്ന മാറിടങ്ങളും സ്വപ്നം കണ്ട് ഞെട്ടിയുണർന്ന അവർ  തന്റെ അടിവസ്ത്രങ്ങൾ നനഞ്ഞിരിക്കുന്നത് കണ്ട് പരിഭ്രാന്തയായി.  ഉറക്കത്തിലെപ്പോഴൊ തന്റെ കാൽ വിരലുകൾ വലിഞ്ഞു മുറുകിയതും ഉള്ളിൽ നിന്നുതിർന്നുയർന്ന ഒരു വീണക്കമ്പി നാദത്തിനൊപ്പം ശരീരം തുടിച്ചുയർന്നതും ഓർത്ത് മാലിനി ജോൺ കുരുവിള അസ്വസ്ഥയായി. തനിക്കെന്താണു സംഭവിക്കുന്നതെന്നോർത്ത് അവർ നിലക്കണ്ണാട്ിക്ക് മുമ്പിൽ വിവസ്ത്രയായി നിന്നു.  ഒന്നുമില്ലെന്ന് പേർത്തും പേർത്തും ഉരുവിടുന്നതിനിടയിലും ഭീതി അവരെയാകമാനം ചൂഴ്ന്ന് നിന്നു.
പിന്നീട്. സ്വപ്നത്തിലെ സ്ത്രീകൾക്ക് മുഖം വെക്കുകയും അവരൊക്കെ തനിക്ക് പരിചയമുള്ളവരും അടുപ്പമുള്ളവരുമെന്നറിഞ്ഞ് ഉറക്കം ഞെട്ടിയ മാലിനി ജോൺ കുരുവിള മുറിയിൽ തേരാപാര നടന്നു.
രാത്രി വൈകി പാർട്ടി കഴിഞ്ഞ് ഖലീൽ ജിബ്രാനേയും കൂട്ട് പിടിച്ച് മാലിനിയെ വട്ടം പിടിച്ച ജോൺ കുരുവിളയെ തട്ടിമാറ്റി അവർ അലറി.
തൊടരുത്. ഞാനൊരു ലെസ്ബിയനാണു.
കുടിച്ചതൊക്കെ ഇറങ്ങി പോയിരുന്നു ജോൺ കുരുവിളക്ക്. അഴിഞ്ഞ് പോയ മുണ്ട് അരയിൽ വാരിചുറ്റി കിടക്കയിൽ ചാരിയിരുന്നു അയാൾ മാലിനിയെ തുറിച്ച് നോക്കി.  അയാൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
"മിസിസ് & മി. ജോൺ കുരുവിള "
ഡോക്ടറുടെ അസിസ്റ്റന്റ് പെൺകുട്ടി പേരു വിളിച്ചപ്പോൾ എഴുന്നേറ്റ ജോണിനൊപ്പം മാലിനി അകത്തേക്ക് നടന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർ ജോൺ കുരുവിളയോട് അല്പനേരം പുറത്തിരിക്കാനാവശ്യപ്പെട്ടു. മേശപ്പുറത്തെ സ്ഫടികം കൊണ്ട് നിർമ്മിച്ച പേപ്പർ വെയിറ്റ് പിടിച്ച് കറക്കുന്ന ഡോക്ടറുടെ കൈവിരലുകളിലായിരുന്നു മാലിനിയുടെ ശ്രദ്ധ മുഴുവനും. വൃത്തിയായ് വെട്ടി രാകിമിനുക്കിയ കൈ‌നഖങ്ങൾ.
കാൽ വിരലുകളും ഇങ്ങനെതന്നെയാകും.മാലിനി മനസിൽ ഉരുവിട്ടു.
"  നിങ്ങൾ വര നിർത്തരുതായിരുന്നു മിസിസ്. കുരുവിള . അസാമാന്യ തീക്ഷ്ണതയുണ്ടായിരുന്നു നിങ്ങളുടെ ചിത്രങ്ങൾക്ക് " .
ഡോക്ടർക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്ന അമ്പരപ്പായിരുന്നു മാലിനിക്ക്.
പേപ്പർ വെയിറ്റ് കറക്കുന്നത് നിർത്തി ഡോക്ടർ ചിരിച്ചു.
" ക്ലബിലെ ഉന്നതരുടെ . സുന്ദരികളായ ഭാര്യമാരുടെ ഇത്തരം ഹോബികളൊക്കെ ക്ലബിൽ സംസാര വിഷയമാണു ".
ഡോക്ടറെഴുന്നേറ്റ് . സമീപത്തെ അലമാരയിൽ നിന്നും ഒരു ചെറിയ പെട്ടിയെടുത്ത് മാലിനിക്ക് നീട്ടി. " കുറച്ച് ഓയിൽ കളറാണു. നിങ്ങൾ വരക്കണം മിസിസ് കുരുവിള. മനസ്സിലുള്ളതൊക്കെ കടലാസിലേക്ക് പകർത്തൂ."
പോകാനിറങ്ങിയ മാലിനിയെ പിൻ വിളി വിളിച്ച് ഡൊക്ടർ കൂട്ടിച്ചേർത്തു. " നിങ്ങളിപ്പോഴും സുന്ദരിയാണു മിസിസി.കുരുവിളാ."
പാതിരാത്രിക്ക് ഉറക്കം ഞെട്ടിയ മാലിനി പതുക്കെ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു. പുറത്ത് നല്ല നിലാവുണ്ടായിരുന്നു. ട്രൈപോഡ് ജനലിനരുകിലേക്ക് വലിച്ച് വെച്ച് മാലിനി വരക്കാൻ തുടങ്ങി. എന്ത് വരക്കണമെന്ന് മാലിനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.
അവസാനത്തെ രോഗിയും പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് കാത്തിരിക്കുകയായിരുന്ന   മാലിനി എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു. ഈയിടെയായി മാലിനി തനിച്ചാണു ഡോക്ടറെ കാണാൻ വരാറ്.  കൈയിൽ കരുതിയിരുന്ന ചിത്രം ഡോക്ടർക്ക് സമ്മാനിച്ച് അവൾ എതിരെയുള്ള കസേര യിൽ ഇരുന്നു.
മേശപ്പുറത്ത് നിവർത്തി വെച്ച ചിത്രത്തിലേക്ക് നോക്കി ഡോക്ടർചിരിച്ചു.
മനോഹരമായിട്ടുണ്ട് മാലിനീ... എങ്കിലും ഈ ചിത്രത്തെ പറ്റി ഒന്നു പറഞ്ഞ് തരൂ"
ഡോക്ടരേഴുന്നേറ്റ് മാലിനി ഇരിക്കുന്ന കസേരയുടെ പുറകിൽ വന്ന് അവളെ എഴുന്നേൽപ്പിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി.
ഡോക്ടറുടെ നെഞ്ചിൽ മുഖമമർത്തി ചേർന്ന് നിൽക്കുമ്പോൾ മാലിനിയോർത്തത് തന്റെ സ്വപ്നങ്ങളെ പറ്റിയായിരുന്നു. ഡോക്ടറുടെ കൈവിരലുകൾ തന്റെ അടിവയറ്റിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ സ്വപ്നത്തിലെ സ്ത്രീ മുഖങ്ങൾ അപ്രത്യക്ഷമാകുന്നതും  പകരം നിറങ്ങൾ ചാലിച്ച വെട്ടിയൊതുക്കിയ കൈനഖങ്ങളോട് കൂടിയ ഒരു കൈ തന്റെ ശരീരത്തിൽ മഴവില്ല് വിരിയിക്കുന്നതറിഞ്ഞ് മാലിനി അഹ്ലാദിച്ചു. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് പേർത്തും പേർത്തും ഉരുവിട്ട് കൊണ്ട് . തന്നെ ചുറ്റിയിരുന്ന അയാളൂടെ കൈകൾ അടർത്തിമാറ്റി പുറത്ത് ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് മാലിനി ഇറങ്ങി നടന്നു.